കളികള്‍ മാറിമറിയുന്നു... നിയസഭാ സമ്മേളനം നടക്കവേ പ്രതിപക്ഷത്തിന് ആഞ്ഞടിക്കാന്‍ അവസരമൊരുങ്ങുന്നു; സ്പീക്കറുടെ മൊഴിയെടുക്കാന്‍ തടസമില്ലെന്ന് സോളിസിറ്റര്‍ ജനറലിന്റെ നിയമോപദേശം; നിര്‍ണായക നീക്കത്തിനൊരുങ്ങി കസ്റ്റംസ്

സംസ്ഥാന സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി കഴിഞ്ഞു. സ്പീക്കറിനെതിരായുള്ള ആരോപണങ്ങള്‍ സഭയില്‍ ആഞ്ഞടിക്കാനിരിക്കുകയാണ് പ്രതിപക്ഷം. സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് പിന്നാലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റേയും മൊഴിയെടുക്കാന്‍ സാധ്യത.
ഡോളര്‍കടത്തു കേസില്‍ നിയമസഭാ സ്പീക്കറെ ചോദ്യംചെയ്യുന്ന കാര്യത്തില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഇന്നലെ കസ്റ്റംസിന് നിയമോപദേശം കൈമാറി. കസ്റ്റംസ് നിയമപ്രകാരം സ്പീക്കറെ ചോദ്യംചെയ്യാന്‍ തടസങ്ങളില്ലെന്നാണ് നിയമോപദേശമെന്ന് സൂചനയുണ്ട്. തുടര്‍നടപടികള്‍ വേണ്ടിവന്നാല്‍ കൂടുതല്‍ നടപടിക്രമങ്ങള്‍ വേണ്ടിവരുമെന്നും അസി. സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അറിയുന്നു.
വിദേശത്തേക്ക് 1.90 കോടി ഡോളര്‍ കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്നയും സരിത്തും സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ മൊഴി നല്‍കിയിരുന്നു. ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റിലെത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെന്നാണ് ഇവരുടെ മൊഴി. ഇതിന്റെ നിജസ്ഥിതി അറിയാനാണ് സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യംചെയ്തത്. അയ്യപ്പനെ ചോദ്യംചെയ്യാന്‍ രണ്ടുതവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായിരുന്നില്ല. മാത്രമല്ല സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയതിന് നിയമസഭാ സെക്രട്ടറി കസ്റ്റംസിനോടു വിശദീകരണം തേടിയിരുന്നു. ചോദ്യംചെയ്യലിന് മുന്‍കൂര്‍ അനുമതി വേണമെന്നും നിയമസഭാ ജീവനക്കാര്‍ക്ക് പ്രത്യേക പരിരക്ഷയുണ്ടെന്നുമായിരുന്നു നിയമസഭാ സെക്രട്ടറി ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ നിയമപ്രകാരമുള്ള പ്രത്യേകസംരക്ഷണം കുറ്റവാളികളെ സംരക്ഷിക്കാനോ അന്വേഷണ ഏജന്‍സിയില്‍നിന്ന് സുപ്രധാന വിവരങ്ങള്‍ ഒളിപ്പിക്കാനോ അല്ലെന്ന് കസ്റ്റംസ് മറുപടി നല്‍കി. പിന്നീട് നല്‍കിയ നോട്ടീസിലാണ് അയ്യപ്പന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. അസി. പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ നിയമസഭാ സെക്രട്ടറി വിശദീകരണം തേടിയ സാഹചര്യത്തിലാണ് സ്പീക്കറില്‍നിന്ന് മൊഴിയെടുക്കാന്‍ നിയമതടസമുണ്ടോയെന്ന് കസ്റ്റംസ് നിയമോപദേശം തേടിയത്. ഇതിനാണ് മറുപടി കിട്ടിയത്.
അതേസമയം ഡോളര്‍ കടത്ത് കേസില്‍ തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനെ തടസപ്പെടുത്തില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു. ചട്ടം അനുസരിച്ച് ഇതിന് അനുമതി വേണ്ടതുണ്ട്. അക്കാര്യം ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസിന് കത്ത് നല്‍കിയതെന്നും സ്പീക്കര്‍ വ്യക്തമാക്കി.
നിയമസഭയുടെ പരിധിയിലുളള ഒരാളുമായി ബന്ധപ്പെട്ട നിയമ പ്രക്രിയക്ക് സ്പീക്കറുടെ അനുമതി വേണമെന്നാണ് ചട്ടം 165 പറയുന്നത്. ഇത് എം എല്‍ എമാര്‍ക്ക് മാത്രമല്ല, സ്റ്റാഫിനും ബാധകമാണ്. തന്റെ അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്ടറിയില്‍ നിന്ന് കസ്റ്റംസ് വിവരങ്ങള്‍ ആരായുന്നതില്‍ പ്രശ്‌നമില്ല. ചട്ടം പാലിച്ച് വേണമെന്ന് മാത്രമേ പറയുന്നുളളൂവെന്നും സ്പീക്കര്‍ പറഞ്ഞു.
നാല്‍പ്പത് വര്‍ഷമായി പൊതു രംഗത്തുളളയാളാണ് താന്‍. ഇക്കാലത്തിനിടയിലൊന്നും ഒരു രൂപയുടെ കൈക്കൂലി ആരോപണം പോലും ഉയര്‍ന്നിട്ടില്ല. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന ഉറച്ച ബോദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെ ഒരു ഭയവുമില്ല. തനിക്കെതിരെ വരുന്ന വാര്‍ത്തകളൊന്നും ശരിയല്ല. വിവാദങ്ങളില്‍ കൂടുതല്‍ വിശദീകരണത്തിനില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
അതേസമയം സ്പീക്കറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ നോട്ടീസ് ഈ സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കുമെന്ന് സ്പീക്കര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയില്‍ മൊഴിയെടുക്കാന്‍ ഹാജരാകാന്‍ കസ്റ്റംസ് കത്ത് നല്‍കിയാല്‍ അത് നിയമസഭയയ്ക്കകത്തും പുറത്തും വലിയ ചലനങ്ങള്‍ സൃഷ്ടിക്കും.
"
https://www.facebook.com/Malayalivartha
























