കാര്യങ്ങള്‍ അതിലേക്ക് തന്നെ... നിയമസഭയില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒന്നാകുന്ന അപൂര്‍വ കാഴ്ച കൊട്ടിഘോഷിച്ച് നേട്ടം കൊയ്യാനിരുന്ന കെ. സുരേന്ദ്രനും വി. മുരളീധരനും ഒ. രാജഗോപാല്‍ വക സിമ്പിള്‍ പണി; ബിജെപിയുടെ മരുന്നിനുള്ള എംഎല്‍എയുടെ നിലപാടുമാറ്റം കേന്ദ്രത്തിനെതിരായതോടെ ഇടപെടല്‍ ഉണ്ടായേക്കും

ബിജെപിയുടെ മരുന്നിനുള്ള എംഎല്‍എയായ ഒ. രാജഗോപാല്‍ ഇത് ആദ്യമായല്ല നിയമസഭയില്‍ സര്‍ക്കാരിനൊപ്പം നിലനില്‍ക്കുന്നത്. സാത്വികനായ ഒ. രാജഗോപാലിനെ സിപിഎമ്മുകാര്‍ക്കും വളരെ ഇഷ്ടമാണ്. രാഷ്ട്രീയം നോക്കാതെ രാജഗോപാലിന്റെ ഇടപെടലുകള്‍ അദ്ദേഹത്തെ സിപിഎമ്മില്‍ പോലും സ്വീകാര്യനാക്കിയിട്ടുണ്ട്. ഇന്നലെ സിപിഎം നേതാക്കളാണ് രാജഗോപാലിനെ പരസ്യമായി അഭിനന്ദിച്ചത്. പക്ഷെ രാജഗോപാല്‍ സിപിഎമ്മിന്റെ എംഎല്‍എയല്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ മരുന്നിനുള്ള എംഎല്‍എയാണ്. ബിജെപിക്കാരനല്ലായിരുന്നിട്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്ര ശക്തമായാണ് സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ചത്. ഒറ്റയ്‌ക്കേ ഉള്ളൂവെങ്കിലും ഇതുപോലെ ഒ. രാജഗോപാലിന് നിയമസഭയില്‍ എന്തെല്ലാം ചെയ്യാമായിരുന്നു.
നിയമസഭയില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒന്നാകുന്ന അപൂര്‍വ കാഴ്ച കൊട്ടിഘോഷിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനിരുന്ന ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ് ഒ. രാജഗോപാല്‍. സമ്മേളനത്തിന് ശേഷം പത്രസമ്മേളനം നടത്താനിരുന്ന കെ. സുരേന്ദ്രനും വി. മുരളീധരനും ഒ. രാജഗോപാല്‍ സിമ്പിള്‍ പണി കൊടുത്തതോടെ അതെല്ലാം ചീറ്റിപ്പോയി. കേന്ദ്രത്തിനെതിരായുള്ള നീക്കമായാണ് ഇതിനെ കേന്ദ്ര ബിജെപി കാണുന്നത്. പണി പാളുമെന്ന് മനസിലായതോടെയാണ് രാജഗോപാല്‍ പത്രക്കുറിപ്പിറക്കിയത്.
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയത്തില്‍ നിയമസഭയുടെ പൊതുവികാരത്തിനൊപ്പം നില്‍ക്കുകയാണു ചെയ്തതെന്നു ന്യായീകരിച്ച മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലിനെ ബി.ജെ.പി. കേന്ദ്ര നേതൃത്വം താക്കീത് ചെയ്യുമെന്നാണ് സൂചന. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു നല്‍കുന്നതിനെ എതിര്‍ത്തതും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്നു തുറന്നുപറഞ്ഞതും കേന്ദ്ര നേതൃത്വം ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍, ഇത്തരം സമീപനം ആവര്‍ത്തിക്കുന്നതു കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്നു നേതാക്കള്‍ സൂചിപ്പിച്ചു.
പ്രധാനമന്ത്രിയടക്കം ഉറച്ച നിലപാട് സ്വീകരിച്ച വിഷയത്തില്‍ രാജഗോപാല്‍ പരസ്യമായി എതിര്‍ത്തതു ക്ഷമിക്കാനാകില്ലെന്നു സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയെ അറിയിച്ചു. ഇക്കാര്യം അമിത് ഷായും പ്രധാനമന്ത്രിയുമായി സംസാരിച്ചു. രാജഗോപാലിന്റേതു വെറും നാവുപിഴയായി കാണാന്‍ കേന്ദ്ര നേതൃത്വം ഒരുക്കമല്ല. പ്രമേയത്തില്‍ വോട്ടിങ് ആവശ്യപ്പെടാതിരുന്ന അദ്ദേഹം തുടര്‍ന്നു വാര്‍ത്താസമ്മേളനത്തില്‍, കേന്ദ്ര നിയമങ്ങളെ തള്ളിപ്പറഞ്ഞാണു സംസാരിച്ചത്. ഇതേപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ കഴിയാതെ സംസ്ഥാന നേതാക്കള്‍ കുഴങ്ങുകയും ചെയ്തു.
നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പി. ശ്രീരാമകൃഷ്ണനു വോട്ട് ചെയ്തതു മുതല്‍ പലതവണയായി രാജഗോപാലിന്റ നിലപാടുകള്‍ പാര്‍ട്ടിയെ അലോസരപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ആദ്യ ബി.ജെ.പി. എം.എല്‍.എയാണെന്നതും നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങളേയുള്ളൂ എന്നും കണക്കിലെടുത്ത് അദ്ദേഹത്തിനെതിരേ പരസ്യ വിമര്‍ശനമുണ്ടാകില്ല. മുതിര്‍ന്ന നേതാവ് എന്ന പരിഗണന നല്‍കി, ജാഗ്രത കാണിക്കണമെന്ന താക്കീതാകും നല്‍കുക. ജനസംഘകാലം മുതലുള്ള നേതാവിനെതിരേ സംഘടനാ പ്രവര്‍ത്തനത്തിന്റെ അവസാന നാളുകളില്‍ കടുത്ത നടപടിയെടുക്കാന്‍ നേതൃത്വം താല്‍പ്പര്യപ്പെടില്ല.
പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവച്ച നിയമത്തിനെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനു കടലാസിന്റെ വില പോലുമില്ലെന്നു ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. അബ്ദുള്‍ നാസര്‍ മദനിയെ പുറത്തിറക്കാന്‍ പ്രമേയം പാസാക്കിയവരാണ് ഇവരെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
എന്തായാലും രാജഗോപാലിന്റെ പ്രവൃത്തിയില്‍ ബിജെപി അണികളിലും കനത്ത അമര്‍ഷമുണ്ട്. ഒറ്റയ്ക്ക് പൊരുതിയിട്ട് കാര്യമില്ല എന്ന രാജഗോപാലിന്റെ സിദ്ധാന്തം തെറ്റാണ്. ഒറ്റയ്ക്ക് പൊരുതിയെങ്കിലും അവസാനംവരെ പോരാടുക എന്നതാണ് ധീര ധര്‍മ്മം. അണികള്‍ക്ക് രാജഗോപാലിനോട് പറയാന്‍ ഒന്നേയുള്ളൂ. രാജഗോപാല്‍ജീ വേണ്ടിയിരുന്നില്ല ജീ...
"
https://www.facebook.com/Malayalivartha
























