എട്ടു കിലോ കഞ്ചാവുമായി മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി; കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടിയത് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചിങ്ങവനം പൊലീസും ചേർന്നാണ്
കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനെത്തിച്ച എട്ടു കിലോ കഞ്ചാവുമായി മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചിങ്ങവനം പൊലീസും ചേർന്നാണ് കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടിയത്. നാട്ടകം സിമന്റ് കവല പാറേച്ചാൽ ബൈപ്പാസിൽ വച്ചാണ് കാറും കഞ്ചാവും പൊലീസ് സംഘം പിടികൂടിയത്.
പാലക്കാട് തോണിപ്പാടത്ത് രാധാകൃഷ്ണൻ (32) ഇടത്തനാട്ട് കര പാറെകരോട്ട് രാഹുൽ(22), പാറേ കരോട്ട് അനസ് (43) എന്നിവരെയാണ് ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ജില്ലയിലേയ്ക്കു വൻ തോതിൽ കഞ്ചാവ് കടത്തുന്നതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സേനാംഗങ്ങൾ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.
തുടർന്നു, കഞ്ചാവ് മൊത്ത കച്ചവടക്കാരായ പ്രതികൾ സ്വിഫ്റ്റ് കാറിൽ കഞ്ചാവുമായി ചിങ്ങവനം ഭാഗത്തേയ്ക്കു വരികയായിരുന്നു. പൊലീസ് സംഘത്തെക്കണ്ട് പാറേച്ചാൽ ബൈപ്പാസ് ഭാഗത്തേയ്ക്കു പ്രതികൾ വാഹനം ഓടിച്ചു പോയി. ചങ്ങനാശേരി ഡിവൈ.എസ്.പി വി.ജെ ജോഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിൻതുടരുകയായിരുന്നു. തുടർന്നു, പാറേച്ചാൽ ബൈപ്പാസ് ഭാഗത്തു വച്ചു വാഹനം സാഹസികമായി തടഞ്ഞു നിർത്തുകയായിരുന്നു. പൊലീസ് സംഘത്തെ ഇടിച്ചു വീഴ്ത്തിയ ശേഷം വാഹനം ഓടിച്ചു പോകാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് ഇടിച്ചു വീഴ്ത്തിയത്.
ചിങ്ങവനം പ്രിൻസിപ്പൽ എസ്.ഐ വിപിൻ ചന്ദ്രൻ, എസ്.ഐ അജയഘോഷ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐമാരായ റിജുമോൻ, രജനീഷ്, ഡെന്നി പി.ജോയി, രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ചിങ്ങവനം, ചങ്ങനാശേരി, മലകുന്നം, ചാലച്ചിറ, പരുത്തുംപാറ എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്നതിനായാണ് പ്രതി കഞ്ചാവുമായി എത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
https://www.facebook.com/Malayalivartha