നെയ്യാറ്റിൻകര പോലീസിൻ്റെ കൃത്യവിലോപത്തിൽ ദമ്പതികൾ മരിച്ച സംഭവം:.. രാജൻ - അമ്പിളി ദമ്പതികളുടെ മക്കൾ കേസിൽ കക്ഷി ചേർന്നു: ഉടമസ്ഥാവകാശം സംബന്ധിച്ച് ഫെബ്രുവരി 4 ന് വിശദ വാദം ബോധിപ്പിക്കാൻ വസന്തയോട് കോടതി ഉത്തരവ്:

വെൺപകൽ പോങ്ങിൽ ലക്ഷം വീട് കോളനിയിൽ നാലു സെൻ്റ് വസ്തു ഒഴിപ്പിക്കലിനിടെ നെയ്യാറ്റിൻകര പോലിസിൻ്റെ കൃത്യവിലോപത്താൽ രാജൻ - അമ്പിളി ദമ്പതികൾ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ മക്കളായ രാഹുലും രഞ്ജിത്തും കോടതിയിൽ നിലവിലുള്ള കേസിൽ കക്ഷി ചേർന്നു. രാജൻ്റെ അവകാശികളായി രണ്ടു മക്കളും നെയ്യാറ്റിൻകര പ്രിൻസിപ്പൽ മുൻസിഫ് കോടതിയിലാണ് ഇംപ്ലീഡിംഗ് ഹർജി സമർപ്പിച്ചത്.
വസന്തയുടെ ഹർജിയിൽ ഒഴിപ്പിക്കലിന് നിയോഗിച്ച അഡ്വ. കമ്മീഷണർ ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസിൽ ഉടമസ്ഥാവകാശം സംബന്ധിച്ച് വിശദമായ വാദം ഫെബ്രുവരി 4 ന് ബോധിപ്പിക്കാൻ വസന്തയോട് മുൻസിഫ് രാകേഷ് ഉത്തരവിട്ടു.
സിവിൾ കേസിൽ ഒരു കക്ഷി മരണപ്പെട്ടാൽ 90 ദിവസത്തിനകം അവകാശികൾ കേസിൽ കക്ഷി ചേരണമെന്ന ചട്ട പ്രകാരമാണ് മക്കൾ കക്ഷി ചേർന്നത്. അതിയന്നൂർ വില്ലേജാഫീസിൽ തൻ്റെ പേരിൽ കരം തീർത്ത രസീത് വച്ചായിരുന്നു വസന്ത നെയ്യാറ്റിൻകര മുൻസിഫ് കോടതിയെ കബളിപ്പിച്ച് ഷെഡ് പൊളിക്കൽ ഇൻജംഗ്ഷൻ ഉത്തരവ് സമ്പാദിച്ചത്.
1989 ലെ പട്ടയക്കാരനിൽ നിന്ന് 12 വർഷത്തിനകം സുഗന്ധിയുടെയും 2007 ൽ വസന്തയുടെയും പേർക്ക് നടന്ന വിലയാധാര കൈമാറ്റങ്ങൾ നിയമവിരുദ്ധമാകയാൽ വസന്തയുടെ പേർക്കുള്ള പോക്കുവരവും പട്ടയവും റദ്ദാക്കണമെന്ന് കളക്ടർ നവജ്യോത്ഘോസെ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
1989 ൽ കോളനിയിലെ 4 വസ്തുവിന് പട്ടയം ലഭിച്ചത് സുകുമാരൻ നായർക്കാണ്. സുകുമാരൻ നായർക്ക് പട്ടയം നൽകുമ്പോഴുണ്ടായിരുന്ന വ്യവസ്ഥ പ്രകാരം 12 വർഷം കഴിഞ്ഞേ വസ്തു കൈമാറ്റം ചെയ്യാൻ പാടുള്ളു. പട്ടയ കരാർ വ്യവസ്ഥ ലംഘിച്ച് ഈ വസ്തു സുകുമാരൻ നായരുടെ മാതാവ് വനജാക്ഷി സുഗന്ധിക്ക് കൈമാറി. നിയമപരമായി സുകുമാരൻ നായരുടെ അനന്തരവകാശികളായ ഭാര്യയും മക്കളും വനജാക്ഷിയും ചേർന്നാണ് വസ്തു കൈമാറേണ്ടിയിരുന്നത്. മാത്രവുമല്ല കരാർ വ്യവസ്ഥയിൽ നിഷ്ക്കർശിച്ച 12 വർഷക്കാലയളവും ലംഘിച്ച് 12 വർഷത്തിനുള്ളിലാണ് സുഗന്ധിക്ക് വിറ്റത്. ഈ വസ്തു കൈമാറ്റം നിയമപരമായി നില നിൽക്കുന്നതല്ല.
