മോദിയും രണ്ട് കൊടുത്തു... കൂട്ടാളികളുടെ അതിക്രമത്തില്‍ ട്രപിന്റെ അടിവേരളികി; രക്ഷപ്പെടാനുള്ള അവസാന കളി പൊളിച്ചടുക്കി സ്വന്തം വൈസ് പ്രസിഡന്റ്; നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ കൂടി തള്ളി പറഞ്ഞത് വലിയ തിരിച്ചടിയായി; ഒരു രക്ഷയുമില്ലാതെ ട്രംപ് പുറത്തേക്ക്

ലോക പോലീസായ ഡൊണാള്‍ഡ് ട്രംപിന്റെ പൂര്‍ണ പതനമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ കൂടി ട്രംപിനെ തള്ളി പറഞ്ഞത് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. രക്ഷപ്പെടാനുള്ള ട്രംപിന്റെ അവസാന കളി സ്വന്തം വൈസ് പ്രസിഡന്റ് പൊളിച്ചടുക്കിയതോടെ എല്ലാം ഓക്കെയായി. അതേസമയം തന്നെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പ്രതിഛായ ഉയരുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന ആദ്യ സംവാദം ട്രംപും ബൈഡനും തമ്മിലുള്ള ആരോപണങ്ങളും ആക്ഷേപങ്ങളും തടസ്സപ്പെടുത്തലുകളും അപമാനിക്കലുമായി നിറംകെട്ടു പോയിരുന്നു. ഇതേസമയം, വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥികളായ മൈക്ക് പെന്‍സും കമല ഹാരിസും തമ്മിലുള്ള സംവാദം മാന്യതയും ഔചിത്യവും പരസ്പര ബഹുമാനവും ഉയര്‍ത്തിപ്പിടിച്ച അന്തസ്സുള്ള ആശയവിനിമയമായി.
നവംബര്‍ 3ന് തിരഞ്ഞെടുപ്പു കഴിഞ്ഞ് വോട്ടെണ്ണല്‍ പാതിവഴി എത്തിയപ്പോഴേക്കും വൈറ്റ്ഹൗസില്‍ പെന്‍സിനെ അരികില്‍ നിര്‍ത്തിയാണു ട്രംപ് സ്വയം വിജയം പ്രഖ്യാപിച്ചത്. പിന്നീട് പെന്‍സിനോടു സംസാരിക്കാന്‍ ട്രംപ് പറഞ്ഞു. നാം വിജയത്തിന്റെ പാതയിലാണ് എന്നു മാത്രമായിരുന്നു പെന്‍സിന്റെ പ്രതികരണം.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ട്രംപും അനുയായികളും നിര്‍ണായക സംസ്ഥാനങ്ങളായ പെന്‍സില്‍വേനിയ, ജോര്‍ജിയ, മിഷിഗന്‍, അരിസോന, വിസ്‌കോന്‍സെന്‍, നെവാഡ എന്നിവിടങ്ങളിലെ ഫലം തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ സംസ്ഥാനങ്ങളിലെ ഇലക്ടറല്‍ വോട്ടുകള്‍ നിരസിക്കുക എന്ന അവസാന അടവാണു ബാക്കിയുണ്ടായിരുന്നത്.
ഇലക്ടറല്‍ വോട്ട് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച്, വോട്ടെണ്ണി വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണു ബുധനാഴ്ച പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം ചേര്‍ന്നത്. മൈക്ക് പെന്‍സ് ആണ് ഈ സമ്മേളനത്തിന്റെ അധ്യക്ഷന്‍. ഏതെങ്കിലും സംസ്ഥാനത്തെ ഇലക്ടറല്‍ വോട്ടിനെക്കുറിച്ച് ആക്ഷേപം ഉയര്‍ന്നാല്‍ അതംഗീകരിച്ച് ആ വോട്ടു നിരസിക്കാന്‍ പെന്‍സിന് അധികാരമുണ്ട് എന്നാണു ട്രംപും അനുയായികളും വാദിച്ചത്. ഇതിനായി അവര്‍ കോടതിയെ സമീപിച്ചു. ആക്ഷേപം ഉയര്‍ന്നാല്‍ അത് അംഗീകരിച്ചു ചര്‍ച്ച ചെയ്യാം, പക്ഷേ, തീരുമാനമെടുക്കാനുള്ള അധികാരം എനിക്കില്ല പാര്‍ലമെന്റിനാണ് എന്നാണു കോടതിയെ പെന്‍സ് അറിയിച്ചത്. തുടര്‍ന്ന് ഡിസ്ട്രിക്ട് കോടതിയും അപ്പീല്‍ കോടതിയും ട്രംപിസ്റ്റുകളുടെ ആവശ്യം തള്ളി.
