കത്തിയമര്‍ന്ന വേദന... ഒരൊറ്റ നിമിഷം കൊണ്ട് കിടപ്പാടം ഇല്ലാതാകുന്ന അവസ്ഥ പറയുന്നതിലും അപ്പുറത്ത്; എന്നും ആത്മഹത്യക്ക് എതിരായിരുന്ന രാജന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നുറച്ച് ബന്ധുക്കള്‍; ചോറുപോലും കഴിക്കാന്‍ അനുവദിക്കാതെ പോലീസുകാര്‍ നിലകൊണ്ടപ്പോള്‍ രാജന്റെ അവസാന വാക്കുകള്‍ ഇടനെഞ്ചില്‍ മുഴങ്ങുന്നു

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്നാണ് രാജന്‍ തന്റെ ബന്ധുക്കള്‍ക്ക് എപ്പോഴും നല്‍കിയ ഉപദേശം. ദൈവം തന്ന ജീവന്‍ ഒരിക്കലും നശിപ്പിക്കരുത് എന്ന നിലപാടായിരുന്നു രാജന്റേത്. ആ രാജന്‍ തന്നെയാണ് പറയുന്നത് ആത്മഹത്യ ചെയ്യാനല്ല പെട്രോള്‍ ഒഴിച്ചത്. രാജന്റെ അവസാനവാക്കുകള്‍ ജനങ്ങളുടെ ഇടനെഞ്ചില്‍ മുഴങ്ങുകയാണ്.
ആ സമയത്തു സമനില തെറ്റിയാണു നിന്നത്. ഒരു പൊലീസുകാരനും ഒരു വനിതാ പൊലീസും കോടതി കമ്മിഷനുമായിട്ടാണു വന്നത്. ചോറു വിളമ്പി വച്ചിരുന്നു. അതു കഴിക്കാന്‍ പോലും സമ്മതിച്ചില്ല. സാധനങ്ങള്‍ എല്ലാം എടുത്തോണ്ടു പെട്ടെന്ന് ഇറങ്ങെടാ എന്നു പൊലീസ് വളരെ ക്രൂരമായി പറഞ്ഞു. എനിക്കും മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയ്ക്കും മക്കള്‍ക്കും തലചായ്ക്കാന്‍ ഇടമില്ലെന്ന ചിന്ത ആകെ തകര്‍ത്തു. അവളെയും ചേര്‍ത്തു പിടിച്ച് പെട്രോള്‍ ഒഴിച്ചു. പോലീസുകാരും മറ്റും ഇതു കണ്ടു മാറിപ്പോകുമെന്നാണു വിചാരിച്ചത്. എന്നാല്‍ പോലീസുകാരന്‍ ഓടി വന്നു സിഗരറ്റ് ലൈറ്റര്‍ തട്ടിത്തെറിപ്പിച്ചതാണു തീ കത്താന്‍ കാരണം. ബാക്കിയൊന്നും ഓര്‍മയില്ല... എന്നാണ് മരിക്കുന്നതിനു തൊട്ടു മുന്‍പു മാധ്യമങ്ങളോടു പറഞ്ഞത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു രാജന്‍ മാധ്യമങ്ങളോടു സംസാരിച്ചത്.
ഈ മാസം 22 ന് കുടിയൊഴിപ്പിക്കലിനിടെ തീ കൊളുത്തി ആത്മഹത്യാ ഭീഷണി മുഴക്കിയ രാജന്‍ (45), ഭാര്യ അമ്പിളി (36) എന്നിവര്‍ തിങ്കളാഴ്ചയാണു മരണത്തിനു കീഴടങ്ങിയത്. ഇരുവരും മരണമടഞ്ഞതോടെയാണ് നാട് സജീവമായി ഈ വിഷയം ചര്‍ച്ചചെയ്തത്.
ദുരന്തം നടന്ന രാജന്റെ വീടിനു മുന്നില്‍ ഇന്നലെ രാവിലെ മുതല്‍ നാടകീയമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. നാട്ടുകാരുടെ പ്രതിഷേധം പരാതിക്കാരിക്കും പോലീസിനും നേര്‍ക്കായിരുന്നു. കിടപ്പാടം ഒഴിപ്പിക്കാന്‍ കേസ് നല്‍കിയ അയല്‍വാസി വീട്ടമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അവരുടെ വീടിനു മുന്നില്‍ നടത്തിയ സമരം മണിക്കൂറുകള്‍ നീണ്ടു.
മൂന്നരയോടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരിയെ പോലീസ് സ്‌റ്റേഷനിലേക്കെന്നു പറഞ്ഞ് അവിടെ നിന്നു മാറ്റി. ജനക്കൂട്ടം ഒന്നു ശാന്തമായെങ്കിലും 4.30 നു വീണ്ടും സംഘര്‍ഷഭരിതമായി. മെഡിക്കല്‍ കോളജില്‍നിന്നു പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് അമ്പിളിയുടെ മൃതദേഹവുമായി ആംബുലന്‍സ് എത്തിയപ്പോള്‍ തടഞ്ഞ നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്നു.
നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്. അനില്‍കുമാര്‍, തഹസില്‍ദാര്‍ അജയകുമാര്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് തയാറായെങ്കിലും നാട്ടുകാര്‍ സമ്മതിച്ചില്ല. കലക്ടര്‍ വന്ന് ഉറപ്പു നല്‍കണമെന്നായിരുന്നു ആവശ്യം.
രാത്രി 7.30നു കലക്ടര്‍ നവജ്യോത് ഖോസ സ്ഥലത്തെത്തി നാട്ടുകാരുടെ ആവശ്യം കേട്ടു. എല്ലാ ആവശ്യത്തിനോടും അനുകൂലമായി പ്രതികരിച്ച കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഉറപ്പുനല്‍കി. അതോടെ സമരം അവസാനിപ്പിച്ചു.
കോടതി വിധി നടപ്പാക്കാന്‍ പോലീസ് എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് പോലീസിനെ പ്രതിരോധത്തിലായി. ഉച്ചയൂണ് കഴിച്ചുകൊണ്ടിരുന്ന രാജനെ ഭീഷണിപ്പെടുത്തി വീടു വിട്ടിറങ്ങാന്‍ ആവശ്യപ്പെടുന്നതായിരുന്നു ദൃശ്യം. രാജന്റെ മക്കളാണ് ഇവ പകര്‍ത്തിയത്.
നെയ്യാറ്റിന്‍കരയില്‍ അച്ഛനമ്മമാര്‍ മരിച്ചതിനെത്തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് വീടും സ്ഥലവും യൂത്ത് കോണ്‍ഗ്രസ് നല്‍കുമെന്നു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. തുടര്‍ന്നാണ് സര്‍ക്കാറിന്റെ ഉറപ്പ് വരുന്നത്.
അതേസമയം ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായോ എന്ന അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. റൂറല്‍ എസ്പിക്കാണ് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശം നല്‍കിയത്. നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മനുഷ്യാവകാശ പ്രവര്‍ത്തക അശ്വതി ജ്വാലയാണു പരാതി നല്‍കിയത്. മക്കള്‍ക്കു സംരക്ഷണം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷനും ഉത്തരവിട്ടു.
https://www.facebook.com/Malayalivartha


























