എല്ലാം മണിമണിയായി പുറത്ത്... ഷാര്‍ജയിലെ ഐ.ടി. സ്ഥാപനത്തില്‍ ജോലിക്ക് അഭിമുഖത്തിനെത്തിയ സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ട പ്രതിമാസ ശമ്പളം ആറു ലക്ഷം രൂപ; സ്വപ്നയ്ക്ക് ജോലി ഉറപ്പിക്കാന്‍ ശിവശങ്കറും അവിടെ എത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം; ഷാര്‍ജയിലെ സ്വപ്നയുടെ ഇന്റര്‍വ്യൂ ചര്‍ച്ചയാകുമ്പോള്‍
സംസ്ഥാനത്ത് സോളാര്‍ നായികയും സ്വര്‍ണ നായികയും വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഈ തെരഞ്ഞെടുപ്പ് കാലം ഏറെ നിര്‍ണായകമാണ്. സോളാര്‍ നായികയുടെ പരാതിയിന്‍മേല്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്. അതിനിടെ സ്വര്‍ണ നായിക സ്വപ്നയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളും വരുന്നുണ്ട്.
എം. ശിവശങ്കറിന്റെ ശിപാര്‍ശയില്‍ ഷാര്‍ജയിലെ ഐ.ടി. സ്ഥാപനത്തില്‍ ജോലിക്ക് അഭിമുഖത്തിനെത്തിയ സ്വപ്‌ന സുരേഷ് പ്രതിമാസ ശമ്പളം ആറു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വാര്‍ത്ത. ഇത്രയും തുക നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ അവര്‍ മടങ്ങുകയായിരുന്നുവെന്നു മസ്‌കറ്റിലുള്ള കോളജിന്റെ മാനേജിങ് ഡയറക്ടറും പൊന്നാനി സ്വദേശിയുമായ ലഫീര്‍ മുഹമ്മദ് അന്വേഷണ ഏജന്‍സികള്‍ക്കു മൊഴി നല്‍കി.
ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സ്വപ്‌ന കോളജില്‍ എത്തിയ ദിവസം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും അവിടെ എത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നു. തന്റെ കോളജിലെ ഡീനായ ഡോ. കിരണ്‍ രാധാകൃഷ്ണനാണു ശിവശങ്കറെ തനിക്കു പരിചയപ്പെടുത്തിയതെന്നു ലഫീര്‍ മുഹമ്മദ് മൊഴി നല്‍കി. ശിവശങ്കറാണു തനിക്കു സ്വപ്‌നയെ പരിചയപ്പെടുത്തുന്നത്. വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ തന്റെ സ്ഥാപനത്തില്‍ സ്വപ്‌നയെ ജോലിയ്‌ക്കെടുക്കാന്‍ കഴിയുമായിരുന്നില്ലെന്നും ലഫീര്‍ പറഞ്ഞു.
ലഫീറിന്റെ സുഹൃത്തായ ഒമാന്‍ സ്വദേശി ഖാലിദ് എന്നയാള്‍ ഷാര്‍ജയില്‍ നടത്തുന്ന ഐ.ടി. സ്ഥാപനത്തിലാണു 2018 ല്‍ സ്വപ്‌ന ഇന്റര്‍വ്യൂവിന് എത്തിയത്. ഇയാള്‍ തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലെ ചീഫ് അക്കൗണ്ടന്റായ ഖാലിദ് തന്നെയാണോ എന്നു സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ ഒരു ഘട്ടത്തില്‍ സംശയിച്ചിരുന്നു. എന്നാല്‍, ഒമാന്‍ സ്വദേശി ഖാലിദ് രോഗത്തെത്തുടര്‍ന്നു മരിച്ചുപോയെന്നു വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തില്‍ നിക്ഷേപം നടത്തുന്നതു വേണ്ടത്ര ലാഭകരമല്ലെന്നു കണ്ടാണു ഗള്‍ഫില്‍ പണം മുടക്കാന്‍ തീരുമാനിച്ചത്. നിലവില്‍ കേരളത്തില്‍ ഒരു ആശുപത്രിയുടെ ട്രസ്റ്റിയാണ്. മസ്‌കറ്റിലെ കോളജില്‍ മൂന്നിലൊന്നു മുതല്‍ മുടക്കാണു തനിക്കുള്ളത്. ആ രാജ്യത്തെ നിയമമനുസരിച്ചു ബാക്കി മൂന്നിലൊന്നു വീതം പ്രതിരോധ വകുപ്പും സര്‍ക്കാരുമാണു മുതല്‍മുടക്ക്. രാജ്യത്തു വിദേശനിക്ഷേപം പരിധിവിടുന്നതു തടയാനാണ് ഈ നിയമമുള്ളത്.
മസ്‌കറ്റില്‍ കോളജ് തുടങ്ങും മുമ്പു റിയല്‍എസ്‌റ്റേറ്റ് ബിസിനസ് ചെയ്തു. ആ നിലയ്ക്കുള്ള ബന്ധങ്ങള്‍ ഉണ്ട്. യു.കെയില്‍ ബിസിനസ് മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ പി.എച്ച്.ഡി. ചെയ്യുകയാണ്. ഗവേഷണം തീരാറായി എന്നും ലഫീര്‍ മൊഴി നല്‍കി. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം സ്വപ്‌നയ്ക്കു ജോലി നല്‍കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണു കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ലഫീറിന്റെ മൊഴി എടുത്തത്. 28 നു വീണ്ടും ഹാജരാകാനും ചില രേഖകള്‍ ഹാജരാക്കാനും ലഫീറിനോടു നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം സര്‍ക്കാര്‍ പ്രോജക്ടില്‍ ജോലി നേടാനായി സ്വപ്ന സുരേഷ് ഹാജരാക്കിയ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് പഞ്ചാബിലെ സ്ഥാപനമെന്ന് പൊലീസ് കണ്ടെത്തി. തിരുവനന്തപുരം തൈക്കാടുണ്ടായിരുന്ന സ്ഥാപനം മുഖേനെ ഒരു ലക്ഷത്തോളം രൂപ മുടക്കിയാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. സ്ഥാപനത്തിന്റെ ഉടമകളെ കണ്ടെത്തി പ്രതിയാക്കാനുള്ള ശ്രമത്തിലാണ് കന്റോണ്‍മെന്റ് പൊലീസ്. ഇതിനിടയിലെ മസ്‌കറ്റിലെ ഇന്റര്‍വ്യൂ കഥ പുറത്തായത്.
https://www.facebook.com/Malayalivartha