കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചത് ജനിച്ച് 12 മണിക്കൂറിനുള്ളിൽ, മുലപ്പാലിന്റെ ഒരംശം പോലും ഇല്ലാതിരുന്ന കുഞ്ഞിന്റെ വയറ്റിലും ശ്വാസകോശത്തിലും കണ്ടെത്തിയത് കരിയില കഷ്ണം മാത്രം! കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലത്ത് സിസി ടിവി ക്യാമറകള്‍ ഇല്ലെങ്കിലും പരിസര പ്രദേശങ്ങളിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നു! കുഞ്ഞിന്റെ അമ്മയെ തെരഞ്ഞ് പൊലീസ്, അന്വേഷണം ആശുപത്രികളിലേക്ക്...

കരിയിലക്കുഴിയില്‍ നിന്നു നവജാതശിശുവിനെ കണ്ടെടുത്ത സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ തേടി പൊലീസ്. ആശുപത്രികളില്‍ നിന്നും ആശാ പ്രവര്‍ത്തകരില്‍ നിന്നും വിവരം സ്വീകരിച്ച് അമ്മയെ കണ്ടെത്താന്‍ പൊലീസ് നടപടി തുടങ്ങി.
ചികിത്സ തേടിയ ഗര്‍ഭിണികളുടെ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു ആശുപത്രികള്‍ക്കു നോട്ടിസ് നല്‍കി. വാര്‍ഡുകളിലെ സ്ത്രീകളുടെയും ഗര്‍ഭിണികളുടെ വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന ആശാ പ്രവര്‍ത്തകരില്‍ നിന്നു വിവരശേഖരണം നടത്തുന്നുണ്ട്.
കല്ലുവാതുക്കല്‍ ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം കരിയിലക്കുഴിയില്‍ നിന്ന് കണ്ടെത്തിയ കുഞ്ഞ് പിന്നീട് മരിച്ചിരുന്നു. സംഭവത്തില്‍ കൊലക്കുറ്റത്തിനു കേസ് എടുത്ത പൊലീസ് പരിസരവാസികളുടെ മൊഴികള്‍ രേഖപ്പെടുത്തി തുടങ്ങി.
കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലത്ത് സിസി ടിവി ക്യാമറകള്‍ ഇല്ലെങ്കിലും പരിസര പ്രദേശങ്ങളിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. നവജാത ശിശുവിന്റെ മൃതശരീരം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം പേഴുവിള വീട്ടില്‍ സുദര്‍ശനന്‍പിള്ളയുടെ വീടിനു സമീപം ചൊവ്വ രാവിലെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചാത്തന്നൂര്‍ എസിപി ഷിനു തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം റബര്‍ തോട്ടത്തിലെ കരിയിലകള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ട്, പിന്നീട് മരിച്ച നവജാതശിശുവിന്റെ വയറ്റിലും ശ്വാസകോശത്തിലും കരിയിലയുടെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ജനിച്ച് 12 മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
മുലപ്പാലിന്റെ അംശം വയറ്റില്‍ ഇല്ലായിരുന്നെന്നും പുറത്തുനിന്നുള്ള എന്തോ വസ്തു വയറ്റില്‍ കടന്നെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. വിശദമായ പരിശോധനയിലാണ് ഇതു കരിയില കഷ്ണമാണെന്നു മനസിലായത്.
കുട്ടിയുടെ മൃതശരീരം തല്‍ക്കാലം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് തീരുമാനം. ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. ന്യുമോണിയയും ഹൃദയ സംബന്ധമായ അസുഖവുമാണു മരണത്തിന്റെ പ്രധാന കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha


























