കളിമാറി കാര്യത്തിലേക്ക്... രാജന്റേയും അമ്പിളിയുടേയും മരണത്തിലേക്ക് നയിച്ച പരാതിക്കാരി വസന്തയുടേത് ക്രൂര പ്രവര്‍ത്തികള്‍; വസന്തയ്ക്ക് പട്ടയാവകാശമില്ലെന്ന് രേഖ കോടതിയില്‍ എത്തിയില്ല; നെയ്യാറ്റിന്‍കര സംഭവത്തില്‍ കലക്ടര്‍ ഇന്നു സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും

ഒരു കുടുംബത്തിന്റെ നിലനില്‍പിനായുള്ള പോരാട്ടത്തിലാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ രാജനും അമ്പിളിയും കത്തിയമര്‍ന്നത്. രാജന്റേയും അമ്പിളിയുടേയും മരണത്തിലേക്ക് നയിച്ച പരാതിക്കാരി വസന്തയുടേത് ക്രൂര പ്രവര്‍ത്തികളാണ്. വസന്തയ്ക്ക് ഈ ഭൂമിയില്‍ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തായി. മരിച്ച രാജന്‍ 2 മാസം മുന്‍പേ ഈ വിവരാവകാശ രേഖ നേടിയിരുന്നു. ഇതു കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കേസിന്റെയും ആ കുടുംബത്തിന്റെയും വിധി മറ്റൊന്നായേനെ. എന്നാല്‍, എന്തുകൊണ്ടാണ് ഈ രേഖ കോടതിക്കു മുന്നില്‍ എത്താതിരുന്നത് എന്നതു ദുരൂഹമാണ്.
വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കാന്‍ കലക്ടര്‍ നവജ്യോത് ഖോസ തഹസില്‍ദാര്‍ക്കു നിര്‍ദേശം നല്‍കി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വ്യക്തത വരുത്തിയ ശേഷം സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
വസന്ത കൈവശം വച്ചിരിക്കുന്ന ഭൂമി എസ്.സുകുമാരന്‍ നായര്‍, കെ.കമലാക്ഷി, കെ.വിമല എന്നിവരുടെ പേരുകളിലാണെന്നു വിവരാവകാശ രേഖ പറയുന്നു. സര്‍ക്കാര്‍ കോളനികളില്‍ താമസിക്കുന്നവര്‍ക്കു പട്ടയം നല്‍കുമ്പോള്‍ പരമാവധി 2, 3, 4 സെന്റുകള്‍ വീതമാണു നല്‍കുന്നത്. ഇവ നിശ്ചിത വര്‍ഷത്തേക്കു കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നും വ്യവസ്ഥ ചെയ്യാറുണ്ട്. 12 സെന്റ് ഭൂമി ഒരാള്‍ക്കു മാത്രമായി പതിച്ചു നല്‍കാന്‍ സാധ്യതയില്ലെന്നു നിയമവിദഗ്ധര്‍ അറിയിച്ചു. പട്ടയം കിട്ടിയവരില്‍ നിന്നു വിലയ്ക്കു വാങ്ങാന്‍ സാധ്യതയുണ്ട്. പക്ഷേ രേഖകള്‍ പ്രകാരം വസന്ത ഈ സ്ഥലത്തിന്റെ ഉടമസ്ഥയല്ല.
നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ച രാജനെയും അമ്പിളിയെയും അടക്കം ചെയ്ത തര്‍ക്കഭൂമി അനാഥരായ മക്കള്‍ക്കു കൊടുക്കാനാകുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നു.
അതേസമയം ജപ്തി നടപടികള്‍ക്കിടെ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കലക്ടര്‍ നവജ്യോത് ഖോസ ഇന്നു സര്‍ക്കാരിനു റിപ്പോര്‍ട്ട് കൈമാറും. സംഭവത്തിലെ പൊലീസ് നടപടി സംബന്ധിച്ചു റൂറല്‍ എസ്പി ബി.അശോകന്‍ ഇന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും റിപ്പോര്‍ട്ട് കൈമാറും.
റൂറല്‍ എസ്പി ഇന്നലെ സ്ഥലത്തെത്തി രാജന്റെ മകന്‍ രാഹുലില്‍ നിന്നു മൊഴിയെടുത്തു. പൊലീസിനു സംഭവിച്ച വീഴ്ചയെ തുടര്‍ന്നാണു ദമ്പതികള്‍ മരിക്കാനിടയായതെന്നാണു സ്‌പെഷല്‍ ബ്രാഞ്ചിന്റെ നിഗമനമെന്നാണു സൂചന. ജപ്തി നടപടിക്കായി എത്തിയ ഉദ്യോഗസ്ഥര്‍ വിഷയം കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതായി അറിയുന്നു.
രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ പരാതി നല്‍കിയ അയല്‍വാസി പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷം വീട്ടില്‍ വസന്തയ്ക്ക് ഈ ഭൂമിയില്‍ പട്ടയാവകാശം ഇല്ലെന്ന വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. വസന്തയുടെ പട്ടയം വ്യാജമാണോ എന്നതു കലക്ടറുടെ നിര്‍ദേശപ്രകാരം റവന്യു വകുപ്പ് അന്വേഷിക്കുകയാണ്. നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ അജയകുമാറാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നത്.
താലൂക്ക് ഓഫിസില്‍ നിന്നു രാജനു ലഭിച്ച വിവരാവകാശ രേഖ നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിക്കാനായില്ലെന്നു രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും പറയുന്നു. കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ തങ്ങളുടെ അഭിഭാഷകന്‍ വിവരം യഥാസമയം അറിയിച്ചില്ലെന്നു രാജന്റെ മക്കള്‍ പരാതിപ്പെടുന്നു. കേസിന്റെ കാര്യം അറിഞ്ഞപ്പോഴേക്കും ജപ്തി നടപടികള്‍ക്കു കോടതി വിധിയുമായി. തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിക്കുന്നത്. അവിടെ നിന്നു വിധി വരുന്നതിനു മുന്‍പേ എല്ലാം കൈവിട്ടു പോയെന്നും കുട്ടികള്‍ പറഞ്ഞു. എന്തായാലും കളക്ടറുടെ റിപ്പോര്‍ട്ടനുസരിച്ച് വസന്തയുടേത് വ്യാജ പട്ടയമാണെങ്കില്‍ ശക്തമായ നടപടിയിലേക്ക് നീങ്ങും.
https://www.facebook.com/Malayalivartha
