സംയുക്ത സമ്മേളനത്തില്‍ വൈസ് പ്രസിഡന്റിന്റെ അധികാരം എന്തെന്നു ഭരണഘടനയില്‍ വ്യക്തമായി പറയുന്നില്ല. ഇതുസംബന്ധിച്ച ചട്ടങ്ങളേയുള്ളൂ. ട്രംപും സംഘവും ആഗ്രഹിക്കുംവിധം പെന്‍സ് ഈ ചട്ടങ്ങള്‍ വ്യാഖ്യാനിക്കുകയും 3 പ്രധാന സംസ്ഥാനങ്ങളിലെയെങ്കിലും ഇലക്ടറല്‍ വോട്ടുകള്‍ നിരസിക്കുകയും ചെയ്താല്‍ ആര്‍ക്കും 270 വോട്ട് കിട്ടാത്ത സാഹചര്യമുണ്ടാകുമായിരുന്നു. അങ്ങനെ വന്നാല്‍ ജനപ്രതിനിധി സഭയാണു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത്. ഇതില്‍ ഒരു സംസ്ഥാനത്തിന് ഒരു വോട്ട് എന്ന രീതിയാണ്. 53 അംഗങ്ങളുള്ള കലിഫോര്‍ണിയയ്ക്കും ഒരു അംഗം മാത്രമുള്ള അലാസ്‌കയ്ക്കും ഒരു വോട്ട്. മൊത്തം 50 വോട്ട്. ഇതില്‍ 26 വോട്ട് ലഭിക്കുന്നയാള്‍ പ്രസിഡന്റാകും. ജനപ്രതിനിധി സഭയില്‍ ഡമോക്രാറ്റുകള്‍ക്കാണു ഭൂരിപക്ഷമെങ്കിലും (222-212) സംസ്ഥാനങ്ങള്‍ തിരിച്ചു നോക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണു ഭൂരിപക്ഷം. അതുകൊണ്ട് സഭയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു നടന്നാല്‍ ട്രംപിനു ജയിക്കാമായിരുന്നു. ഈ ഗൂഢപദ്ധതിയാണ് പെന്‍സ് പൊളിച്ചടുക്കിയത്.
ട്രംപിന്റെ പദ്ധതികള്‍ പെന്‍സ് നടത്തിക്കൊടുത്താലും സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെടാം. അവിടെ പക്ഷേ, 9 ജഡ്ജിമാരില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 6 പേര്‍ റിപ്പബ്ലിക്കന്‍ നിയമനമാണ്. അതില്‍ 3 പേരെ ട്രംപ് തന്നെ നിയമിച്ചതാണ്. എല്ലാവരും ട്രംപിന് അനുകൂലമായി ചായുന്ന സാഹചര്യം ഉരുത്തിരിഞ്ഞാല്‍ കോടതിവിധിയും ആ വഴിക്കു നീങ്ങിയെന്നു വരാമായിരുന്നു.
സ്വന്തം വിശ്വാസത്തെയും താന്‍ പ്രതിജ്ഞ ചെയ്ത ഗ്രന്ഥങ്ങളുടെ പവിത്രതയെയും അചഞ്ചലമായി മുറുകെപ്പിടിക്കുന്നയാളാണു പെന്‍സ്. പെന്‍സ് പത്തുശതമാനമെങ്കിലും ട്രംപിസ്റ്റായിരുന്നുവെങ്കില്‍ ട്രംപിന് ഒരു കളികൂടി കളിക്കാമായിരുന്നു. പക്ഷെ ആ കളിക്കുള്ള അവസരം പെന്‍സ് ഉണ്ടാക്കിയില്ല. അതോടെ ട്രംപിന് നിലവിളിച്ച് പുറത്ത് പോകേണ്ട അവസ്ഥയായി.
" \
https://www.facebook.com/Malayalivartha