തുടർന്ന് 2007ലാണ് സുഗന്ധിയിൽ നിന്ന് വസന്ത ഈ വസ്തു വാങ്ങിയത്. സുഗന്ധിയുടെയും വസന്തയുടെയും പേർക്ക് ചെയ്ത വിലയാധാരങ്ങൾ നിയമ വിരുദ്ധമാണെന്നാണ് കളക്ടറുടെ കണ്ടെത്തൽ. താലൂക്ക് തഹസിൽദാറും വസ്തുവിൻ്റെ പട്ടയക്കാർ സുകുമാരൻ നായർ, കെ.കമലാക്ഷി, കെ.വിമല എന്നിവരാണെന്നാണ് മരണപ്പെട്ട രാജന് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് മറുപടി നൽകിയത്. വസ്തുവിൻ്റെ ഉടമസ്ഥ വസന്തയല്ലെന്ന ഉത്തമ ബോധ്യത്തിലാണ് രാജൻ ഈ വസ്തുവിൽ ഒന്നര വർഷമായി ഷെഡ് കെട്ടി താമസം തുടങ്ങിയത്.
രാജൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഒ പി (സിവിൾ) കേസിൽ രാജനെയും കുടുംബത്തെയും ഒഴിപ്പിക്കുന്നതിനെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ഷെർസി തടഞ്ഞ് നെയ്യാറ്റിൻകര മുൻസിഫ് കോടതി ഡിസംബർ 15 ന് പുറപ്പെടുവിച്ച ഒഴിപ്പിക്കൽ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഡിസംബർ 22 ഉച്ചയോടെയാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
അതേ സമയം ഡിസംബർ 22 ന് തന്നെ രാവിലെ 11.15 മണിക്ക് നെയ്യാറ്റിൻകര മുൻസിഫ് കോടതിയും ഡിസംബർ 12 ലെ ഒഴിപ്പിക്കൽ ഉത്തരവ് സ്റ്റേ ചെയ്തു. രാജൻ്റെ പുതിയ അഭിഭാഷകൻ സി. ഗുണമണി ഹൈക്കോടതിയിൽ, വസന്തയുടെ പരാതിയിലുള്ള ഒഴിപ്പിക്കലിനെതിരെ, രാജൻ ഒ പി.(സിവിൾ) കേസ് ഫയൽ ചെയ്തിട്ടുള്ള വിവരം റിപ്പോർട്ട് ചെയ്തു. ഉടൻ തന്നെ മുൻസിഫ് ഡിസംബർ 15ന് താൻ പുറപ്പെടുവിച്ച ഒഴിപ്പിക്കൽ ഉത്തരവ് നടപ്പിലാക്കണ്ടായെന്നും അഡ്വ.കമ്മീഷണറോട് ഉത്തരവിട്ടു.
എന്നാൽ ഈ ഉത്തരവ് മറച്ചു വെച്ച് വസന്ത അന്ന് തന്നെ ഉച്ചയ്ക്ക് 1 മണിയോടെ അഡ്വ. കമ്മീഷണറെയും നെയ്യാറ്റിൻകര സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐ. അനിൽകുമാറിനെയും ഒരു വനിതാ കോൺസ്റ്റബിളിനെയും ഒരു ക്വാളിസ് മോട്ടോർ ക്യാബിനിൽ കയറ്റി രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാൻ സംഭവസ്ഥലത്തെത്തിച്ചു. ഷെഡ് പൊളിക്കാൻ ഗുണ്ടകളെയും ഏർപ്പാടാക്കി കൃത്യ സ്ഥലത്ത് നിർത്തിയിരുന്നു.
രാജനും കുടുംബസമേതം ഉച്ചഭക്ഷണം കഴിക്കാനൊരുങ്ങവേയാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. ഭക്ഷണം കഴിക്കാൻ തുടങ്ങിയ രാജനോട് വീടൊഴിയാൻ എസ് ഐ ആവശ്യപ്പെട്ടു. എന്നാൽ കോടതി സ്റ്റേ ഉത്തരവിൻ്റെ കാര്യവും ഉത്തരവ് ഉടൻ എത്തുമെന്നും രാജൻ പറഞ്ഞെങ്കിലും എസ്ഐ അതൊന്നും ചെവിക്കൊണ്ടില്ല. തുടർന്ന് രാജൻ ഭാര്യയെയും കൂട്ടി വീടിന് പുറത്തിറങ്ങി. ബൈക്കിലൊഴിക്കാൻ വച്ചിരുന്ന പെട്രോൾ രാജൻ്റെയും ഭാര്യയുടെയും ദേഹത്തൊഴിച്ചു. എന്നാൽ എസ് ഐ ഉടൻ രാജനെ പിടിച്ചു മാറ്റുകയോ സ്ഥലത്ത് നിന്നും നീക്കം ചെയ്യുകയോ ചെയ്യാതെ കാഴ്ചക്കാരനായി നോക്കി നിന്നു. തുടർന്ന് രാജൻ ലൈറ്റർ കത്തിച്ചു. ഉടൻ തന്നെ രാജൻ അത് കൊടുത്തുകയായിരുന്നു. പോലീസ് പാർട്ടിയെ പിൻതിരിപ്പിക്കുക മാത്രമായിരുന്നു രാജൻ ഉദ്ദേശിച്ചത്.
