പിണറായിയുടെ ദുരോഗ്യം.... ശിവശങ്കറും സ്വപ്നയും ഏഴ് തവണകളായി നടത്തിയ വിദേശ യാത്രകളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഒരുമിച്ച് താമസിച്ചതായി സൂചന; കസ്റ്റംസ് ഈ വിവരം എറണാകുളത്തെ സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ എഴുതി സമര്‍പ്പിച്ചപ്പോള്‍ ഞെട്ടിയത് കേരളത്തിലെ ജനങ്ങള്‍

സര്‍വാധിപതിയായ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറിയായ ഐ.എ.എസുകാരന്‍ വഴിവിട്ട് ജീവിതം നയിച്ചത് അതും നാലര കൊല്ലമാണ്.
കേരളം ഇന്നും മറന്നിട്ടില്ല. ശിവശങ്കരന്റെ ആ മാസ് ഡയലോഗ്. മുഖ്യമന്ത്രി ഞാന്‍ പറയുന്നിടത്തെല്ലാം ഒപ്പിടും. ഈ ഡയലോഗ് ശിവശങ്കര്‍ സ്വപ്നയോട് പറഞ്ഞതാണ്. ചോദ്യം ചെയ്യുന്നതിനിടയില്‍ കൂട്ടുപ്രതികളില്‍ ഒരാളാണ് ഇക്കാര്യം ഇ ഡിയോട് പറഞ്ഞത്. പാവം മുഖ്യമന്ത്രി! തന്റെ സെക്രട്ടറി കാണിക്കുന്ന കാര്യങ്ങളൊന്നും അദ്ദേഹം അറിഞ്ഞതേയില്ല.
ചില ഐ. എ എസുകാര്‍ അങ്ങനെയാണ്. ജനപ്രതിനിധികള്‍ക്ക് മുന്നിലെത്തുമ്പോള്‍ ഒത്ത മലയാളിയാണെങ്കില്‍ പോലും ഇംഗ്ലീഷില്‍ മാത്രം മൊഴിയും. ജന പ്രതിനിധികളില്‍ നല്ലൊരു ശതമാനത്തിനും നല്ല ഇംഗ്ലീഷറിയില്ല. അതവരുടെ കുഴപ്പമല്ല. ചെറുപ്പത്തില്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നവര്‍ക്ക് മികച്ച വിദ്യാഭ്യാസത്തിന്റെ കുറവുണ്ടാകും. ഈ ദൗര്‍ബല്യമാണ് ഐ. എ. എസുകാര്‍ മുതലെടുക്കുന്നത്. മന്ത്രിമാരെ നോക്കുകുത്തിയാക്കി അവര്‍ വകുപ്പ് ഭരിക്കും. ഇവിടെ ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ മാത്രമല്ല മുഖ്യമന്ത്രിയെ വരെ ഭരിച്ചു. അതൊന്നും സാക്ഷാല്‍ പിണറായി വിജയന്‍ അറിഞ്ഞതുമില്ല. ഊരിപിടിച്ച വാളും കത്തിയുമൊക്കെ അദ്ദേഹത്തിന്റെ ഡയലോഗില്‍ മാത്രമായി ചുരുങ്ങി.
നിഗൂഢ ലക്ഷ്യങ്ങളുമായാണ് ശിവശങ്കര്‍ യാത്ര നടത്തിയതെന്നും കസ്റ്റംസിന്റെ രേഖകളില്‍ പറയുന്നു. പഞ്ചനക്ഷത്ര ഹോട്ടലിലെ ചെലവുകള്‍ നല്‍കിയത് ശിവശങ്കര്‍ നേരിട്ടാണ്. അത് പിന്നീട് സര്‍ക്കാരില്‍ നിന്ന് ഈടാക്കിയോ എന്ന കാര്യം വ്യക്തമല്ല. അതോ ആരുടെയെങ്കിലും ഗസ്റ്റായിരുന്നോ എന്നും വ്യക്തമല്ല. മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ യാത്ര നടത്തുന്നത് ക്രമവിരുദ്ധമാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
ഇത്തരം യാത്രകളില്‍ ശിവശങ്കറും സ്വപ്നയും പലരെയും കണ്ടിട്ടുണ്ട്. അവരില്‍ വന്‍കിട മുതലാളിമാരും വന്‍കിട വ്യവസായികളുമുണ്ട്. അവരുമായി എന്തൊക്കെയാണ് ചര്‍ച്ച നടത്തിയതെന്ന് വ്യക്തമല്ല. എന്നാല്‍ അതെല്ലാം സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കസ്റ്റംസ് കോടതിയില്‍ എഴുതിനല്‍കിയിട്ടുണ്ട്. ഒരു ഇടപാടും നല്ല ഉദ്ദേശത്തോടെ ആയിരുന്നില്ല. ശിവശങ്കരന്റെ വിദേശ യാത്രകളെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.
