കാര്യങ്ങള്‍ തണുത്തോ... സ്വപ്ന സുരേഷിന്റെ മൊഴിയിലുള്ള രണ്ട് മന്ത്രിമാരെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ നീക്കം പാളി; മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിന് ഫലം കാണുന്നു

സ്വപ്ന സുരേഷിന്റെ മൊഴിയിലുള്ള രണ്ട് മന്ത്രിമാരെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ നീക്കം പാളി. സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം നടക്കുന്നതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മുഖ്യമന്ത്രിയുടെ കത്ത് പ്രധാനമന്ത്രി കേന്ദ്ര ധനകാര്യ മന്ത്രിക്ക് അയച്ചുകൊടുത്തിരുന്നു. സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കമുണ്ടാകരുതെന്ന നിര്‍ദ്ദേശം കത്തിലുണ്ടെന്നാണ് അറിയുന്നത്.
ഇതിന്റെ ഭാഗമായി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാറിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കസ്റ്റംസ് ഡയറക്ടറെ കാണാനായിരുന്നു നിര്‍ദ്ദേശം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ ഡയറക്ട് ടാക്‌സ് ആന്റ് കസ്റ്റംസ് മേധാവിയുമായാണ് കമ്മീഷണര്‍ ചര്‍ച്ച നടത്തിയത്. കേരളത്തിലെ സ്വര്‍ണക്കേസില്‍ വി ഐ പികളെ ചോദ്യം ചെയ്യണമെങ്കില്‍ മുന്‍കൂട്ടി അനുവാദം വാങ്ങിയിരിക്കണമെന്നാണ് നല്‍കിയ നിര്‍ദ്ദേശം.
വി ഐ പികളെ ചോദ്യം ചെയ്യുന്നതിനു മുമ്പ് അനുമതി വാങ്ങിയിരിക്കണമെന്ന നിര്‍ദ്ദേശത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്‌റയാണെന്നാണ് കിട്ടുന്ന സൂചനകള്‍. കാരണം ബഹ്‌റക്ക് പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ട്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് പിന്നീട് ബിജെപി നേതാവായി മാറിയ സെന്‍കുമാറിനെ വെട്ടി ബഹ്‌റയെ സംസ്ഥാന പോലീസ് മേധാവിയാക്കിയതെന്ന കിംവദന്തി ഏറെ നാളായി കേരളത്തില്‍ അലയടിക്കുന്നുണ്ട്.
മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെ ബഹ്‌റയുടെ ഇന്റലിജന്റ് ടീം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെട്ടിരുന്നു. വി ഐ പികളെ ചോദ്യം ചെയ്യും മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം വാങ്ങണം എന്ന നിര്‍ദ്ദേശമാണ് ബഹ്‌റ മുന്നോട്ടുവച്ചത്. അത് അതേപടി പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായാണ് വിവരം.
സുമിത് കുമാര്‍ കേരളത്തിലെത്തിയതിന് പിന്നാലെ ബഹ്‌റ കൊച്ചിയിലെത്തി കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫിനെ കണ്ടിരുന്നുവെന്നും സൂചനയുണ്ട്. സ്വപ്നയുടെ രഹസ്യമൊഴിയില്‍ രണ്ട് മന്ത്രിമാരെ കുറിച്ച് പരാമര്‍ശമുണ്ടെന്ന വിവരം അങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. രണ്ട് മന്ത്രിമാരെ ചോദ്യം ചെയ്യണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം വാങ്ങണം. അനുവാദം നല്‍കുന്നത് താമസിപ്പിച്ചാല്‍ മന്ത്രിമാര്‍ക്ക് കേസില്‍ നിന്നും ഊരാം. നിയമസഭാ തെരഞ്ഞടുപ്പിന് രണ്ടു മാസം മാത്രമാണുള്ളത്.
മുഖ്യമന്ത്രിയുടെ സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്ന കാര്യത്തിലും കസ്റ്റംസും ഇഡിയും മെല്ലെ പോക്ക് നയം സ്വീകരിക്കുന്നതിന് പിന്നിലും പ്രധാനമന്തിയുടെ കത്താണെന്ന് അറിയുന്നു. വലിയ വേഗത്തില്‍ നീങ്ങികൊണ്ടിരുന്ന അന്വേഷണമാണ് പൊടുന്നനെ മന്ദഗതിയിലായത്. തദ്ദേശ തെരഞ്ഞടുപ്പു കഴിയുന്നത് വരെ രവീന്ദ്രനെ ഒഴിവാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആഗ്രഹം. എന്നാല്‍ തെരഞ്ഞടുപ്പ് കഴിഞ്ഞിട്ടും രവീന്ദ്രനെ പിടിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല.
കേന്ദ്ര സര്‍ക്കാരിന് സ്വര്‍ണ്ണക്കടത്തില്‍ താത്പര്യമില്ലെന്ന് മനസിലാക്കിയതോടെയാണ് അന്വേഷണ ഏജന്‍സികള്‍ പിന്‍മാറിയതെന്നാണ് വിവരം. തിരക്കിട്ട ചോദ്യം ചെയ്യല്‍ വേണ്ടെന്നു തന്നെയാണ് കസ്റ്റംസിന്റെ തീരുമാനം.
മന്ത്രിമാരെ ചോദ്യം ചെയ്യാനുള്ള നീക്കം എങ്ങനെയെങ്കിലും തടസ്സപ്പെടുത്തണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ ആഗ്രഹം. അതിനുള്ള നിയമോപദേശം സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ചോദ്യം ചെയ്യുന്നത് ഒഴിവാക്കാന്‍ സര്‍ക്കാരിന് കഴിയില്ല. കോടതിയില്‍ നിന്നും അതിനുള്ള അനുവാദം ലഭിക്കില്ല. മുമ്പ് ശിവശങ്കറും ഇതേ കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നെങ്കിലും നടന്നില്ല. അത് തന്നെ മന്ത്രിമാരുടെ കാര്യത്തിലും ആവര്‍ത്തിക്കും. അതിനാല്‍ നിയമസഭാ തെരഞ്ഞടുപ്പ് വരെ ചോദ്യം ചെയ്യാന്‍ നീട്ടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
അതേ സമയം സ്വപ്നയുടെ രഹസ്യ മൊഴിയുടെ പകര്‍പ്പ് ഇതുവരെയും സംസ്ഥാന സര്‍ക്കാരിന് കിട്ടിയിട്ടില്ല. ഇ.ഡി ക്ക് പോലും രഹസ്യമൊഴിയുടെ പകര്‍പ്പ് കിട്ടിയിട്ടില്ല. എന്നാല്‍ കസ്റ്റംസിന്റെ കൈയില്‍ മൊഴിയുടെ പകര്‍പ്പുണ്ട്. രഹസ്യ മൊഴി കസ്റ്റംസ് പരിശോധിച്ച് വരികയാണ്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് കസ്റ്റംസ് പറയുന്നത്.
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മില്‍ നല്ല ബന്ധമാണുള്ളത്. മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കി അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. അത്രയും വിരോധം ബിജെപിക്ക് സിപി എമ്മിനോട് ഇല്ലെന്ന് ചുരുക്കം.
https://www.facebook.com/Malayalivartha






















