ഓര്‍ക്കുമ്പോള്‍ ഇന്നും വേദന... നാടിന്റെ നൊമ്പരമായി രാജന്റേയും ഭാര്യയുടേയും മരണം മാറുമ്പോള്‍ അതേ നെയ്യാറ്റിന്‍കരയിലുണ്ടായ പഴയ സംഭവം ഓര്‍ത്തെടുത്ത് മുന്‍ ഡിജിപി എ. ഹേമചന്ദ്രന്‍; നെയ്യാറ്റിന്‍കര ജോയിന്റ് എസ്.പി.യായിരിക്കുമ്പോള്‍ സംഭവിച്ചത് ഓര്‍ക്കുമ്പോള്‍ ഇന്നും വേദന

നെയ്യാറ്റിന്‍കരയിലെ രാജന്റെ കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് കേരളം മൊത്തം കരയുകയാണ്. അതിനിടെ അതേ നെയ്യാറ്റിന്‍കരയിലുണ്ടായ പഴയ സംഭവം ഓര്‍ത്തെടുക്കുകയാണ് മുന്‍ ഡിജിപി എ. ഹേമചന്ദ്രന്‍. നെയ്യാറ്റിന്‍കരയില്‍ ഇപ്പോഴത്തേതിന് സമാനമായ സംഭവം തന്റെ സര്‍വീസിന്റെ ആദ്യകാലത്ത് താന്‍ നെയ്യാറ്റിന്‍കര ജോയിന്റ് എസ്.പിയായിരിക്കുമ്പോള്‍ അവിടെ ഉണ്ടായിട്ടുണ്ടെന്നാണ് ഹേമചന്ദ്രന്‍ വിവരിക്കുന്നത്.
35 വര്‍ഷം മുന്‍പാണ്. ഉച്ചസമയത്ത് ഓഫീസിലിരിക്കുമ്പോള്‍ രണ്ടു മൂന്നു സ്ത്രീകള്‍ വലിയ കരച്ചിലും ബഹളവുമായെത്തി അലമുറയിടാന്‍ തുടങ്ങി. ''സാറെ, ഞങ്ങളുടെ വീടെല്ലാം തകര്‍ത്തുകൊണ്ടിരിക്കുന്നു. കുറെ ഗുണ്ടകളും വണ്ടികളുമുണ്ട്. പെട്ടെന്നെന്തെങ്കിലും ചെയ്യണം സാര്‍.'' പാറശാല പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ അവരും ബന്ധുക്കളുമെല്ലാമായി എട്ടു പത്താളുകള്‍ വര്‍ഷങ്ങളായി താമസിക്കുന്ന സാമാന്യം വലിയ വീടായിരുന്നു വിഷയം.
''അത് സംബന്ധിച്ച സിവില്‍ കേസില്‍ കോടതിയില്‍ നിന്ന് എന്തോ ഇടക്കാല ഉത്തരവുണ്ടെന്നു പറഞ്ഞ് ഞങ്ങളെ സര്‍ക്കിള്‍ ഓഫീസില്‍ കൊണ്ടു പോയി. ഞങ്ങളവിടെ നിന്ന നേരത്താണ് വീടെല്ലാം അവര്‍ ഗുണ്ടകളേയും കൊണ്ടുവന്ന് തകര്‍ക്കുന്നത്.'' സംഭവം ഗുരുതരവും അടിയന്തരവുമാണെന്ന് വ്യക്തമായി. പാറശ്ശാല എസ്.ഐയെ ഫോണ്‍ ചെയ്ത് ഉടന്‍ സ്ഥലത്തു പോയി, വീട് പൊളിക്കുകയാണെങ്കില്‍ നിറുത്തിവയ്ക്കാന്‍ പറഞ്ഞു. പോലീസ് വേണ്ടത് ചെയ്യുമെന്ന് പറഞ്ഞ് സ്ത്രീകളെ മടക്കിഅയച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞ് എസ്.ഐ സ്ഥലത്തുപോയി തിരികെ വന്നിട്ട് എനിക്ക് ഫോണ്‍ ചെയ്തു.
''സാര്‍, ഏതാണ്ട് അതെല്ലാം പൊളിച്ചുകഴിഞ്ഞിരുന്നു, ഞങ്ങളെത്തുമ്പോള്‍. വലിയൊരു സന്നാഹം പൊളിക്കാനുണ്ടായിരുന്നു. വളരെ കുറച്ചേ ഇനി ബാക്കിയുള്ളു. അവിടെവച്ച് നിറുത്തിയിട്ടുണ്ട് . കോടതി ഉത്തരവുണ്ടെന്നൊക്കെയാണ് പറയുന്നത് '' നിസ്സംഗതയാണോ നിസ്സഹായതയാണോ ചെറുപ്പക്കാരനായ എസ്.ഐയുടെ വാക്കുകളില്‍ നിഴലിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. വലിയൊരു അനീതി നടന്നുവെന്നൊരു തോന്നല്‍ എന്റെ മനസ്സിലുണ്ടായി.
