മരിച്ചിട്ടും തീരാത്ത പ്രതികാരം... ഒരു കുടുംബം ഇല്ലാതായിട്ടും തന്റെ കഴുത്ത് മുറിച്ചിട്ടാലും അവര്‍ക്ക് ഭൂമി നല്‍കില്ലെന്ന് കല്ലുപോലെ പറഞ്ഞ് പരാതിക്കാരി വസന്ത; ഒരു സ്ത്രീക്ക് ഇത്രയും ക്രൂരയാകാന്‍ കഴിയുമോ എന്ന ചോദ്യം ബാക്കി നില്‍ക്കേ വസന്തയെ പോലീസിലെടുത്തു

3 സെന്റ് ഭൂമിയുടെ പേരില്‍ ഒരു കുടുംബത്തെ കുടിയൊഴിപ്പിച്ച പരാതിക്കാരി വസന്ത നാടിന്റെ മാത്രമല്ല മലയാളികളുടെ മൊത്തം പ്രതിഷേധമായി മാറുകയാണ്. രാജനും ഭാര്യയും മരിച്ചതോടെ ജനം കാണാന്‍ ആഗ്രഹിച്ചിരുന്നത് പരാതിക്കാരിയായ വസന്തയേയാണ്. ഇത്രയും കടുക്കട്ടിയായ വസന്തയെപ്പറ്റിയുള്ള പല രൂപങ്ങള്‍ ജനം മനസില്‍ കുറിച്ചു. എന്നാല്‍ ചാനലുകളിലൂടെ പുറത്തുവന്ന രൂപം പാവം ഒരു അമ്മച്ചിയായിരുന്നു. അതേസമയം അവര്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ കരിങ്കല്ലിന്റെ മാനസികനിലയുള്ള സ്ത്രീയാണെന്ന് ബോധ്യമായി. അല്ലെങ്കില്‍ രണ്ട് പേര്‍ മരിച്ചിട്ടും അവരെ ഇനിയും തോല്‍പ്പിക്കുമെന്ന് ആരെങ്കിലും പറയുമോ. അവസാനം ജനം ഇളകിയപ്പോള്‍ അവരെ പോലീസിലെടുത്തു. ആദ്യം കസ്റ്റഡിയിലെടുത്തു എന്ന വാര്‍ത്ത വന്നെങ്കിലും പിന്നെ കഥ മാറി. നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വഴി തുറന്ന പരാതിക്കാരി വസന്തയെ പോലീസ് വീട്ടില്‍ നിന്നും മാറ്റിയെന്നായി കഥ.
തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകില്ലെന്ന നിലപാടില്‍നിന്ന് മലക്കംമറിഞ്ഞ് പരാതിക്കാരി. ഭൂമി തന്‍േറതാണെന്ന് തെളിയിക്കുമെന്നും ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നും ഭൂമി മറ്റാര്‍ക്കെങ്കിലും എഴുതിക്കൊടുക്കുമെന്നും പരാതിക്കാരിയായ വസന്ത പ്രതികരിച്ചു. രാജന്‍ അമ്പിളി ദമ്പതികള്‍ മരിച്ച വാര്‍ത്ത അറിഞ്ഞയുടന്‍ കേസുമായി മുന്നോട്ട് പോകില്ലെന്നാണ് വസന്ത ആദ്യം പ്രതികരിച്ചത്. വസന്തയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്ന് അവരെ അവിടെ നിന്ന് വൈകീട്ടോടെ മാറ്റി. മരിച്ച ദമ്പതികളുടെ മക്കളെ കാണാനായി വീട്ടിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നും സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
1989 ലെ പട്ടയമുള്ള ഭൂമിയാണിത്. അമ്മയുടെയും മകളുടെയും പേരിലുണ്ടായിരുന്ന, ലക്ഷം വീടുകളില്‍പെട്ട രണ്ട് വീടുകള്‍ 16 വര്‍ഷം മുമ്പ് വില നല്‍കിവാങ്ങിയതാണ്. എല്ലാ രേഖകളുമുള്ള ഭൂമിയാണിത്. തന്റെ ഗള്‍ഫിലുള്ള മകനാണ് ഈ വീട് വെച്ച് നല്‍കിയത്. പട്ടയം അടക്കമുള്ള രേഖകള്‍ ഉള്ളതുകൊണ്ടാണ് തനിക്കനുകൂലമായ വിധി വന്നതെന്ന് വസന്ത പറഞ്ഞു.