ഇക്കാര്യം രാജൻ പിന്നീട് ആശുപത്രി കിടക്കയിൽ വച്ച് മകനോട് പറഞ്ഞത് ലൈവായി കേരളം കണ്ടതാണ്. തുടർന്ന് വീണ്ടും രാജൻ ലൈറ്റർ കത്തിച്ചു. ഉടൻ വസന്ത എസ് ഐക്ക് പ്രചോദനം നൽകി. '' സാറേ സാറ് സാറിൻ്റെ ജോലി നോക്ക്. എന്ത് വന്നാലും ഞാൻ നോക്കിക്കൊള്ളാം'' എന്ന വസന്തയുടെ വാക്ക് കേട്ടയുടൻ ആവേശം പൂണ്ട എസ് ഐ കത്തിക്കൊണ്ടിരുന്ന ലൈറ്റർ രാജൻ്റ ദേഹത്തേക്ക് തന്നെ തട്ടിയിട്ടത്. തൻ്റെ പ്രവൃത്തിയാലും ഉപേക്ഷയാലും രണ്ടു പേർക്ക് ജീവഹാനി സംഭവിക്കുമെന്ന അറിവോടെയാണ് എസ് ഐ ഇത്തരത്തിൽ പ്രവർത്തിച്ചത്. എസ് ഐ യുടെ പ്രവൃത്തി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 (ii) പ്രകാരം (കൊലപാതകമല്ലാത്ത നരഹത്യ) കുറ്റകരവും 10വർഷം തടവും പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റമാണെന്ന് അഡ്വ.നെയ്യാറ്റിൻകര. പി. നാഗരാജ് പറഞ്ഞു.
കോടതി സ്റ്റേ ഉത്തരവ് മറച്ചു വെച്ച് വസ്തു ഒഴിപ്പിക്കലിന് പോലീസിനെക്കൊണ്ട് പോയി 2 മരണം സംഭവിച്ചിച്ചതിന് വസന്തയും കുറ്റക്കാരിയാണെന്നും വസന്തയേയും എസ്ഐയോടൊപ്പം കൂട്ടു പ്രതിയാക്കി വിചാരണ ചെയ്യേണ്ടതാണെന്നും അഡ്വ. നാഗരാജ് പറഞ്ഞു. എന്നാൽ വസന്തക്കുള്ള ഉന്നത സ്വാധീനത്തിലാണ് നാളിതു വരെ അപ്രകാരം കേസെടുക്കാത്തത്. പകരം രാജനെതിരെ ആത്മഹത്യ ശ്രമം നടത്തിയെന്നും പോലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും കാട്ടി കളവായി കേസെടുത്ത് നെയ്യാറ്റിൻകര പോലീസും ആഭ്യന്തര വകുപ്പും മുഖം രക്ഷിച്ചെടുത്തു. കൂടാതെ വസന്തക്കെതിരെ കേസെടുക്കണമെന്ന് കാട്ടി ആംബുലൻസ് തടഞ്ഞതിന് നാട്ടുകാർക്കെതിരെയും പോലീസ് കേസെടുത്തു.
അങ്ങനെ വസന്തയുടെ പണത്തിൻ്റെയും സ്വാധീനത്തിൻ്റെയും ഹുങ്കിൽ രണ്ട് ജീവനുകൾ പൊലിയുകയും രണ്ടു മക്കൾ അനാഥരാവുകയും ചെയ്തു. ജനങ്ങളെ ബോധിപ്പിക്കാൻ വസന്തയുടെ അറസ്റ്റ് നാടകം നടത്തി സുരക്ഷിത താവളത്തേക്ക് വസന്തയെ പോലീസ് മാറ്റി പാർപ്പിക്കുകയും ചെയ്തു. അപ്രകാരം വസന്തയുടെ ജീവനും സ്വത്തിനും സർക്കാർ ചെലവിൽ പിണറായി സർക്കാർ സംരക്ഷണം നൽകുകയും ചെയ്തു.
https://www.facebook.com/Malayalivartha
