ശിവശങ്കരന്റെ അവിഹിതങ്ങള്‍ കാരണം ഇന്ത്യയും യുഎഇയും തമ്മിലുള്ള ഊഷ്മള ബന്ധം പോലും തെറ്റിയതായി കസ്റ്റംസ് കോടതിയില്‍ നല്‍കിയ രേഖകളില്‍ പറയുന്നു. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ തെറ്റാനിടയായാല്‍ അത് ഗൗരവമായ കാര്യമാണെന്നും കസ്റ്റംസ് നിരീക്ഷിച്ചു. യു എ ഇ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ശിവശങ്കര്‍ കാരണം അവതാളത്തിലായെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. തനിക്ക് അര്‍ബുദം ഉള്ളതായി ശിവശങ്കര്‍ സംശയിക്കുന്ന രേഖ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണെന്നും അതിന് ശേഷമാണ് അദ്ദേഹം നിരന്തരം വിദേശത്ത് യാത്ര നടത്തിയതെന്നും കസ്റ്റംസ് പറയുന്നു. അസുഖബാധിതനായ ഒരാള്‍ക്ക് നിരന്തരം വിദേശത്ത് പോകാമെങ്കില്‍ ജയിലില്‍ കിടക്കാന്‍ ബുദ്ധിമുട്ട് കാണില്ലെന്നും കസ്റ്റംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയത് ഈ സാഹചര്യത്തിലാണ്. എറണാകുളം സാമ്പത്തിക കുറ്റവിചാരണാ കോടതിയാണ് അപേക്ഷ തള്ളിയത്. കള്ളക്കടത്തില്‍ ശിവശങ്കറിന് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്നാണ് കോടതിയുടെ നിരീക്ഷിച്ചു.ഇത്തരത്തില്‍ ഒരു നിരീക്ഷണം കോടതിയില്‍ നിന്നുണ്ടാവുന്നത് ആദ്യമാണ്.
ശിവശങ്കറിനെതിരെ കൂട്ടുപ്രതികളുടെ ശക്തമായ മൊഴിയുണ്ട്. ഉന്നത വ്യക്തികള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കെന്ന് മൊഴികളില്‍ വ്യക്തമാണ്. പ്രതികളുടെ രഹസ്യമൊഴിയിലും ഉന്നത വ്യക്തികളുടെ സ്വാധീനം വെളിവാകുന്നുണ്ട്. മറ്റു പ്രതികളുടെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്ന ശിവശങ്കറിന്റെ വാദം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് വ്യക്തമാണെന്നും കോടതി ഉത്തരവിലുണ്ട്.
അതേസമയം കള്ളക്കടത്തില്‍ തനിക്ക് പങ്കില്ലെന്നും ഇക്കാര്യത്തില്‍ കസ്റ്റംസിന് യാതൊരു തെളിവും ഹാജരാക്കാന്‍ ആയില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. തനിക്കെതിരെ കേസിലെ ഒരു സാക്ഷിയുടെ മൊഴി മാത്രമാണുള്ളതെന്നും ശിവശങ്കര്‍ വാദിക്കുന്നു.
എന്നാല്‍ കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. യുഎഇയുമായുള്ള ബന്ധത്തെ പോലും ബാധിച്ച കേസാണിതെന്നും ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമായിരുന്നു കസ്റ്റംസ് വാദം.
അതായത് ഒരു സംസ്ഥാനത്തെ കുട്ടിച്ചോറാക്കിയ ക്രിമിനല്‍ എന്ന നിലയിലേക്കാണ് ശിവശങ്കര്‍ വളര്‍ന്നു കൊണ്ടിരിക്കുന്നത്. അതിന്റെ നഷ്ടം മുഴുവന്‍ സംഭവിച്ചത് പിണറായി വിജയന് മാത്രമാണ്.
"
https://www.facebook.com/Malayalivartha






















