തലയില്‍ കൈവച്ച് ഇമ്രാന്‍... സര്‍ജിക്കല്‍ അറ്റാക്കില്‍ പാകിസ്ഥാന് ഒന്നും നഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞവരുടെ നാവടങ്ങുന്നു; 300 പാക്ക് ഭീകരര്‍ ബാലാക്കോട്ടിലെ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്റെ മുന്‍ നയതന്ത്ര പ്രതിനിധിയുടെ വെളിപ്പെടുത്തല്‍

പുല്‍വാമ ഭീകരാക്രമണം ഇന്ത്യന്‍ മനസാക്ഷിയെ കുത്തിയ സംഭവമായിരുന്നു. അതിനുള്ള മറുപടിയായിരുന്നു ബാലക്കോട്ടെ സര്‍ജിക്കല്‍ അറ്റാക്ക്. പാകിസ്ഥാന്റെ അതിവിപുലമായ റെഡാര്‍ സംവിധാനങ്ങളെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യന്‍ സേന ബാലക്കോട്ട് സര്‍ജിക്കല്‍ അറ്റാക്ക് നടത്തിയത്. അന്ന് നിരവധി പാക്ക് ഭീകരര്‍ മരിച്ചെന്ന് പറഞ്ഞെങ്കിലും ആരും സമ്മതിച്ചില്ല. എന്തിന് പാകിസ്ഥാന്‍ എല്ലാം ഒതുക്കിയ ശേഷം പത്രക്കാരെ അവിടെ എത്തിക്കുകയും ചെയ്തു. അവസാനം ഇപ്പോള്‍ ആ സത്യം സമ്മതിക്കുകയാണ് പാകിസ്ഥാന്‍.
ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്റെ മുന്‍ നയതന്ത്ര പ്രതിനിധിയുടെ വെളിപ്പെടുത്തല്‍. പാക്കിസ്ഥാനി ഉറുദു ചാനലില്‍ വാര്‍ത്താ പരിപാടിയിലാണ് അഗാ ഹിലാലി ഇക്കാര്യം പറഞ്ഞത്.
പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി 2019 ഫെബ്രുവരി 26നു ബാലാക്കോട്ടില്‍ ഭീകര പരിശീലന കേന്ദ്രങ്ങള്‍ക്കു നേരേ നടത്തിയ വ്യോമാക്രമണത്തില്‍ ഒട്ടേറെ ഭീകരര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയെങ്കിലും അവിടെ ഭീകര സാന്നിധ്യമുണ്ടായിരുന്നതായോ ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചതായോ പാക്കിസ്ഥാന്‍ ഇതുവരെ അംഗീകരിച്ചിരുന്നില്ല.
രാജ്യാന്തര അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 300 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് അഗാ ഹിലാലി വ്യക്തമാക്കിയത്.
2019ലെ സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തിലാണ് 40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും മോശമാകുകയും ചെയ്തു. ഇതിന് പകരമായാണ് ബാലക്കോട്ട് സര്‍ജിക്കല്‍ അറ്റാക്ക് നടത്തിയത്.
പുല്‍വാമ ആക്രമണത്തിന്റെ ചുരുളഴിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ഇപ്പോഴും ശ്രമിക്കുകയാണ്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ തീവ്രവാദികളുടെ വിവരങ്ങള്‍ പങ്കുവെക്കാന്‍ പാകിസ്താനോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഏഴ് കുറ്റവാളികളുടെ വിവരങ്ങള്‍ തേടി ദേശീയ അന്വേഷണ ഏജന്‍സി ജുഡീഷ്യല്‍ അഭ്യര്‍ത്ഥന തയ്യാറാക്കിയിരുന്നു. ഇവരില്‍ പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാലു പേരും ആക്രമണം നടത്താന്‍ ഇന്ത്യയിലെത്തിയ മൂന്ന് പാകിസ്താനികളും ഉള്‍പ്പെടുന്നു.
പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൗലാന മസൂദ് അസ്ഹര്‍, സഹോദരന്മാരായ അബ്ദുള്‍ റൗഫ് അസ്ഗര്‍, ഇബ്രാഹിം അഥര്‍, ബന്ധു അമര്‍ അല്‍വി എന്നിവരുടെ വിവരങ്ങള്‍ തേടും. ഇവര്‍ക്ക് പുറമേ പുല്‍വാമ ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അഥറിന്റെ മകന്‍ ഉമര്‍ ഫറൂഖ്, കമ്രാന്‍, കശ്മീരില്‍ ഒളിവിലുണ്ടെന്ന് കരുതുന്ന ഇസ്മയിലിന്റെയും വിവരങ്ങളാണ് തേടുന്നത്.
മസൂദ് അസ്ഹര്‍, അബ്ദുള്‍ റൗഫ് അസ്ഗര്‍, ഇബ്രാഹിം അഥര്‍, അമര്‍ അല്‍വി എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് പുറമേ ഇവരുടെ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍, വോയ്‌സ് ഫയലുകള്‍, പാകിസ്താനില്‍നിന്നു പുറത്തേക്കും നടത്തിയ കോളുകള്‍, കണ്ട വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയുള്‍പ്പെടെ ആശയ വിനിമയത്തിന്റെ വിശദാംശങ്ങളും ഇന്ത്യ തേടും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്താല്‍ ജുഡീഷ്യല്‍ അഭ്യര്‍ത്ഥന പാകിസ്താനിലേക്ക് അയയ്ക്കാന്‍ കോടതിയില്‍നിന്ന് അനുമതി തേടും. പുല്‍വാമ ആക്രമണത്തിന്റെ അന്വേഷണത്തില്‍ പാകിസ്താന്റെ സഹകരണം തേടി ഇത്തരം ജുഡീഷ്യല്‍ അഭ്യര്‍ത്ഥന അയയ്ക്കുന്നത് ഇതാദ്യമാണ്. ഇതിന് പിന്നാലെയാണ് പാകിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥന്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha






