രാജനും കുടുംബവും അനധികൃതമായി തന്റെ ഭൂമി കൈയേറി താമസിച്ചതാണ്. സുഗന്ധി എന്നയാളില്‍നിന്ന് പണം നല്‍കി താന്‍ വാങ്ങിയ ഭൂമിയാണിത്. അതിന്റെ ആധാരമുണ്ടെന്നും അനധികൃതമായി തന്റെ ഭൂമിയില്‍ കടന്നുകയറി വീട് വെച്ചവരെ ഒഴിപ്പിക്കാനായി താന്‍ കോടതിയെ സമീപിച്ചെന്നും വസന്ത പറയുന്നു. തനിക്കനുകൂലമായ വിധി വന്നിട്ടും അനധികൃതമായി ആ ഭൂമിയില്‍ ഷെഡ് കെട്ടി രാജനും കുടുംബവും 11 മാസമായി താമസിക്കുകയായിരുന്നെന്നാണ് വസന്ത പറയുന്നത്. തന്നെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നെന്നും അതിനാലാണ് വീടിനു ചുറ്റും സി.സി.ടി.വികള്‍ സ്ഥാപിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലക്ഷംവീടുകള്‍ കൈമാറ്റം ചെയ്യരുതെന്ന് നിയമമുണ്ട്.
ഒരു വര്‍ഷം മുന്‍പ് നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വസ്തു ഒഴിയാന്‍ 6 മാസം മുന്‍പു കോടതി ഉത്തരവിട്ടു. 2 മാസം മുന്‍പ് ഒഴിപ്പിക്കാന്‍ അധികൃതര്‍ എത്തിയെങ്കിലും രാജന്റെയും കുടുംബത്തിന്റെയും പ്രതിഷേധത്തെ തുടര്‍ന്നു പിന്മാറി. പിന്നീടു കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ സഹായത്തോടെ വീട് ഒഴിപ്പിക്കാന്‍ കോടതി വീണ്ടും ഉത്തരവിട്ടു. തുടര്‍ന്നാണ് 22 നു പൊലീസും കോടതി അധികൃതരും രാജന്‍ താമസിക്കുന്ന സ്ഥലത്ത് എത്തിയത്.
വിലയ്ക്കു വാങ്ങിയ ഭൂമി രാജനും കുടുംബവും കയ്യേറിയെന്നും ഭൂമിയുടെ പട്ടയം തന്റെ പേരിലാണെന്നുംസമീപവാസി വസന്ത അവകാശപ്പെടുന്നു. എന്നാല്‍, സ്ഥലം പുറമ്പോക്കാണെന്നും രാജന്റെ പേരില്‍ വേറെ ഭൂമി ഇല്ലെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.
ഭൂമി വീണ്ടെടുക്കാനുള്ള നിയമവഴി മാത്രമാണു സ്വീകരിച്ചത്. വസ്തു വിട്ടുകൊടുക്കാന്‍ മക്കള്‍ പറയുന്നു. തല്‍ക്കാലം വിട്ടുകൊടുക്കില്ല. നിയമത്തിനു മുന്നില്‍ മുട്ടുകുത്തിച്ച ശേഷം അതേക്കുറിച്ച് ആലോചിക്കാം എന്നാണ് വസന്ത പറയുന്നത്. ഇനിയാരെ മുട്ടുകുത്തിക്കുമെന്നാണ് ഈ വസന്ത പറയുന്നത്. മരിച്ച ദമ്പതികളേയോ ജീവിച്ചിരിക്കുന്ന പറക്കമുറ്റാത്ത കുട്ടികളേയോ... എന്തായാലും വസന്ത ഇപ്പോള്‍ കസ്റ്റഡിയിലാണോ ബന്ധുവീട്ടിലാണോ എന്ന ഒരു പിടിയുമില്ല. അവര്‍ക്ക് അടുത്തകാലത്തൊന്നും സ്വന്തം വീട്ടിലേക്ക് എത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല. അത്രക്കാണ് ജനവികാരം.
"
https://www.facebook.com/Malayalivartha






















