അമ്പടി കേമീ മതിയായില്ലേ... നെയ്യാറ്റിന്‍കരയില്‍ രാജനേയും കുടുംബത്തേയും കുടിയൊഴിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ വസന്തയ്ക്ക് സ്വന്തം ഭൂമി പോലും നഷ്ടമാകുന്ന അവസ്ഥ; കുടിയൊഴിപ്പിക്കാന്‍ പരാതി നല്‍കിയവര്‍ ആ ഭൂമിയുടെ ഉടമയല്ലെന്ന് രേഖ; മരിക്കുന്നതിന് മുമ്പ് രാജന്‍ നടത്തിയ നീക്കങ്ങള്‍ക്ക് ഫലം കാണുന്നു

തിരുവനന്തപുരം നെയ്യാറ്റിന്‍കര പോങ്ങിലെ രാജന്റേയും ഭാര്യയുടേയും വേര്‍പാട് നാടിന്റെ നൊമ്പരമായി മാറിയപ്പോള്‍ വൈകിയെങ്കിലും നീതി കിട്ടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ജപ്തി നടപടിക്കിടെ ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച ദാരുണ സംഭവത്തില്‍, ഇവരെ ഒഴിപ്പിക്കാന്‍ പരാതി നല്‍കിയ അയല്‍വാസി പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷം വീട്ടില്‍ വസന്തയ്ക്ക് ഈ ഭൂമിയില്‍ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. മരിച്ച രാജന്‍ 2 മാസം മുന്‍പേ ഈ വിവരാവകാശ രേഖ നേടിയിരുന്നു. ഇതു കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കേസിന്റെയും ആ കുടുംബത്തിന്റെയും വിധി മറ്റൊന്നായേനെ. എന്നാല്‍, എന്തുകൊണ്ടാണ് ഈ രേഖ കോടതിക്കു മുന്നില്‍ എത്താതിരുന്നത് എന്നതു ദുരൂഹമാണ്.
വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കാന്‍ കലക്ടര്‍ നവ്ജ്യോത് ഖോസ തഹസില്‍ദാര്‍ക്കു നിര്‍ദേശം നല്‍കി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വ്യക്തത വരുത്തിയ ശേഷം സര്‍ക്കാര്‍ കോടതിയെ അറിയിക്കും. രാജന്റെ വസതിയിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇക്കാര്യം അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതിയന്നൂര്‍ വില്ലേജില്‍ (ബ്ലോക്ക് നമ്പര്‍ 21) 852/16, 852/17, 852/18 എന്നീ റീസര്‍വേ നമ്പറുകളിലെ ഭൂമി തന്റേതാണെന്നായിരുന്നു വസന്തയുടെ അവകാശവാദം. ഇതെല്ലാം കൂടി 12 സെന്റ് വരും. എന്നാല്‍ ഈ ഭൂമി എസ്. സുകുമാരന്‍ നായര്‍, കെ. കമലാക്ഷി, കെ. വിമല എന്നിവരുടെ പേരുകളിലാണെന്നു വിവരാവകാശ രേഖ പറയുന്നു.
സര്‍ക്കാര്‍ കോളനികളില്‍ താമസിക്കുന്നവര്‍ക്കു പട്ടയം നല്‍കുമ്പോള്‍ പരമാവധി 2, 3, 4 സെന്റുകള്‍ വീതമാണു നല്‍കുന്നത്. ഇവ നിശ്ചിത വര്‍ഷത്തേക്കു കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നും വ്യവസ്ഥ ചെയ്യാറുണ്ട്. 12 സെന്റ് ഭൂമി ഒരാള്‍ക്കു മാത്രമായി പതിച്ചു നല്‍കാന്‍ സാധ്യതയില്ലെന്നു നിയമവിദഗ്ധര്‍ അറിയിച്ചു. പട്ടയം കിട്ടിയവരില്‍ നിന്നു വിലയ്ക്കു വാങ്ങാന്‍ സാധ്യതയുണ്ട്. പക്ഷേ രേഖകള്‍ പ്രകാരം വസന്ത ഈ സ്ഥലത്തിന്റെ ഉടമസ്ഥയല്ല.
നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ച രാജനെയും അമ്പിളിയെയും അടക്കം ചെയ്ത തര്‍ക്കഭൂമി അനാഥരായ മക്കള്‍ക്കു കൊടുക്കാനാകുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നു. ഈ ഭൂമിയില്‍ പരാതിക്കാരിയായ വസന്തയ്ക്കുള്ള ഉടമസ്ഥാവകാശം സംബന്ധിച്ച് റവന്യു വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും ഇന്നലെ പകല്‍ മുഴുവന്‍ മാതാപിതാക്കളുടെ കുഴിമാടത്തിനരികെ ആയിരുന്നു. കുട്ടികളുടെ പുനരധിവാസം സംബന്ധിച്ച ശുപാര്‍ശകള്‍ സഹിതമുള്ള റിപ്പോര്‍ട്ട് കലക്ടര്‍ ഉടന്‍ സര്‍ക്കാരിനു നല്‍കും. അമ്പിളിയുടെ മൃതദേഹം സംസ്‌കാരത്തിനു മുന്‍പു തടഞ്ഞുവച്ചു സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെയാണു കേസ്.
അതേസമയം നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജനും കുടുംബവും ഒന്നര വര്‍ഷമായി താമസിക്കുന്ന ഭൂമി തന്റേതാണെന്ന സമീപവാസി വസന്തയുടെ പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ സ്ഥലം പുറമ്പോക്കാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വസന്ത നിരന്തരം രാജനെ ദ്രോഹിച്ചിരുന്നുവെന്നും നാട്ടുകാര്‍ വെളിപ്പെടുത്തി. വസന്തയുടെ വീടിന് ഒരു കിലോമീറ്റര്‍ അപ്പുറമുള്ള കുടുംബവീട്ടില്‍ മരപ്പണി ചെയ്താണ് രാജനും കുടുംബവും കഴിഞ്ഞിരുന്നത്. എന്നാല്‍ രാജന്റെ ആശാരിപ്പണി കാരണം തന്റെ വീട്ടിലേക്ക് മരപ്പൊടി കാറ്റില്‍ പറന്നുവരുന്നുവെന്നും ഇത് തനിക്കും കുടുംബത്തിനും അലര്‍ജിയുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി വസന്ത പോലീസില്‍ പരാതി നല്‍കി. ഇതോടെ രാജന്‍ പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങേണ്ട അവസ്ഥയിലായി. വസന്ത നിരന്തരം പരാതി നല്‍കിയതോടെ പോലീസ് വീട്ടിലെത്തുന്ന സ്ഥിതിയുമായി. ഇതോടെയാണ് മാനസികരോഗിയായ ഭാര്യയെയും മക്കളെയും കൂട്ടി രാജന്‍ വസന്തയുടെ വീടിനു സമീപമുള്ള പുറമ്പോക്ക് വസ്തുവില്‍ കുടില്‍കെട്ടി താമസം തുടങ്ങിയത്. ഇതോടെയാണ് പ്രതികാരവുമായി വസന്ത വീണ്ടും ഇറങ്ങിത്തിരിച്ചത്.
https://www.facebook.com/Malayalivartha


























