അഭയ കേസ്; തൊണ്ടി മുതലുകൾ നശിപ്പിച്ച ക്രൈംബ്രാഞ്ച് എസ്.പി. കെ. ടി. മൈക്കിളിനെ പ്രതിയാക്കി കേസെടുത്ത് വിചാരണ ചെയ്യണമെന്ന ഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കും

കോട്ടയം വെസ്റ്റ് പോലീസും ജില്ലാ ക്രൈംബ്രാഞ്ചും കൊലപാതക തെളിവുകൾ നശിപ്പിച്ച് ആത്മഹത്യയാക്കി എഴുതിത്തള്ളിയ സിസ്റ്റർ അഭയ കൊലക്കേസിൽ എട്ടു തൊണ്ടിമുതലുകൾ നശിപ്പിച്ച് കേസ് അട്ടിമറിച്ചതിന് ക്രൈംബ്രാഞ്ച് എസ്.പി. കെ. റ്റി.മൈക്കിളിനെ പ്രതിയാക്കി വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി വെള്ളിയാഴ്ച തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ. സനിൽകുമാർ പരിഗണിക്കും.
കൊലക്കുറ്റത്തിൻ്റെ തെളിവുകൾ നശിപ്പിച്ച മൈക്കിളിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 201( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവുകൾ അപ്രത്യക്ഷമാക്കലും കളവായ വിവരം നൽകലും) ചുമത്തി കേസെടുത്ത് വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര.പി.നാഗരാജാണ് ഹർജി സമർപ്പിച്ചത്.
കൊലക്കേസ് പ്രതികളായ ഫാ. തോമസ് കോട്ടൂർ , ഫാ. ജോസ് പുതൃക്കയിൽ , സിസ്റ്റർ. സെഫി എന്നിവരെ കൊലക്കുറ്റത്തിൻ്റെ ശിക്ഷയിൽ നിന്ന് മറയ്ക്കാൻ കൊലപാതക കൃത്യത്തിൻ്റെ തെളിവുകൾ ഉൾക്കൊള്ളുന്ന തൊണ്ടിമുതലുകളായ അഭയയുടെ ശിരോവസ്ത്രം , ചെരിപ്പുകൾ , വാട്ടർബോട്ടിൽ , പേഴ്സണൽ ഡയറി തുടങ്ങിയുള്ള എട്ടു തൊണ്ടി മുതലുകൾ കോട്ടയം സബ് ഡിവിഷണൽ മജിസ്ട്രേട്ട് കോടതിയിൽ നിന്നും അന്വേഷണത്തിൻ്റെ ഭാഗമെന്ന വ്യാജേന മടക്കി വാങ്ങി തിരികെ ഹാജരാക്കാതെ നശിപ്പിച്ച് തെളിവുകൾ നശിപ്പിച്ചുവെന്നാണ് പരാതിയിലെ ആരോപണം.
കോട്ടയം കാത്തലിക് ബിഷപ്പ് ഹൗസിലെ ചാൻസലറും കോട്ടയം ബി സി എം കോളേജിലെ സൈക്കോളജി വിഭാഗം ലെക്ചററും സെൻ്റ് ജോർജ് പള്ളി വികാരിയുമായ കിടങ്ങൂർ കോട്ടൂർ ഭവനിൽ ഫാദർ തോമസ് കോട്ടൂർ (63) , കോട്ടയം കുരുമുള്ളൂർ കങ്ങരത്ത്മൂതി ഹൗസിൽ നിന്നും പയസ് ടെൻത് കോൺവെൻ്റ് അന്തേവാസിയും സേക്രഡ് ഹാർട്ട് മൗണ്ട് സെൻ്റ്.ജോസഫ് ജെനറലൈറ്റ് സിസ്റ്റർ സ്റ്റെഫി എന്നിവരാണ് അഭയ കൊലക്കേസിൽ വിചാരണ നേരിട്ട് ജീവപര്യന്തം തടവിനും പന്ത്രണ്ടര ലക്ഷം രൂപ പിഴയൊടുക്കാനും വിധിക്കപ്പെട്ട ഒന്നും രണ്ടും പ്രതികൾ. ക്രൈംബ്രാഞ്ച് ആത്മഹത്യയാക്കിയ കേസിൽ സിബിഐയാണ് തുമ്പുണ്ടാക്കി പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. അഭയ കൊലക്കേസ് ആത്മഹത്യയാക്കി മാറ്റി എഴുതി തള്ളിയാണ് ക്രൈം ബ്രാഞ്ച് കോട്ടയം സബ് ഡിവിഷണൽ മജിസ്ട്രേട്ട് കോടതിയായ ആർ.ഡി.ഒ. കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
https://www.facebook.com/Malayalivartha