ജനമിളകിയപ്പോള്‍ വേദന കേട്ടു... ദിവസങ്ങള്‍ നീണ്ട തോരാ കണ്ണീരിലും പിടിച്ചുനിന്ന് രാജന്റെ മക്കള്‍ അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുത്തു; രാജന്റെ തൊട്ടടുത്തുതന്നെ അമ്പിളിക്കും അന്ത്യവിശ്രമം ഒരുക്കി; തോരാസണ്ണീരുമായി രാഹുലും രഞ്ജിത്തും; എല്ലാം കഴിഞ്ഞപ്പോള്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ഇളയമകനെ ആശുപത്രിയിലെത്തിച്ചു

ആരും സഹായിക്കാനില്ലെങ്കിലും ആരുമില്ലാത്തവര്‍ക്ക് ദൈവം തുണ എന്ന പോലെ പറക്കമുറ്റാത്ത ആ രണ്ട് ആണ്‍മക്കള്‍ ഉറച്ച് നിന്നതോടെ രാജന്റെ അവസാന ആഗ്രഹം സാധിച്ചു.
നെയ്യാറ്റിന്‍കരയില്‍ ഒഴിപ്പിക്കല്‍ നടപടിക്കിടെ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. പൊലീസിനെ വെല്ലുവിളിച്ച് മകന്‍ അച്ഛന് ഒരുക്കിയ അന്ത്യവിശ്രമ സ്ഥലത്തിന് തൊട്ടടുത്ത് തന്നെയാണ് അമ്പിളിയേയും അടക്കം ചെയ്തത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് തര്‍ക്കങ്ങള്‍ക്കു സമരങ്ങള്‍ക്കും ഒടുവില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്.
കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത് സര്‍ക്കാര്‍ രേഖാമൂലം നല്‍കണമെന്നും കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് അമ്പിളിയുടെ മൃതദേഹവുമായി നാലുമണിക്കൂറോളം നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. രാജന്റെയും അമ്പളിയുടേയും മക്കളായ രാഹുലും രജ്ജിത്തും ഉള്‍പ്പടെയാണ് മൃതദേഹവുമായി റോഡില്‍ കുത്തിയിരുന്നത്. ഒടുവില്‍ കലക്ടറെത്തി ഉറപ്പ് നല്‍കിയതോടെ സമരം അവസാനിച്ചു.
പോലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. ഒഴിപ്പിക്കല്‍ നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടോയെന്നു സര്‍ക്കാരും പരിശോധിക്കും. ഒഴിപ്പിക്കല്‍ ഒഴിവാക്കാന്‍ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിെടെ പോലീസ് ലൈറ്റര്‍ തട്ടിമാറ്റിയപ്പോഴാണ് രാജന്റെയും അമ്പളിയുടെയും ശരീരത്തിലേക്ക് തീപടര്‍ന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ച രാജന്റെ സംസ്‌കാരം വൈകിട്ടു തന്നെ നടത്തിയിരുന്നു.
അതേസമയം അവസാനം വരെ പിടിച്ചു നിന്ന, അച്ഛന് കുഴിവെട്ടിയ ഇളയ മകന്‍ രഞ്ജിത്തിന് സംസ്‌കാര ശേഷം തീവ്ര ദു:ഖം കാരണം പിടിച്ചുനില്‍ക്കാനായില്ല. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രഞ്ജിത്തിനെ പ്രവേശിപ്പിക്കുകയായിരുന്നു. രഞ്ജിത്തിന് ആദ്യം നെഞ്ചുവേദനയാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് ബോധരഹിതനാകുകയായിരുന്നു. ഉടന്‍ തന്നെ സമീപവാസികള്‍ ചേര്‍ന്ന് പോലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കുടിയൊഴുപ്പിക്കല്‍ നടപടികളും, മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്നും കഴിഞ്ഞ ദിവസങ്ങളിലായി കൃത്യമായ ഭക്ഷണമോ, വെള്ളമോ കുട്ടികള്‍ കഴിച്ചിരുന്നില്ല. ഇതാകാം ശാരീരികാസ്വാസ്ഥ്യത്തിന് കാരണം. നിരീക്ഷണത്തിലാണ് രഞ്ജിത്ത്. അതേസമയം മരിച്ച രാജന്റെ ഭാര്യ അമ്പിളിയുടെ മൃതദേഹവും സംസ്‌കരിച്ചു. മൂന്നര സെന്റിലെ തര്‍ക്കഭൂമിയില്‍ രാജന്റെ കുഴിമാടത്തിന് സമീപം തന്നെയാണ് അമ്പിളിക്കും അന്ത്യവിശ്രമമൊരുക്കിയത്. ഹൃദയം തകര്‍ന്ന് മക്കളായ രഞ്ജിത്തും രാഹുലും അമ്മയ്ക്കും യാത്രാമൊഴി നല്‍കി.
നേരത്തെ അമ്പിളിയുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ച ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞിരുന്നു. വീടിന് നൂറ് മീറ്റര്‍ ദൂരെ വെച്ചാണ് ആംബുലന്‍സ് തടഞ്ഞത്. രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞത്. തുടര്‍ന്ന് മക്കള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് കളക്ടര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം കയ്യേറിയതാണെന്ന് പരാതിപ്പെട്ട അയല്‍വാസിയായ വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ നാട്ടുകാര്‍ വസന്തയുടെ വീടിന് മുന്നില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ക്രമസമാധാന നില കണക്കിലെടുത്ത് വസന്തയെ പോലീസ് കരുതല്‍ കസറ്റഡിയിലെടുത്തു. ഇങ്ങനെ നാടകീയത നീണ്ട ദിവസങ്ങള്‍ക്കൊടുവിലാണ് പറക്കമുറ്റാത്ത രഞ്ജിത്ത് വീണുപോയത്. രഞ്ജിത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നറിഞ്ഞതോടെ അതില്‍ ഏറെ ആശ്വസിച്ചത് ലോകത്തെമ്പാടുമുള്ള മലയാളികളാണ്.
"
https://www.facebook.com/Malayalivartha


























