എന്തിനാ സാറെ ഇങ്ങനെ... മനുഷ്യ മനസാക്ഷിയെ വേദനിപ്പിച്ച നെയ്യാറ്റിന്‍കരയിലെ കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധം ഉയരുന്നു; കുടിയൊഴിപ്പിക്കാന്‍ അധികാരമില്ല കാട്ടിയത് അമിതാവേശമെന്ന് റിപ്പോര്‍ട്ട്; ദമ്പതികളുടെ മരണത്തില്‍ ജനം ഇടയുന്നു

മനുഷ്യ മനസാക്ഷിയെ ഏറെ വേദനിപ്പിച്ച സംഭവമായി നെയ്യാറ്റിന്‍കരയിലെ കുടിയൊഴിപ്പില്‍ മാറുന്നു. രാജനൊപ്പം ഭാര്യ അമ്പിളിയും യാത്രയായതോടെ രണ്ട് ആണ്‍മക്കളുടെ വേദന നാടിന്റെ വേദനയായി. ആ വേദന കത്തിപ്പടര്‍ന്നപ്പോള്‍ സര്‍ക്കാരിന്റെ കണ്ണും തുറന്നു. അതോടെ കൈയ്യൂക്കും കാര്യക്കാരുമുള്ള വസന്തയെ സഹായിക്കാനിറങ്ങിയ പോലീസുകാര്‍ പെട്ടുപോയിരിക്കുകയാണ്.
ക്രമസമാധാന പ്രശ്‌നങ്ങളില്ലെങ്കില്‍ സിവില്‍ കേസുകളില്‍ ഇടപെടരുതെന്ന കോടതി ഉത്തരവുകളും വകുപ്പുതല നിര്‍ദ്ദേശങ്ങളും പാലിക്കാതെ നെയ്യാറ്റിന്‍കരയില്‍ മൂന്നുസെന്റ് തര്‍ക്കഭൂമി ഒഴിപ്പിക്കാന്‍ ധൃതികാട്ടിയ പോലീസുകാര്‍ ദമ്പതികളുടെ മരണത്തില്‍ പ്രതിസ്ഥാനത്തെത്തുകയാണ്. രണ്ടു കുട്ടികളെ അനാഥരാക്കിയെന്ന ആക്ഷേപവും ഉയര്‍ന്നു. വസ്തുതര്‍ക്കം തുടങ്ങിയ സിവില്‍ കേസുകളിലെ ഉത്തരവ് നടപ്പാക്കേണ്ടത് കോടതി അയയ്ക്കുന്ന ആമീനാണ്. അല്ലെങ്കില്‍ ഉത്തരവ് നടപ്പാക്കണമെന്ന് കോടതി പോലീസിനോട് നിര്‍ദ്ദേശിക്കണം. ഹൈക്കോടതി കേസ് പരിഗണിക്കുന്നത് അറിഞ്ഞിട്ടും മുനിസിഫ് കോടതിയുടെ ഉത്തരവിന്റെ പേരില്‍ കുടി ഒഴിപ്പിക്കാന്‍ പോലീസ് ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായത്.
കുടിയൊഴിപ്പിക്കാനുള്ള നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന രാജന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിന് തൊട്ടുമുന്‍പാണ് പോലീസ് ഒഴിപ്പിക്കലിനെത്തിയത്. കഴിഞ്ഞ 21നാണ് രാജന്‍ സ്‌റ്റേ തേടി ഹൈക്കോടതിയെ സമീപിച്ചത്. 22ന് ഉച്ചയ്ക്ക് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മുനിസിഫ് കോടതി ഉത്തരവ് ജനുവരി 15 വരെ സ്‌റ്റേ ചെയ്തു. എതിര്‍കക്ഷിയായ വസന്തയ്ക്ക് സ്പീഡ്‌പോസ്റ്റ് വഴി നോട്ടീസ് അയയ്ക്കാനും ഇടക്കാല ഉത്തരവിട്ടു. വിധിവന്ന ദിവസം രാവിലെയാണ് പോലീസ്, രാജനെയും കുടുംബത്തെയും ഇറക്കിവിടാനൊരുങ്ങിയത്.
