കാര്യങ്ങള്‍ മാറി മറിയുന്നു... ശിവശങ്കറിന് ജാമ്യം കിട്ടാതിരിക്കാനായി ഇഡിയും കസ്റ്റംസും നല്‍കിയ തെളിവുകള്‍ ഏറ്റു; സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്ക് അന്വേഷണ സംഘം വ്യക്തമാക്കിയതോടെ അടുത്തകാലത്തൊന്നുംപുറത്തിറങ്ങില്ലെന്ന് ഉറപ്പായി; ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നീക്കം ശക്തമാക്കി എന്‍ഐഎ

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ വലിയ കളികളിലേക്ക് പുറപ്പെടുകയാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍. സ്വപ്നയേയും സന്ദീപിനേയും പിടികൂടി രംഗപ്രവേശനം ചെയ്ത എന്‍ഐഎ വീണ്ടും കളം നിറയാനുള്ള ശ്രമത്തിലാണ്. ഇടയ്ക്ക് ഇഡിയും കസ്റ്റംസും കളം നിറഞ്ഞപ്പോള്‍ എന്‍ഐഎയെ കേള്‍ക്കാന്‍ പോലുമില്ലായിരുന്നു. എന്നാല്‍ വീണ്ടും സജീവമാകുകയാണ് എന്‍ഐഎ.
സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിനെ വിദേശത്തുനിന്നും നാട്ടിലെത്തിക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് എന്‍ഐഎ. ഇയാള്‍ യുഎഇയില്‍ ജയിലില്‍ കഴിയുകയാണ്. സ്വര്‍ണക്കടത്തിനായി വിദേശത്തുനിന്നു പണം അയച്ചവരില്‍ പ്രമുഖനായ ഫൈസലാണ് കേസിലെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തൃശൂര്‍ കൈപ്പമംഗലം പുത്തന്‍പള്ളി സ്വദേശിയാണ്. വീട്ടുകാരും ബന്ധുക്കളുമൊക്കെ ദുബായില്‍ തന്നെയാണ് സ്ഥിരതാമസം .
ഫൈസല്‍ ഫരീദിനെ യുഎഇ സര്‍ക്കാര്‍ ഇന്ത്യയ്ക്കു കൈമാറിയാല്‍ മാത്രമേ എന്‍ഐഎയ്ക്കു കസ്റ്റഡിയിലെടുക്കാന്‍ സാധിക്കൂ. ജനുവരി പകുതിയോടെ ഇയാളെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് എന്‍ഐഎ കരുതുന്നത്. സ്വര്‍ണക്കടത്ത് കേസിനു തീവ്രവാദ ബന്ധമുണ്ടെന്നും ദേശവിരുദ്ധ പ്രവര്‍ത്തനമാണ് പ്രതികള്‍ നടത്തിയതെന്നുമാണ് എന്‍ഐഎയുടെ വിലയിരുത്തല്‍.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് കോടതി തള്ളിയത്.
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നു ശിവശങ്കര്‍ പറയുന്നുണ്ടെങ്കിലും ഒരിക്കല്‍പോലും സിക്ക് ലീവ് എടുത്തതായി കാണുന്നില്ല.
രോഗമുണ്ടെന്ന കാര്യം മെഡിക്കല്‍ രേഖകളില്‍ പോലും വ്യക്തമല്ല. ഈ സാഹചര്യത്തില്‍ ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി ജാമ്യം നല്‍കാനാവില്ലെന്ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് (സാമ്പത്തികം) ഉത്തരവില്‍ വ്യക്തമാക്കി. ശിവശങ്കര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു സ്വര്‍ണക്കടത്തില്‍ പങ്കാളിയായതിന് തെളിവുണ്ട്. കൂട്ടുപ്രതികളുടെ മൊഴികളിലും ശിവശങ്കറുടെ പങ്ക് വ്യക്തമാണ്.
ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ ഉന്നതസ്വാധീനമുപയോഗപ്പെടുത്തി അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യതയുണ്ട്. ഉന്നത വ്യക്തികള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നു സരിത്തിന്റെയും സ്വപ്നയുടെയും മൊഴികളില്‍നിന്നു വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെതിരെയുള്ള കൂട്ടുപ്രതികളുടെ മൊഴി ശക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് മറ്റു പ്രതികളുടെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്ന ശിവശങ്കറിന്റെ വാദം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് ആരോപിച്ചു. അടുത്തകാലം വരെ ഉന്നത പദവിയില്‍ ഇരുന്ന ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തില്‍ സ്വാധീനിക്കാന്‍ എളുപ്പമാണെന്നും കോടതി നിരീക്ഷിച്ചു. കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവേരയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി.
സ്വപ്ന സുരേഷുമൊന്നിച്ച് ശിവശങ്കര്‍ യു.എ.ഇയിലേക്ക് ഏഴ് തവണ യാത്ര ചെയ്തിട്ടുണ്ടെന്ന കസ്റ്റംസിന്റെ ആരോപണവും ശിവശങ്കറിന്റെ മൊഴിയും നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇതിന് പിന്നാലെയാണ് എന്‍ഐഎയും അന്വേഷണം കടുപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha






















