കേരളത്തിന്റെ വിധി... മതികെട്ടാന്‍ ചോല ദേശീയ ഉദ്യാന പാര്‍ക്കിന്റെ ചുറ്റുപാടുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല പ്രദേശം ആയി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കി; ഈ പ്രദേശത്ത് വര്‍ഷങ്ങളായി താമസിച്ചുവരുന്നവര്‍ക്ക് ഇനി ഒരു വീട് പോലും നിര്‍മ്മിക്കാന്‍ കഴിയില്ല

ലജ്ജിക്കുക കേരളമേ എന്ന് പറഞ്ഞാല്‍ പിണങ്ങരുത്.
അങ്ങനെ പറയാതിരിക്കാന്‍ നിവൃത്തിയില്ല.
2020 ന്റെ അവസാന ലാപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. ഇങ്ങനെയൊരു ഉത്തരവ് ഇറങ്ങിയ കാര്യം കേരള സര്‍ക്കാര്‍ അറിഞ്ഞത് ഉത്തരവ് ഇറങ്ങിയ ശേഷമാണെന്നതാണ് രസകരം. അതേസമയം തമിഴ്‌നാട്ടിനെ കേന്ദ്രം കൈയയച്ച് സഹായിക്കുകയും ചെയ്തു. അതാണ് തമിഴ്‌നാടും കേരളവും തമ്മിലുള്ള വ്യത്യാസം.
മതികെട്ടാന്‍ ചോല ദേശീയ ഉദ്യാന പാര്‍ക്കിന്റെ ചുറ്റുപാടുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ദുര്‍ബല പ്രദേശം ആയി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കിയത്. കേന്ദ്ര പരിസ്ഥിതിവനംകാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആണ് വിജ്ഞാപനം ഇറക്കിയത്. 17.5 ചതുരശ്ര കിലോമീറ്ററാണ് പുതുതായി പരിസ്ഥിതി ദുര്‍ബല പ്രദേശം ആകുക.
ഈ പ്രദേശത്തിനായി പ്രത്യേക സോണല്‍ മാസ്റ്റര്‍ പ്ലാന്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കണം എന്ന് വിജ്ഞാപനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ ചോല താലൂക്കിലെ പൂപ്പാറ ഗ്രാമത്തിലെ പ്രദേശങ്ങള്‍ ആണ് വിജ്ഞാപന പ്രകാരം പുതുതായി പരിസ്ഥിതി ദുര്‍ബല പ്രദേശം ആകുന്നത്.
പരിസ്ഥിതി ദുര്‍ബല പ്രദേശിനുള്ളിലെ വന, കൃഷി, ഭൂമികളില്‍ വീടുകള്‍ ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. ഭൂമി വാണിജ്യ, വ്യവസായ ആവശ്യങ്ങള്‍ക്ക് മാറ്റരുത്. ഇക്കോ ടുറിസം പദ്ധതികള്‍ സോണല്‍ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതായത് പ്രദേശത്ത് വര്‍ഷങ്ങളായി താമസിച്ചുവരുന്നവര്‍ക്ക് പോലും ഇനി ഒരു വീട് നിര്‍മ്മിക്കാന്‍ കഴിയില്ല. അവരുടെ കൃഷിഭൂമി ഇനി അവരുടേതല്ലാതായി മാറും. പ്രദേശത്ത് വനഭൂമിയും കൃഷിഭൂമിയും മാത്രമാണ് ഉള്ളത്. ആയിരകണക്കിന് കര്‍ഷകരും നിര്‍ദ്ധനരുമാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നത്.ഇവരില്‍ പലരും കഴിയുന്നത് സര്‍ക്കാര്‍ പുറമ്പോക്കിലാണ്. അവര്‍ക്കിനി ഭൂമിയില്‍ അവകാശം ഉന്നയിക്കാന്‍ കഴിയില്ല. പട്ടയം കിട്ടില്ലെന്ന് ചുരുക്കം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പട്ടയം അനുവദിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല.
വിജ്ഞാപനവുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ സംസ്ഥാന നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആറംഗ സമിതിക്ക് രൂപം നല്‍കി. ഇടുക്കി ജില്ലാ കളക്ടര്‍ ആണ് നിരീക്ഷണ സമിതിയുടെ ചെയര്‍മാന്‍. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമിതിയിലെ അംഗമായിരിക്കും.
