എല്ലാം മാറിമറിയുമ്പോള്‍... സ്ഥാനമൊഴിയാന്‍ 10 ദിവസം മാത്രമാണ് ഉള്ളതെങ്കിലും എത്രയും വേഗം ട്രംപിനെ പുറത്താക്കാന്‍ നീക്കം; ജനങ്ങളുമായി ബന്ധപ്പെടാനുള്ള എല്ലാ അവസരങ്ങളും ഒഴിവാക്കി; സ്ഥാനമൊഴിയും മുമ്പേ ചെയ്ത കുറ്റങ്ങള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ

യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോള്‍ മന്ദിരത്തില്‍ അതിക്രമം നടത്തിയതോടെ ലോകത്തിന്റെ വിദ്വേഷം പിടിച്ചു പറ്റുകയാണ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിനെ എത്രയും വേഗം പുറത്താക്കാനാണ് നിയുക്ത പ്രസിഡന്റ് ബൈഡന്റെ നീക്കം. ജനങ്ങളുമായി നേരിട്ട് സംവദിക്കാതിരിക്കാന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
അതേസമയം യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോള്‍ മന്ദിരത്തില്‍ അതിക്രമം നടത്തിയ അനുയായികളെ അപലപിച്ച് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയ അക്രമികള്‍ അമേരിക്കയെ പ്രതിനിധാനം ചെയ്യുന്നില്ലെന്നു പറഞ്ഞ ട്രംപ്, 20 നു പുതിയ സര്‍ക്കാര്‍ വരുമെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സര്‍ക്കാരിനുള്ള അധികാരക്കൈമാറ്റം സുഗമമായിരിക്കുമെന്നും ഉറപ്പു നല്‍കി. എന്നാല്‍, താന്‍ ബൈഡന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്നു അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു. അമേരിക്കയെ ഞെട്ടിച്ച അക്രമത്തിന് ആദ്യം പരോക്ഷ പിന്തുണ നല്‍കിയ ട്രംപ്, 24 മണിക്കൂറിനു ശേഷമാണു വൈറ്റ് ഹൗസ് പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ നിലപാട് മാറ്റിയത്.
എല്ലാ അമേരിക്കക്കാരെയും പോലെ, ഞാനും അക്രമങ്ങളെയും നിയമരാഹിത്യത്തെയും അപലപിക്കുന്നു. ഉടനടി അക്രമികളെ തുരത്താന്‍ ഞാന്‍ സൈന്യത്തെ നിയോഗിച്ചിരുന്നു. അക്രമികളോടും നിയമലംഘകരോടും ഞാന്‍ പറയുന്നു, നിങ്ങള്‍ ഉത്തരം പറയേണ്ടിവരും. നിങ്ങള്‍ അമേരിക്കയെ പ്രതിനിധാനം ചെയ്യുന്നില്ല. നിയമവാഴ്ചയുടെ രാജ്യമായി എന്നും അമേരിക്ക തുടരുമെന്ന് എഴുതിത്തയാറാക്കിയ സന്ദേശത്തില്‍ ട്രംപ് പറഞ്ഞു. എന്നാല്‍ ഈ സന്ദേശത്തിലും ജോ ബൈഡനെ അഭിനന്ദിക്കാന്‍ തയാറായില്ല. വ്യാജവോട്ടുകള്‍ തടയാന്‍ യുഎസ് തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ പരിഷ്‌കരിക്കണമെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച കാപ്പിറ്റോള്‍ മന്ദിരത്തിലേക്ക് ഇരച്ചുകയറിയ അക്രമിസംഘത്തെ ട്രംപ് അഭിവാദ്യം ചെയ്തിരുന്നു. അമേരിക്കയുടെ 46ാമതു പ്രസിഡന്റായി 20 നാണു ബൈഡന്‍ അധികാരമേല്‍ക്കുക. 11 ദിവസം കൂടി മാത്രമേ ട്രംപ് ഭരണകൂടത്തിന് ആയുസ്സുള്ളൂവെങ്കിലും പ്രസിഡന്റിനെ ഭരണഘടനയുടെ 25ാം ഭേദഗതി പ്രയോഗിച്ചു നീക്കം ചെയ്തില്ലെങ്കില്‍ ഇംപീച്ച്‌മെന്റ് നടപടികളിലേക്കു പോകുമെന്ന മുന്നറിയിപ്പുമായി ഡെമോക്രാറ്റ് നേതാക്കള്‍ രംഗത്തെത്തി. ട്രംപിനെ നീക്കം ചെയ്യണമെന്ന സ്പീക്കര്‍ നാന്‍സി പെലോസിയുടെ ആവശ്യം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് തള്ളി. ഇക്കാര്യം കാബിനറ്റ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും സൂചിപ്പിച്ചു. അതേസമയം, എജ്യുക്കേഷന്‍ സ്‌റ്റേറ്റ് സെക്രട്ടറി ബെറ്റ്‌സി ദേവോസ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി എലൈന്‍ ചാവോ എന്നിവര്‍ കൂടി ഇന്നലെ രാജി നല്‍കി. കഴിഞ്ഞ 2 ദിവസത്തിനിടെ ആകെ 7 പ്രമുഖരാണു രാജിവച്ചത്.
സ്ഥാനമൊഴിയും മുന്‍പേ, സ്വയം മാപ്പു നല്‍കാനുളള സാധ്യത ട്രംപ് വിശ്വസ്തരുമായി ആലോചിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുള്ള അധികാരം പ്രസിഡന്റിനുണ്ടോയെന്നും ഇത്തരമൊരു നടപടിയുടെ രാഷ്ട്രീയവും നിയമപരവുമായ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്നും ചര്‍ച്ചകള്‍ നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
കാപ്പിറ്റോള്‍ അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണോ ഈ നീക്കമെന്നു വ്യക്തമല്ല. തിരഞ്ഞെടുപ്പു ദിവസം മുതല്‍ ട്രംപ് ഈ സാധ്യത പരിശോധിച്ചിരുന്നുവെന്നാണു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷയനുഭവിക്കുന്ന ഒട്ടേറെ വിശ്വസ്തര്‍ക്കും സുഹൃത്തുക്കള്‍ക്കും കഴിഞ്ഞ മാസങ്ങളില്‍ ട്രംപ് മാപ്പു നല്‍കിയിരുന്നു.
പ്രസിഡന്റ് സ്വയം മാപ്പാക്കുന്ന നടപടി മുന്‍പാരും പ്രയോഗിച്ചിട്ടില്ല. ഇതിന്റെ ഭരണഘടനാസാധുത സംബന്ധിച്ചും തര്‍ക്കങ്ങളുണ്ട്. പ്രസിഡന്റിനു സ്വയം മാപ്പു നല്‍കാനാവില്ല. രാജിവയ്ക്കുകയും പകരം സ്ഥാനമേല്‍ക്കുന്ന വൈസ് പ്രസിഡന്റിനു മാപ്പ് നല്‍കാനും കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha

























