ഇത് വേറെ ലെവലാ... സര്‍ക്കാരിനെ വെള്ളം കുടുപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവസാനം വെള്ളം കുടുപ്പിച്ചത് പ്രതിപക്ഷത്തെ; 2.11 മണിക്കൂര്‍ വെള്ളം കുടിക്കാതെ മുഴുവന്‍ പ്രസംഗവും തീര്‍ത്തപ്പോള്‍ ചെന്നിത്തലയും കൂട്ടരും വെയില് കൊണ്ട് അവശരായി; സര്‍ക്കാരിന്റെ നയം കൃത്യമായി പറഞ്ഞപ്പോള്‍ സഖാക്കളുടെ കയ്യടി

അതാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്നയാള്‍. ആദ്യം സര്‍ക്കാരുമായി ഉടക്കിയെങ്കിലും സര്‍ക്കാരിന്റെ നയം വള്ളിപുള്ളി തെറ്റാതെ വായിക്കുകയായിരുന്നു. ഇതോടെ നിയമസഭയ്ക്ക് പുറത്ത് കുത്തിയിരുന്ന പ്രതിപക്ഷം ശരിക്കും വെള്ളം കുടിച്ചു. ഗവര്‍ണറാകട്ടെ നിര്‍ത്താതെ വായിച്ചതിനാല്‍ പ്രതിപക്ഷത്തിന് സമരം നിര്‍ത്താനുമായില്ല. അവസാനം എല്ലാം വായിച്ച് തീര്‍ത്തപ്പോള്‍ സര്‍ക്കാരിന്റേയും സഖാക്കളുടേയും നീണ്ട കൈയ്യടിയും കിട്ടി.
പിണറായി സര്‍ക്കാരിന്റെ അവസാനത്തെ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയിലെത്തിയത് തനി കേരളീയ വേഷത്തിലാണ്. കസവ് മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ അദ്ദേഹം രണ്ട് മണിക്കൂറും 11 മിനിറ്റും 16 സെക്കന്‍ഡും നീണ്ട പ്രസംഗം അവസാനിപ്പിക്കുന്നത് വരെയും വെള്ളം കുടിച്ചില്ല.
ഇടയ്ക്ക് വെള്ളത്തിന്റെ കാര്യം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചെങ്കിലും, സ്‌നേഹപൂര്‍വം നന്ദി അറിയിച്ച് ഗവര്‍ണര്‍ പ്രസംഗം തുടര്‍ന്നു. സാവധാനത്തില്‍ തുടങ്ങിയ പ്രസംഗം ഏതാണ്ട് ഒന്നേമുക്കാല്‍ മണിക്കൂര്‍ എത്തിയപ്പോള്‍ പ്രധാന പദ്ധതികളുടെ ആദ്യ ഖണ്ഡികകള്‍ മാത്രം വായിച്ച് വിടാന്‍ സ്പീക്കറുടെ അനുമതിയോടെ അദ്ദേഹം തയ്യാറായി.
പ്രസംഗം പൂര്‍ത്തിയാക്കി ഇരിപ്പിടത്തില്‍ ഇരുന്ന ശേഷമാണ് വെള്ളം കുടിച്ചത്. സഭാചരിത്രത്തിലെ ഗവര്‍ണറുടെ റെക്കാഡ് പ്രസംഗം ജസ്റ്റിസ് സദാശിവത്തിന്റേതാണ്. 2016 ഫെബ്രുവരിയില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനം അദ്ദേഹം പൂര്‍ത്തിയാക്കിയത് 2.34 മണിക്കൂര്‍ എടുത്താണ്.
അതേസമയം തന്നെ പൗരത്വ ഭേദഗതിയിലും, കാര്‍ഷിക നിയമത്തിലും കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കാനുള്ള സംസ്ഥാന നീക്കത്തെ എതിര്‍ത്തിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനത്തിലെ കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ മുഴുവന്‍ നിയമസഭയില്‍ വായിച്ചു. പ്രതിപക്ഷം ബഹളമുണ്ടാക്കിയപ്പോള്‍, ഇത് ഭരണഘടനാപരമായ തന്റെ ബാദ്ധ്യതയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
കാര്‍ഷിക നിയമം, പൗരത്വ പ്രശ്‌നം, ഫെഡറല്‍ സംവിധാനത്തെ മാനിക്കാതിരിക്കല്‍, ജി.എസ്.ടി വിഹിതം യഥാസമയം നല്‍കാതിരിക്കല്‍ തുടങ്ങി കേന്ദ്രനിലപാടുകളെയും നയങ്ങളെയും എണ്ണിയെണ്ണി വിമര്‍ശിക്കുന്നതാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാനത്തെ നയപ്രഖ്യാപനം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തെ ശക്തമായി ന്യായീകരിച്ചിട്ടുമുണ്ട്.
സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ ലംഘിക്കുന്ന നിരവധി നിയമനിര്‍മ്മാണം കേന്ദ്രം നടത്തിയിട്ടുണ്ട്. വിവാദമായ ലേബര്‍ കോഡും കാര്‍ഷിക നിയമങ്ങളുമാണ് ഈ ശ്രേണിയിലെ ഏറ്റവും പുതിയത്. കാര്‍ഷിക നിയമങ്ങള്‍ നിയന്ത്രിത വിപണികളെയും താങ്ങുവിലയും ഇല്ലാതാക്കും. കോര്‍പറേറ്റ് ഇടനിലക്കാര്‍ക്ക് വിലപേശല്‍ അധികാരം നല്‍കും. പൂഴ്ത്തിവയ്പും കൊള്ളലാഭവുന ഉണ്ടാകും കേന്ദ്രത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിലെ ഈ വരികള്‍ നയപ്രഖ്യാപനത്തിലുമുണ്ട്.
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനയുടെ സീമകള്‍ ലംഘിക്കുകയും സംസ്ഥാനത്തെ മുന്‍നിര പദ്ധതികള്‍ക്കും വികസനങ്ങള്‍ക്കും വിഘാതമുണ്ടാക്കുകയും ചെയ്തു. ഇത് സത്യസന്ധരും കഠിനാദ്ധ്വാനികളുമായ ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ത്തു. 2019ലെ പൗരത്വനിയമഭേദഗതി സമൂഹത്തിലെ വലിയ വിഭാഗങ്ങള്‍ക്കിടയില്‍ ഭയാശങ്കകളുണ്ടാക്കി. ഇങ്ങനെ സര്‍ക്കാര്‍ ആഗ്രഹിച്ചതൊക്കെ ഗവര്‍ണര്‍ വായിച്ചതോടെ ഗവര്‍ണര്‍ സഖാക്കളുടെ പ്രിയപ്പെട്ടവനായി.
https://www.facebook.com/Malayalivartha

