2003 ലാണ് വിവാദമായ മതികെട്ടാന്‍ നാഷണല്‍ പാര്‍ക്ക് രൂപീകരിക്കുന്നത്. ആന്റണി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയതാണ് മതികെട്ടാന്‍ കൈയേറ്റ വിവാദം. നാഷണല്‍ പാര്‍ക്ക് രൂപീകരിക്കുന്നത് വരെ മതികെട്ടാന്‍ ഭൂമി കൈയേറ്റക്കാരുടെ കൈയിലായിരുന്നു. മതികെട്ടാന്‍ ഫ്രാന്‍സിസ് എന്ന് അറിയപ്പെടുന്ന വി.കെ. ഫ്രാന്‍സിസ് എന്ന ഉദ്യോഗസ്ഥനാണ് മതികെട്ടാനില്‍ നിന്നും കൈയേറ്റക്കാരെ ഒഴിപ്പിച്ച ഉദ്യോസ്ഥരില്‍ പ്രധാനി. ഒടുവില്‍ ഫ്രാന്‍സിസ് വിജിലന്‍സ് കേസില്‍ പ്രതിയായി. ഫ്രാന്‍സിസിന്റെ താത്പര്യപ്രകാരമാണ് ചിലര്‍ ഭൂമി കൈയേറിയതെന്ന് വിജിലന്‍സ് കണ്ടെത്തി. മതി കെട്ടാന്‍ വിഷയത്തില്‍ വിജീലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഫ്രാന്‍സിസിനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു.പിന്നീട് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരിച്ചെടുത്തെങ്കിലും ആനുകൂല്യങ്ങളെന്നും നല്‍കിയില്ല. ഇന്ന് മതികെട്ടാനില്‍ കൈയേറ്റക്കാരില്ല. എന്നാല്‍ പാവപ്പെട്ട നിരവധി കൃഷിക്കാരുണ്ട്. അവര്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വിനയായി തീര്‍ന്നിരിക്കുന്നത്.
മതികെട്ടാന്‍ ചോലയുടെ കിഴക്ക് ഭാഗത്ത് ഉള്ള തേനിയില്‍ ആണ് നിര്‍ദ്ദിഷ്ട ന്യുട്രിനോ ഒബ്‌സര്‍വേറ്ററി സ്ഥാപിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന പ്രദേശം. ഈ മേഖല പരിസ്ഥിതി ദുര്‍ബല പ്രദേശം ആയിരിക്കില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഒബ്‌സര്‍വേറ്ററിയുടെ നിര്‍മ്മാണം ദേശീയ ഹരിത ട്രിബ്യുണല്‍ സ്‌റ്റേ ചെയ്തിരിക്കുകയാണ്. പരിസ്ഥിതിക്ക് ദോഷം വരുന്ന കാര്യങ്ങളില്‍ മാത്രമാണ് ഹരിത ട്രിബ്യൂണല്‍ ഇടപെട്ട് സ്‌റ്റേ ചെയ്യാറുള്ളത്. മതികെട്ടാന്റെ ഒരു ഭാഗം തമിഴ് നാട്ടിലായതു കൊണ്ട് പരിസ്ഥിതിക്ക് ദോഷമാവില്ലെന്ന് കരുതുന്നതെങ്ങനെ? അതാണ് തമിഴ്‌നാടിന്റെ മിടുക്ക്. കേരളം ഇക്കാര്യങ്ങളൊന്നും അറിയുന്നതേയില്ല. അറിഞ്ഞിരുന്നെങ്കില്‍ തമിഴ്‌നാട് ചെയ്തത് പോലെ കേരളവും പരിസ്ഥിതി ദുര്‍ബല പ്രദേശത്തില്‍ നിന്നും ഒഴിവാക്കപ്പെടുമായിരുന്നു.
മതികെട്ടാന്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമാക്കിയത് ടെസ്റ്റ് ടോസാണ്. ഇടുക്കി മലനിരകളിലെ ഒരു വലിയ പ്രദേശം പരിസ്ഥിതി ദുര്‍ബലമാക്കാനുള്ള മാധവ് ഗാഡ്ഗിലിന്റെയും കസ്തൂരിരംഗന്റെയും ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാരിന്റെ കൈയിലുണ്ട്. അത് എപ്പോള്‍ വേണമെങ്കിലും പൊടി തട്ടിയെടുത്ത് പ്രയോഗിക്കാവുന്നതേയുള്ളു. കേരളം കണ്ണടച്ചിരിക്കുന്നതു കൊണ്ട് ഇത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.
"
https://www.facebook.com/Malayalivartha


























