ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെ താഴത്തങ്ങാടി സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കി: പൊലീസിനു വേണ്ടി സൈബർ സുരക്ഷാ ക്ലാസ് എടുക്കുന്ന യുവാവ് അടക്കം നാലു പേർ പിടിയിൽ

കോട്ടയം: ഫെയ്സ് ബുക്ക് മെസഞ്ചറിലൂടെ താഴത്തങ്ങാടി സ്വദേശിയുടെ അശ്ലീല വീഡിയോ പകർത്തി , പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ പൊലീസിനു വേണ്ടി സൈബർ സുരക്ഷാ ക്ലാസ് എടുക്കുന്ന യുവാവ് അടക്കം നാലു പേർ പിടിയിൽ. തിരുവാതുക്കൽ വേളൂർ തൈപ്പറമ്പിൽ വീട്ടിൽ ടി.എസ് അരുൺ (29), തിരുവാർപ്പ് കിളിരൂർ ചെറിയ കാരയ്ക്കൽ വീട്ടിൽ ഹരികൃഷ്ണൻ (23) , പുത്തൻ പുരയ്ക്കൽ അഭിജിത്ത് (21) , തിരുവാർപ്പ് മഞ്ഞപ്പള്ളിയിൽ ഗോകുൽ (20) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്.
ഡിസംബർ മുതൽ ആരംഭിച്ച ഭീഷണിയും തട്ടിപ്പുമാണ് ഒടുവിൽ പൊലീസ് പൊളിച്ചത്. ഭാര്യ വിദേശത്തായ താഴത്തങ്ങാടി സ്വദേശിയെയാണ് പ്രതികൾ ഫെയ്സ് ബുക്ക് മെസഞ്ചറിലൂടെ കുടുക്കിയത്. ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി ഈ യുവാവ് സൗഹൃദത്തിലായി. ഇതിനിടെ യുവതിയുടെ അക്കൗണ്ട് അപ്രത്യക്ഷമായി. പിന്നീട്, ഇരുവരും തമ്മിൽ മെസഞ്ചറിലൂടെ മാത്രമാണ് ചാറ്റ് ചെയ്തിരുന്നത്.
ഇതിനിടെ സംശയം തോന്നിയ യുവാവ് യുവതിയെ നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ യുവതി മെസഞ്ചറിൽ വീഡിയോ കോളിൽ എത്തുകയായിരുന്നു. മുഖം കാണിക്കാതെ നഗ്നയായാണ് യുവതി എത്തിയത്. വീഡിയോ കോളിൻ്റെ തൊട്ടടുത്ത ദിവസം യുവാവിനെ ഫോണിൽ വിളിച്ച ഹണി ട്രാപ്പ് സംഘം ഭീഷണി മുഴക്കുകയായിരുന്നു. പെൺകുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് തങ്ങളുടെ നിരീക്ഷണത്തിലാണ് എന്നും, പെൺകുട്ടിയോട് അശ്ലീല ചുവയോടെ സംസാരിച്ചതായും അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണി വീണ്ടും തുടർന്നതോടെ ഇരയാക്കപ്പെട്ട യുവാവ് കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന്, പൊലീസ് നിർദേശാനുസരണം യുവാവ് പ്രതികളുമായി സംസാരിച്ചു ശേഷം തുക രണ്ടു ലക്ഷം രൂപയിൽ ഒതുക്കി. പണം ബിറ്റ് കോയിനായോ ക്രിപ്റ്റോ കറൻസിയായോ നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് തയ്യാറാകാതിരുന്ന യുവാവ് തുക പണമായി നൽകാമെന്ന് അറിയിച്ചു. ഇത് അനുസരിച്ച് ഇന്നലെ ഉച്ചയോടെ പ്രതികൾ പണം കൈമാറേണ്ട സ്ഥലം അറിയിച്ചു. ഇവിടെ യുവാവ് പണവുമായി എത്തി. ഈ സമയം പണം വാങ്ങാൻ എത്തിയ പ്രതികളെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിൻ്റെയും ഡിവൈ.എസ്.പി ആർ.ശ്രീകുമാറിൻ്റെയും നേതൃത്വത്തിലുള്ള സംഘം വളയുകയായിരുന്നു.
എസ് ഐ കുര്യൻ മാത്യു , പ്രൊബേഷൻ എസ് ഐ അനിൽ ദേവ് , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ദിലീപ് വർമ്മ , സജീവ് ടി.ജെ , സുദീപ് സി , നവീൻ സി.കെ, സിവിൽ പൊലീസ് ഓഫിസർമാരായ ബൈജു കെ.ആർ , വിഷ്ണു വിജയദാസ് , ലിബു ചെറിയാൻ , രതീഷ് കെ.എൻ , നൗഫൽ സി.എസ് , സന്തോഷ് എ.ആർ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോൺ നമ്പരുകളും , കോൾ വിശദാംശങ്ങളും പരിശോധിച്ചാണ് കേസിലെ മുഖ്യ ആസൂത്രകൻ അരുണാണ് എന്ന് തിരിച്ചറിഞ്ഞത്.
കോടിമത ബോട്ട് ജെട്ടി റോഡിൽ ഫിലാൻ സാ സെക്യൂരിറ്റീസ് എന്ന സൈബർ സുരക്ഷാ സ്ഥാപനം നടത്തുകയാണ് അരുൺ. പൊലീസ് ഉദ്യോഗസ്ഥർക്കും , വിദ്യാർത്ഥികൾക്കും സൈബർ സുരക്ഷാ ക്ലാസുകളും സെമിനാറുകളും ഇയാൾ എടുത്തിരുന്നു. പൊലീസ് ബന്ധങ്ങൾ ഉള്ളതിനാൽ പിടിക്കപ്പെടില്ലന്ന ഉറപ്പിലാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത് എന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha

























