ഇത്രയും വേണ്ടിയിരുന്നോ... വി.എസ്. ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദമൊഴിയുമ്പോള്‍ ബാക്കിയാകുന്നത് എന്തിനാ ഇങ്ങനെയൊരു പദവിയെന്ന്; വിഎസിനെ എന്നും ഒതുക്കാന്‍ ശ്രമിച്ചവരുടെ അവസാന അടവായ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദം അവസാനമെങ്കിലും വലിച്ചെറിയുന്നു

മലയാളികള്‍ ഇത്രയേറെ രാഷ്ട്രീയം മറന്ന് നെഞ്ചിലേറ്റിയ മറ്റൊരു നേതാവ് ഉണ്ടോയെന്ന് സംശയമാണ്. അത്രയ്ക്കാണ് വിഎസ് അച്യുതാനന്ദന് ജനഹൃദയത്തിലുള്ള സ്ഥാനം. വിഎസിന്റെ അഴിമതിയ്‌ക്കെതിരെയുള്ള ശക്തമായ പോരാട്ടവും തരംതാഴ്ത്തലുമെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. ഭരിച്ച 5 വര്‍ഷവും ഒരു പേരുദോഷവും കേള്‍പ്പിക്കാതിരുന്ന വിഎസിന് ഇപ്പോഴത്തെ അവസ്ഥ കാണാനും കേള്‍ക്കാനും വയ്യ. ഇപ്പോഴത്തെ അവസ്ഥയില്‍ വിഎസ് ആരോഗ്യത്തോടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്ത സഖാക്കള്‍ വളരെ കുറവാണ്. വിഎസിനെ ഭരണത്തില്‍ നിന്നും മാറ്റിനിര്‍ത്താനായി കരുതിവച്ച അവസാന ആയുധമായിരുന്നു ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദം. അത് വൈകിയെങ്കിലും ഉപേക്ഷിക്കുകയാണ് വിഎസ്.
വി.എസ്. അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷപദമൊഴിയുന്നു എന്നാണ് റിപ്പോര്‍ട്ട്. കമ്മിഷന്റെ അവശേഷിക്കുന്ന, മൂന്നു റിപ്പോര്‍ട്ടുകള്‍ കൂടി സര്‍ക്കാരിനു കൈമാറിയ ശേഷം ഈ മാസം അവസാനത്തോടെ സ്ഥാനമൊഴിയാനാണു നീക്കം. ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസം തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലിലുള്ള മകന്‍ വി.എ. അരുണ്‍കുമാറിന്റെ വീട്ടിലേക്കു വി.എസ്. താമസം മാറി. താല്‍ക്കാലികമായി ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസ് ഒഴിയുകയാണെന്ന് വി.എസിന്റെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ 2016ലാണ് വി.എസ് . അച്യുതാനന്ദന്‍ അധ്യക്ഷനായി ഭരണപരിഷ്‌കാര കമ്മിഷന്‍ രൂപീകരിച്ചത്. ക്യാബിനറ്റ് പദവിയിലായിരുന്നു വി.എസിന്റെ നിയമനം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നാലു റിപ്പോര്‍ട്ടുകള്‍ മാത്രമാണ് കമ്മിഷന്‍ സര്‍ക്കാരിനു നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്ഷേമം, വ്യക്തിത്വ വികസനം, എന്നിവ ലക്ഷ്യമിട്ടുകൊണ്ടുള്ള മൂന്നു റിപ്പോര്‍ട്ടുകളും വിജിലന്‍സ് സംവിധാനത്തിലെ പരിഷ്‌കരണം സംബന്ധിച്ചുള്ള ഒരു റിപ്പോര്‍ട്ടുമാണ് അവ. എന്നാല്‍, ഇവയൊന്നും തന്നെ സര്‍ക്കാര്‍ വേണ്ടരീതിയില്‍ പരിഗണിച്ചിട്ടില്ല. ഇതുവരെ 7.13 കോടി രൂപയാണ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവിട്ടത്.
ഏറെ നാളായി ഔദ്യോഗിക വസതിയില്‍ ചികിത്സാര്‍ഥം വിശ്രമത്തിലായിരുന്നു വി.എസ്. കോവിഡ് ലോക്ക്ഡൗണ്‍ ആയതോടെ സന്ദര്‍ശകരെയും പൂര്‍ണമായി ഒഴിവാക്കി. കഴിഞ്ഞ കുറച്ച് നിയമസഭാ സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച നേതാവാണ് വിഎസ്. കേരളത്തിലെ കര്‍ഷക തൊഴിലാളി സമരങ്ങള്‍ പിറവിയെടുത്ത ആലപ്പുഴയുടെ പുന്നപ്രയില്‍ വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923ല്‍ ഒക്‌ടോബര്‍ 20ന് ജനിച്ചു. നാല് വയസുളളപ്പോള്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് വിഎസിനെ വളര്‍ത്തിയത്. പതിനൊന്നാം വയസില്‍ അച്ഛനും നഷ്ടപ്പെട്ടതോടെ ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി ജോലിക്കിറങ്ങി. ജ്യേഷ്ഠന്റെ സഹായിയായി ജൗളിക്കടയില്‍ കുറേക്കാലം ജോലി ചെയ്തു. തുടര്‍ന്ന് കയര്‍ ഫാക്ടറിയിലേക്ക്. ഇവിടെ നിന്നാണ് വിഎസിലെ നേതാവ് ജനിക്കുന്നത്.
ചരിത്രതാളുകളില്‍ ഇടംപിടിച്ച 1946ലെ പുന്നപ്രവയലാര്‍ സമരത്തിന് നേതൃത്വം നല്‍കിയത് വിഎസ് ആയിരുന്നു. പുന്നപ്ര വെടിവയ്പിന് ശേഷം പൂഞ്ഞാറില്‍ നിന്ന് വിഎസ് പൊലീസ് പിടിയിലായി. ക്രൂരമായ മര്‍ദ്ദനമാണ് ജയിലില്‍ വിഎസിന് നേരെ പൊലീസ് അഴിച്ചുവിട്ടത്. ജയിലഴിക്കുളളില്‍ കാലുകള്‍ പുറത്തേക്ക് വലിച്ച് ലാത്തികൊണ്ട് കെട്ടി തല്ലി ചതച്ചു. തുടര്‍ന്ന് പനി പിടിച്ച് പൂര്‍ണമായും ബോധം നശിച്ച വിഎസ് മരിച്ചുവെന്ന് കരുതി പൊലീസ് ഉപേക്ഷിക്കുകയായിരുന്നു. അന്ന് ജീവന്‍ രക്ഷിച്ചത് പൊലീസ് പിടിയിലായ ഒരു കളളനാണെന്ന് പലതവണ അദ്ദേഹം ഓര്‍മിച്ചിട്ടുണ്ട്. അങ്ങനെ ഇതിഹാസ ചരിത്രമുള്ള വിഎസ് ഒദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങുമ്പോള്‍ അണികളുടെ കണ്ണ് തീര്‍ച്ചയായും നനയും.
https://www.facebook.com/Malayalivartha
