രാജന്റെ വാദം കേള്‍ക്കാതെയുള്ള എക്‌സ്പാര്‍ട്ടി ഉത്തരവായിരുന്നു മുനിസിഫ് കോടതിയുടേത്. ഇത്തരം ഉത്തരവുകള്‍ തിടുക്കത്തില്‍ നടപ്പാക്കേണ്ടതില്ല. ഈ ഉത്തരവ് നടപ്പാക്കാന്‍ എക്‌സിക്യൂഷന്‍ പെറ്റീഷന്‍ നല്‍കി എക്‌സിക്യൂഷന്‍ ഉത്തരവ് കക്ഷികള്‍ നേടിയെടുത്താലും, സാഹചര്യങ്ങള്‍ അന്വേഷിച്ചശേഷമേ കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ നടപടികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കേണ്ടതുള്ളൂ. പ്രതികൂല സാഹചര്യം ചൂണ്ടിക്കാട്ടി, സി.ആര്‍.പി.സി 145 പ്രകാരം സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടിന് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിന് കഴിയും. ഉത്തരവ് പാലിച്ചില്ലെന്ന് കാട്ടി പരാതിക്കാര്‍ വീണ്ടും കോടതിയെ സമീപിക്കുമ്പോഴും പോലീസിന് നിലപാട് അറിയിക്കാന്‍ അവസരമുണ്ട്.
കുടിയൊഴിപ്പിക്കാനെത്തിയ പോലീസിനെ പിന്തിരിപ്പിക്കാന്‍ ദേഹത്ത് പെട്രോളൊഴിച്ച് കൈയില്‍ ലൈറ്റര്‍ കത്തിച്ചു പിടിച്ചിരിക്കുകയായിരുന്നു രാജന്‍. എ.എസ്.ഐ തൊപ്പികൊണ്ട് ലൈറ്റര്‍ തട്ടിത്തെറിപ്പിച്ചപ്പോഴാണ് ദേഹത്ത് തീപടര്‍ന്നത്. അലക്ഷ്യമായ നടപടികളുടെ ഭാഗമായി ആളുകളുടെ മരണത്തിലേക്ക് നയിച്ചെന്ന കുറ്റത്തിന് ഐ.പി.സി 304 (എ) ചുമത്താനാവുമെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ ആ നടപടി രക്ഷിക്കാനായിരുന്നെന്ന് പൊലീസിനും വാദിക്കാം.
സിവില്‍ കോടതികളുടെ ഉത്തരവ് നടപ്പാക്കേണ്ടത് പോലീസല്ലെന്ന ശക്തമായ വാദമാണ് ഉയരുന്നത്. പോലീസിനോട് നടപ്പാക്കാന്‍ കോടതി പറഞ്ഞാലേ കാര്യമുള്ളൂ. എക്‌സിക്യൂഷന്‍ ഉത്തരവുണ്ടെങ്കില്‍ തന്നെ നടപ്പാക്കാറില്ലാത്ത പൊലീസ് അമിതാവേശമാണ് കാട്ടിയതെന്ന അഭിപ്രായമാണ് ഉയരുന്നത്.
അതേസമയം നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തില്‍ പൊലീസിന്റെ വീഴ്ച പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തെറ്റുകാര്‍ക്കെതിരെ നടപടിയെടുക്കും. വിഷയം മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. വിശദമായ അന്വേഷണം വേണമെന്നും കടകംപള്ളി പറഞ്ഞു. എന്തായാലും സ്വാധീനം വച്ച് കുടുംബത്തെ കുടിയൊഴിപ്പിക്കാന്‍ വന്ന പോലീസുകാര്‍ പെട്ടുപോയിരിക്കുകയാണ്.
L
https://www.facebook.com/Malayalivartha






















