എല്ലാം ഒരു സ്വപ്നം പോലെ... കിടപ്പാടത്തിന് വേണ്ടി പോരാടിയ മാതാവും പിതാവും മരിച്ചതോടെ അനാഥരായ രാഹുലിനും രഞ്ജിത്തിനും സര്‍ക്കാര്‍ വീടും ധനസഹായവും; മാതാപിതാക്കളുടെ മരണത്തോടെ രഞ്ജിത്തിന് അസ്വസ്ഥതകള്‍ കൂടുന്നു; സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍

നിലനില്‍പിനായി പോരാടിയ തിരുവനന്തപുരം നെയ്യാറ്റിന്‍കര അതിയന്നൂര്‍ വെണ്‍പകല്‍ നെട്ടത്തോളം ലക്ഷംവീട് കോളനിയിലെ രാജന്റേയും അമ്പിളിയുടേയും പോരാട്ടത്തിന് ഫലം കാണുന്നു. പൊള്ളലേറ്റ് മരിച്ച രാജന്‍, ഭാര്യ അമ്പിളി എന്നിവരുടെ മക്കളായ രാഹുല്‍, രഞ്ജിത്ത് എന്നിവര്‍ക്ക് സ്ഥലവും വീടും ധനസഹായവും നല്‍കാനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് വച്ചു നല്‍കും. ഇവരുടെ വിദ്യാഭ്യാസ, ജീവിത ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. തുക രണ്ടുപേരുടെയും പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
വനിതാശിശുക്ഷേമ വകുപ്പിനു കീഴിലുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കും. ലക്ഷംവീട് കോളനി പുറമ്പോക്കില്‍ താമസിച്ചുവരികയായിരുന്ന രാജന്‍ അമ്പിളി ദമ്പതികളെ ഒഴിപ്പിക്കാന്‍ പൊലീസ് ചെന്നപ്പോഴാണ് പെട്രോള്‍ ദേഹത്തൊഴിച്ച് രാജന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസിന്റേത് അനാവശ്യമായ ഇടപെടലായിരുന്നുവെന്ന ആക്ഷേപമുയര്‍ന്നിരുന്നു. കൈയിലിരുന്ന ലൈറ്റര്‍ തട്ടിമാറ്റാന്‍ പൊലീസ് ശ്രമിക്കവേ, ദേഹത്തേക്ക് തീ ആളിപ്പടരുകയായിരുന്നു.
ഇന്നലെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഇവരുടെ വീട്ടിലെത്തി മൂത്ത മകന്‍ രാഹുലിനെ കണ്ടു. ഇളയമകന്‍ രഞ്ജിത്ത് ചില മാനസിക ബുദ്ധിമുട്ടുകളാല്‍ ആശുപത്രിയിലാണ്. ഈ കുട്ടിയുടെ ചികിത്സ സൗജന്യമായി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ വേണമെങ്കിലും ചികിത്സ ഉറപ്പാക്കും. പോങ്ങിലില്‍ ദമ്പതിമാര്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ സര്‍ക്കാര്‍ പാലിക്കുമെന്നും മന്ത്രി പറഞ്ഞു. മരിച്ച ദമ്പതികളുടെ മക്കളെ വീട്ടിലെത്തി സന്ദര്‍ശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമവിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും അവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കും. രാജനും കുടുംബവും താമസിച്ചിരുന്ന വസ്തുവിനെക്കുറിച്ചുള്ള എല്ലാ രേഖകളും പരിശോധിച്ചശേഷം വസ്തുവില്‍ വീട് വയ്ക്കുന്നതിനുളള നടപടി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം രാഹുല്‍, രഞ്ജിത്ത് എന്നിവര്‍ക്കു യൂത്ത് കോണ്‍ഗ്രസ് 5 ലക്ഷം രൂപ കൈമാറി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്‍ എംഎല്‍എയും ഷാഫി പറമ്പില്‍ എംഎല്‍എയും ചേര്‍ന്നാണ് പണം കൈമാറിയത്.
'അവര്‍ക്ക് നഷ്ടപ്പെട്ടതിന് പകരമാവില്ല ആരും, ഒന്നും. ഞങ്ങളെ കൊണ്ടാവുന്ന ഒരു ചെറിയ ഉത്തരവാദിത്തം നിറവേറ്റി. കേരളത്തിന്റെ നോവായി മാറിയ രാഹുലിനും രഞ്ജിത്തിനും വീട് നിര്‍മാണത്തിലേക്കായി യൂത്ത് കോണ്‍ഗ്രസ് 5 ലക്ഷം രൂപ കൈമാറി' എന്നാണ് ഷാഫി പറമ്പില്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്.
നെയ്യാറ്റിന്‍കരയില്‍ രണ്ടു ദാരുണ മരണങ്ങളിലേക്കു നയിച്ച പൊലീസിന്റെ ജപ്തി നടപടി, പകരം പാര്‍പ്പിട സൗകര്യം ഒരുക്കിയിരിക്കണമെന്ന കോടതിവിധി ലംഘിച്ച്. പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിലെ നിര്‍ധന കുടുംബത്തെ കുടിയിറക്കാന്‍ മനുഷ്യത്വം മറന്ന് അനാവശ്യ തിടുക്കം കാട്ടിയെന്ന ആരോപണത്തിനിടെയാണു പൊലീസും റവന്യു വകുപ്പും ഇക്കാര്യത്തില്‍ മുന്‍ കോടതി ഉത്തരവുകള്‍ ലംഘിച്ചതും വ്യക്തമാകുന്നത്.
ജപ്തി നടപടികളില്‍ താമസക്കാരെ ഒഴിപ്പിക്കുകയാണെങ്കില്‍ അവര്‍ക്കു താല്‍ക്കാലിക പാര്‍പ്പിട സൗകര്യം അധികൃതര്‍ ഉറപ്പാക്കിയിരിക്കണമെന്നു സര്‍ക്കാര്‍ ഉത്തരവും കോടതി വിധികളുമുണ്ടെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ രാജനെയും കുടുംബത്തെയും കുടിയിറക്കാന്‍ ധൃതി കാണിച്ചവര്‍ അതൊന്നും പാലിച്ചില്ല. അതിന്റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.
"
https://www.facebook.com/Malayalivartha
