പിന്നീട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറില്‍ നിന്നാണ് ഞാന്‍ മുഴുവന്‍ കാര്യങ്ങളും മനസിലാക്കിയത്. നേരിട്ട് സര്‍ക്കിളായി നിയമനം ലഭിച്ച അദ്ദേഹം, എന്റെ നോട്ടത്തില്‍ സത്യസന്ധനും ശുദ്ധഗതിക്കാരനുമായിരുന്നു. മനുഷ്യരേയും സാഹചര്യങ്ങളേയും വിലയിരുത്തുന്നതില്‍ ചില പരിമിതികളുണ്ടായിരുന്നുവെന്നു മാത്രം. എസ്.പിയുടെ നിരന്തരമായ കുറ്റപ്പെടുത്തലുകള്‍ക്കു വിധേയനായിരുന്നു അദ്ദേഹമെന്ന് തോന്നിയിട്ടുണ്ട്. പലപ്പോഴും നിസ്സാര വീഴ്ചയുടെ പേരില്‍ കടുത്ത ആക്ഷേപവും വിമര്‍ശനവും ഏറ്റിട്ടുണ്ട്. വസ്തുതര്‍ക്കത്തില്‍ അനുകൂല കോടതി വിധിയുണ്ടെന്നു പറഞ്ഞാണ് കക്ഷി മേലുദ്യോഗസ്ഥനെ സമീപിച്ചത്. വീട് കൈവശം വച്ച് താമസിക്കുന്നവരെ പുറത്താക്കാനുള്ള ഉത്തരവെന്ന നിലയിലാണ് എസ്.പി ഈ വിഷയത്തെ കണ്ടത്. ആ സമീപനത്തിനു പിന്നില്‍ മറ്റ് ശക്തികളുമുണ്ടാകുമെന്നതില്‍ സംശയമില്ല.
യഥാര്‍ത്ഥത്തില്‍ അതൊരു ഏകപക്ഷീയ ഉത്തരവായിരുന്നുവെന്നു മാത്രമല്ല, പോലീസ് സംരക്ഷണമൊന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുമില്ലായിരുന്നു. എന്നാല്‍, പരാതിയുമായി മേലുദ്യോഗസ്ഥന്റെ അടുത്തു ചെന്നപ്പോള്‍ അദ്ദേഹം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ പരാതിക്കാരന്റെ സാന്നിദ്ധ്യത്തില്‍ ഫോണില്‍ വിളിച്ചു. താല്‍ക്കാലികമായിട്ടെങ്കിലും താമസക്കാരെ വീട്ടില്‍നിന്നു മാറ്റണമെന്ന് നിര്‍ദ്ദേശിച്ചു. തൊട്ടടുത്ത ദിവസം കക്ഷികളെല്ലാം സി.ഐ ഓഫീസിലെത്തി. അതൊരു കെണിയായിരുന്നു. കോടതിയുടെ ഇടക്കാല ഉത്തരവ് ലഭിച്ചവര്‍ പ്രബലരായിരുന്നു. വീട്ടുകാര്‍ സ്‌റ്റേഷനിലെത്തേണ്ട താമസം, അവര്‍ സര്‍വസന്നാഹവുമായി എത്തി വീടെല്ലാം നിലംപരിശാക്കി.
വളരെ ആസൂത്രിതമായ കുതന്ത്രമാണ് അരങ്ങേറിയത്. അതില്‍ പോലീസുദ്യോഗസ്ഥനും മറ്റു പല ശക്തികളും പിന്നണിയിലുണ്ടായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. കുറെ മനുഷ്യര്‍ സ്വസ്ഥമായി താമസിച്ചിരുന്ന വീട് സിവില്‍ കേസ് തീരുമാനമാകും മുന്‍പേ വളഞ്ഞവഴിയില്‍ തകര്‍ത്തു. ആ അനീതിയില്‍ പോലീസ് മുഖ്യ പങ്കാളിയായി. പിന്നീട് ചില നല്ല നിയമ നടപടികളും ഇരകള്‍ക്കു ഗുണകരമായ ഇടപെടലുകളും നടത്തിയെങ്കിലും, അതൊന്നും അവര്‍ക്കുണ്ടായ നഷ്ടത്തിനും വേദനയ്ക്കും പരിഹാരമായില്ല.
" f
https://www.facebook.com/Malayalivartha






















