ഇനി ശശികലാമ്മ മാത്രം... അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 4 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി ശശികല നാളെ പുറത്തേക്ക്; കോവിഡ് ബാധിച്ചു ബെംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശശികലയുടെ വരവിന് കാതോര്‍ത്ത് തമിഴ്‌നാട്; ജയലളിതയ്ക്ക് ശേഷം തമിഴ്‌നാടിനെ കീഴടക്കാന്‍ ശശികലാമ്മയും

ജയലളിത തമിഴ്‌നാട്ടില്‍ ഉണ്ടാക്കിയ വികാരത്തിന് ശേഷം അതേ വഴിയില്‍ എത്തിച്ചേരാന്‍ നോക്കുകയാണ് ജയലളിതയുടെ തോഴി കൂടിയായിരുന്ന വി.കെ. ശശികല. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 4 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല നാളെ ജയില്‍ മോചിതയാകും. കോവിഡ് ബാധിച്ചു ബെംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഉടന്‍ ചെന്നൈയിലെത്തില്ല.
മുന്‍ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മദിനമായ ഫെബ്രുവരി 3നു എത്താനാണു ശ്രമം. ചെന്നൈയിലെത്തിയാല്‍ ആദ്യ നടപടി മറീനയിലെ ജയലളിത സ്മാരകം സന്ദര്‍ശനമായിരിക്കും. കോവിഡ് ലക്ഷണങ്ങള്‍ കുറഞ്ഞതിനെത്തുടര്‍ന്നു ശശികലയെ ഇന്നലെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നു വാര്‍ഡിലേക്കു മാറ്റി. പാരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ നാളെ രാവിലെ ആശുപത്രിയിലെത്തി മോചന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.
ഇതിനിടെ, ശശികലയെ പുകഴ്ത്തി ഘടകകക്ഷികള്‍ രംഗത്തുവന്നത് അണ്ണാ ഡിഎംകെയ്ക്കു തലവേദനായി. ശശികലയെ മാറ്റിനിര്‍ത്തുന്നതില്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനി സാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ഒരേ മനസാണ്. എന്നാല്‍, രണ്ടാംനിര നേതാക്കളില്‍ പലര്‍ക്കും 'ചിന്നമ്മയോട്' കൂറുണ്ട്.
കേസിലെ കൂട്ടുപ്രതി ഇളവരശി കോവിഡ് ബാധിച്ചു ചികിത്സയിലാണ്. ഇവര്‍ ഫെബ്രുവരി ആദ്യവാരം ജയില്‍ മോചിതയാകും. ശിക്ഷയുടെ ഭാഗമായി 10 കോടി പിഴയൊടുക്കാത്തതിനാല്‍ മറ്റൊരു പ്രതി വി.എന്‍. സുധാകരന്റെ മോചനം വൈകും. ശശികലയുടെ സഹോദരീ പുത്രനും ടി.ടി.വി. ദിനകരന്റെ സഹോദരനുമാണു സുധാകരന്‍.
ശശികല പുറത്തിറങ്ങുമ്പോള്‍ അവരെങ്ങനെ ജയിലിലായി എന്നും അറിയേണ്ടതുണ്ട്. 2014 സെപ്റ്റംബര്‍ 27ന് ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് ജയലളിത, വി.കെ.ശശികല, ശശികലയുടെ ബന്ധുക്കളായ വി.എന്‍. സുധാകരന്‍, ജെ. ഇളവരശി എന്നിവര്‍ക്ക് ആദ്യം ശിക്ഷ വിധിച്ചത്. ഇവരുടെ അപ്പീല്‍ അനുവദിച്ച കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ച് 2015 മേയ് 11നു നാലു പേരെയും കുറ്റവിമുക്തരാക്കി. അതിനെതിരെ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ.അന്‍പഴകനും നല്‍കിയ അപ്പീലുകളാണ് 2017 ഫെബ്രുവരിയില്‍ സുപ്രീം കോടതി പരിഗണിച്ചത്.
ജയലളിത തമിഴ്‌നാട്ടില്‍ ആദ്യം മുഖ്യമന്ത്രിയായിരുന്ന 1991-1996 കാലത്ത് അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നാരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കോടതിയെ സമീപിച്ചത്. ജയയും കൂട്ടാളികളും അനധികൃതമായി സമ്പാദിച്ച സ്വത്ത് കണക്കുകൂട്ടിയതില്‍ തെറ്റ് പറ്റിയെന്നു പറഞ്ഞാണു ഹൈക്കോടതി അവരെ കുറ്റവിമുക്തരാക്കിയത്. പക്ഷേ നാലു പേരും അനധികൃതമായി 53.6 കോടി രൂപ സമ്പാദിച്ചെന്നു കണക്കാക്കിയുള്ള വിചാരണക്കോടതി വിധിയാണു സുപ്രീം കോടതി ശരിവച്ചത്.
ശിക്ഷ ശരിവച്ചെങ്കിലും അന്തരിച്ചതിനാല്‍ ജയലളിതയ്‌ക്കെതിരെയുള്ള അപ്പീലുകള്‍ അസാധുവായി. അവര്‍ക്കു വിധിച്ച പിഴയായ 100 കോടി രൂപ ഈടാക്കിയതുമില്ല. നാലുവര്‍ഷം തടവും 10 കോടി രൂപ വീതം പിഴയുമാണ് വിചാരണക്കോടതി മറ്റു മൂന്നുപേര്‍ക്കും വിധിച്ചത്. ശശികലയുടെ ആറു കമ്പനികള്‍ കണ്ടുകെട്ടണമെന്നും സുപ്രീം കോടതി വിധിച്ചു.
എന്തായാലും നാലു വര്‍ഷം തടവു പൂര്‍ത്തിയാക്കിയശേഷം ജനപ്രാതിനിധ്യ നിയമ പ്രകാരം ആറു വര്‍ഷം അയോഗ്യതയുണ്ടാവുമെന്നതിനാല്‍ ശശികലയ്ക്കു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. പക്ഷേ പിന്നില്‍ സീറ്റില്‍ ഇരുന്ന് സ്റ്റിയറിങ് തിരിക്കാനായിരിക്കും അവരുടെ ശ്രമം.
"
https://www.facebook.com/Malayalivartha


























