മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും വാക്കുകളില്‍ വിശ്വാസമില്ല; കളക്‌റുടെ വാക്കുകള്‍ മുഖവിലക്കെടുക്കുന്നു; മക്കള്‍ മാധ്യമങ്ങളോട്; കളക്ടര്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും; പോലീസ് കാട്ടിയത് അനാവശ്യ തിടുക്കം, നഷ്ടമായത് രണ്ടു ജീവനുകള്‍

സര്‍ക്കാര്‍ സംരക്ഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും കടകംപള്ളിയും നല്‍കിയ വാഗാദാനം പാലിക്കപ്പെടുമോയെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പില്ലെന്ന് രാജന്റെ മക്കള്‍. ജില്ലാ കളക്ടറുടെ വാക്കുകളെ മാത്രമാണ് തങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നതെന്നും അവര്‍ പറയുന്നു. ഒരു ന്യൂസ് ചാനലിനോടാണ് മക്കള്‍ തങ്ങളുടെ ആശങ്ക പങ്കുവച്ചത്.
ഭൂമി ഒഴിപ്പിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തീ കൊളുത്തി രാജനും അമ്പിളിയും മരിച്ചതിന് പിന്നാലെ ജനങ്ങള്‍ക്കിടയില്‍ നിന്നും വന്‍ പ്രതിഷേധം ഉടലെടുത്തിരുന്നു. അതിനുശേഷമാണ് ഇവരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളിയും അറിയിച്ചത്. എന്നാല്‍ ഇരുവരും ഇത് പാലിക്കുമോയെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പില്ല. കളക്ടറുടെ വാക്കുകളെയാണ് വിശ്വസിക്കുന്നതെന്നും രാജന്റെ മക്കള്‍ അറിയിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. കുട്ടികളുടെ പുനരധിവാസം, വിദ്യാഭ്യാസം എന്നിവയില്‍ അടിയന്തരമായി എന്ത് നടപടിയെടുക്കാനാവുമെന്നതിന്റെ പ്രാഥമിക റിപ്പോര്‍ട്ടാണ് നല്‍കുക. ഭൂമിയുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതിനാല്‍ വീടുവെച്ചു നല്‍കുന്നത് അടക്കമുള്ള കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമുണ്ടെന്ന് കളക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യത്തില്‍ റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടും ഇന്നുണ്ടായേക്കും. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചിരുന്നു.
അതെ സമയം വസ്തു ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയത് അനാവശ്യ തിടുക്കമായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. ഇതാണ് രണ്ടു ജീവനകള്‍ നഷ്ടമാകുന്നതിന് കാരണമായത്. ഡിസംബര്‍ 22-ന് ഹൈക്കോടതി അപ്പീല്‍ ഹര്‍ജി പരിഗണിക്കുന്നതിനുമുമ്പേ നെയ്യാറ്റിന്‍കര നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്റെയും ഭാര്യ അമ്പിളിയുടെയും ദേഹത്തേക്ക് തീ പടര്‍ന്നിരുന്നു. തൊട്ടുപിന്നാലെ, രാജനെയും കുടുംബത്തെയും ജനുവരി 15 വരെ ഒഴിപ്പിക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുവന്നു. എതിര്‍കക്ഷിക്ക് നോട്ടീസ് അയക്കാനും നിര്‍ദേശിച്ചു.
ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് എത്തുന്നതിന് അരമണിക്കൂര്‍മുമ്പാണ് പോലീസും അഭിഭാഷക കമ്മിഷനും ഒഴിപ്പിക്കലിനെത്തുന്നത്. സ്റ്റേ ഉത്തരവിന്റെ രേഖകള്‍ എത്തിക്കാമെന്നു പറഞ്ഞിട്ടും അല്പംപോലും കാക്കാതെയാണ് ഉച്ചഭക്ഷണത്തിനു മുന്നിലിരുന്ന രാജനെ പോലീസ് വീട്ടില്‍നിന്ന് വലിച്ചിറക്കിയതെന്നാണ് മക്കളായ രാഹുലും രഞ്ജിത്തും പറയുന്നത്.
അയല്‍വാസിയുടെ പരാതിയില്‍, ജൂണ്‍ 16-നാണ് രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയുടെ ഉത്തരവുവന്നത്. ഇതിനെതിരേ ഒക്ടോബറില്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ നല്‍കാന്‍ വൈകിയതിനാല്‍ ഇതു പരിഗണിക്കുന്നതില്‍ താമസമുണ്ടായി. ഇതിനിടെ, നിലവിലെ ഉത്തരവ് നടപ്പാക്കണമെന്ന് മുന്‍സിഫ് കോടതി ഉത്തരവിട്ടു. ഇതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha






















