യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസ് പ്രതിയുടെ വീട്ടില്‍നിന്ന് സര്‍വകലാശാലയുടെ ഉത്തരക്കടലാസ് പിടിച്ചെടുത്ത സംഭവം; ഉത്തരവാദിയാണെന്ന് അന്വേഷണ സമിതി കണ്ടെത്തിയ അധ്യാപകനെ പ്രൊഫസറായി നിയമിക്കാന്‍ നീക്കം; നടപടി രാഷ്ട്രപതിയില്‍ നിന്നും ഭാഷ ഗവേഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ അധ്യാപകരുടെ അപേക്ഷകൾ മറികടന്ന്

യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് സര്‍വകലാശാലയുടെ ഉത്തരക്കടലാസ് പൊലീസ് പിടിച്ചെടുത്ത സംഭവത്തില്‍ ഉത്തരവാദിയാണെന്ന് സര്‍വകലാശാലയുടെ അന്വേഷണ സമിതി കണ്ടെത്തിയ അബ്ദുള്‍ ലത്തീഫിനെ അറബിക് പ്രൊഫസറായി നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന സെലക്‌ഷന്‍ കമ്മിറ്റി തീരുമാനിച്ചു. അന്വേഷണ സമിതിയുടെ കണ്ടെത്തലിനെത്തുടര്‍ന്ന് പരീക്ഷാ ജോലികളില്‍ നിന്ന് സ്ഥിരമായി ഡിബാര്‍ ചെയ്യുകയും ശിക്ഷാനടപടിയുടെ ഭാഗമായി കോളേജില്‍നിന്ന് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. യൂണിവേഴ്സിറ്റി കോളേജില്‍ പരീക്ഷ ചുമതല വഹിച്ചത് അബ്ദുള്‍ ലത്തീഫായിരുന്നു.
രാഷ്ട്രപതിയില്‍ നിന്ന് അറബിക് ഭാഷ ഗവേഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ അപേക്ഷകരെയടക്കം തഴഞ്ഞാണ് അബ്ദുല്‍ ലത്തീഫിന് നിയമനം നല്‍കാന്‍ തീരുമാനിച്ചത്. സെലക്‌ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ ഇന്നു ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം അംഗീകരിക്കും. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുന്‍പ് എല്ലാ സര്‍വകലാശാലകളിലെയും ഒഴിവുള്ള അദ്ധ്യാപക തസ്തികകളില്‍ നിയമനം നടത്താനുള്ള സി.പി.എം തീരുമാനത്തിന്റെ ഭാഗമായാണ് തിരക്കിട്ടുള്ള നിയമനമെന്ന് ആരോപണമുണ്ട്. എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരക്കടലാസ് നല്‍കുന്നതിനും പരീക്ഷകളില്‍ കൃത്രിമം കാണിക്കുന്നതിനും സഹായിച്ചതിന് സര്‍വകലാശാലയുടെയും സര്‍ക്കാരിന്റെയും ശിക്ഷാനടപടികള്‍ക്ക് വിധേയനായ അദ്ധ്യാപകനെ സര്‍വകലാശാലയുടെ തന്നെ പഠനവകുപ്പില്‍ പ്രൊഫസറായി നിയമിക്കരുതെന്നും നടപടി പുനഃപരിശോധിക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്ബെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.
https://www.facebook.com/Malayalivartha