കാര്യങ്ങള്‍ മാറുന്നു... ഒടുവില്‍ പിണറായി വിജയന്റെ കഴുത്ത് അമിത് ഷായുടെ കക്ഷത്തില്‍; മാധ്യമങ്ങള്‍ പ്രവചിച്ച തുടര്‍ ഭരണം സംഭവിക്കണോ വേണ്ടയോ എന്ന് ഇനി അമിത് ഷാ തീരുമാനിക്കും

രണ്ട് മാധ്യമങ്ങള്‍ ഇടത് സര്‍ക്കാരിന് തുടര്‍ ഭരണം വാഗ്ദാനം ചെയ്തതിന്റെ ഫലം കണ്ടു തുടങ്ങിയതില്‍ കോണ്‍ഗ്രസും ബിജെപിയും ചില സി പിഎം നേതാക്കളും ആഹ്ലാദത്തിലാണ് . ചാനല്‍ തെരഞ്ഞടുപ്പ് പുറത്തുവന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലാവ്‌ലിന്‍ കേസില്‍ കേരളം കാത്തിരുന്ന ആ വാര്‍ത്ത വന്നു ചേര്‍ന്നു.
ഇരുപതിലധികം തവണ മാറ്റിവയ്ക്കപ്പെട്ട ശേഷം ലാവലിന്‍ കേസില്‍ ഒടുവില്‍ വാദം ആരംഭിക്കുന്നു എന്നതായിരുന്നു വാര്‍ത്ത . കേസില്‍ വാദത്തിന് തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. വാദം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. തുഷാര്‍ മേത്തയാവും ഇന്ന് കോടതിയില്‍ സിബിഐക്കായി ഹാജരാവുക എന്നാണ് സൂചന.
തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ തന്നെ ബുദ്ധിമുട്ടിക്കാനുള്ള ബിജെപി അജണ്ടയുടെ ഭാഗമായാണ് ഇപ്പോഴത്തെ തീരുമാനമെന്ന് പിണറായി വിജയന്‍ കരുതുന്നു. ദേശീയ അന്വേഷണ ഏജന്‍സികളെ രംഗത്തിറക്കി തന്നെ പരമാവധി ബുദ്ധിമുട്ടിച്ചതിനു ശേഷമാണ് സി ബി ഐ യെ ഇറക്കുന്നതെന്ന് പിണറായി വിശ്വസിക്കുന്നു. പിണറായിക്ക് ഡല്‍ഹിയില്‍ ചില ബി ജെ പി കണക്ഷന്‍സുണ്ട്. അവര്‍ പിണറായിയുടെ മനസ്സ് വായിച്ച് കേന്ദ്ര ബി ജെ.പി. നേതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.
അതേ സമയം തികച്ചും അപ്രതീക്ഷിതമായാണ് ഇത് സംഭവിച്ചതെന്ന് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ അറിയാതെ സി ബി ഐ അനങ്ങില്ല. കേരളത്തില്‍ തെരഞ്ഞടുപ്പിന് ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കെ ഇത്തരമൊരു തീരുമാനം ഉണ്ടാകണമെങ്കില്‍ അതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അമിത് ഷായുമായി കൂടിയാലോചിക്കാതെ ഇത്തരമൊരു തീരുമാനം എടുക്കാന്‍ സി ബി ഐക്ക് കഴിയില്ല. അമിത് ഷായുടെ മനോവിചാരം അനുസരിച്ചാണ് സി ബി ഐ പ്രവര്‍ത്തിക്കുന്നതെന്ന കാര്യം പരസ്യമായ രഹസ്യമാണ് .
സിബിഐ സമയം നീട്ടി ചോദിച്ചത് കാരണമാണ് ഇരുപത് തവണ എസ്എന്‍സി ലാവലിന്‍ കേസിന്റെ വാദം സുപ്രീം കോടതി മാറ്റിവച്ചത്. ഇതിനിടെ കേസ് പരിഗണിക്കുന്ന ഡിവിഷന്‍ ബെ!ഞ്ചിനും മാറ്റമുണ്ടായി. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് നിലവില്‍ കേസ് പരിഗണിക്കുന്നത്. വി.എം.സുധീരന്റെ പരാതിയും കോടതി ഇന്ന് പരിഗണിക്കും.
രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതിനായി കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് സിബിഐ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്ന് തെരഞ്ഞടുപ്പിലേക്ക് കേരളം പോയിട്ടുണ്ടായിരുന്നില്ല. ശക്തമായ വാദവുമായി സിബിഐ വന്നാല്‍ മാത്രമേ ഹര്‍ജി നിലനില്‍ക്കൂവെന്ന് ജസ്റ്റിസ് യു.യു.ലളിത് നേരത്തെ കേസ് പരിഗണിച്ച ഘട്ടത്തില്‍ സിബിഐയോട് വ്യക്തമാക്കിയിരുന്നു. പിണറായിയെ സഹായിക്കാനാണ് സി ബി ഐയുടെ നീക്കമെങ്കില്‍ വാദം തുടങ്ങി രണ്ട് സിറ്റിംഗുകള്‍ കൊണ്ട് സി ബി ഐയുടെ അപ്പീല്‍ കേരളം തള്ളും. അങ്ങനെയാണെങ്കില്‍ കൂടുതല്‍ ശക്തനായ പിണറായിയെയായിരിക്കും പ്രതിപക്ഷത്തിന് തെരഞെടുപ്പില്‍ നേരിടേണ്ടി വരിക.
ഇന്ന് കേസ് വാദത്തിനെടുക്കാമെന്ന സിബിഐ നിലപാടിനോട് മറ്റു കക്ഷികളും യോജിച്ചുവെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ലാവലിന്‍ കേസില്‍ ഇന്ന് നിര്‍ണായകവാദം തുടങ്ങും. കേരളത്തില്‍ തെര!ഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് ലാവലിന്‍ കേസ് വാദത്തിനെടുക്കുന്നത്.
പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയും ഇതു കൂടാതെ പ്രതിപ്പട്ടികയിലുള്ള കസ്തൂരിരംഗന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയും അടക്കം എല്ലാ ഹര്‍ജികളും ഒരുമിച്ചാവും സുപ്രീംകോടതി പരിഗണിക്കുക.
മലയാളിയായ ജസ്റ്റിസ് കെ.എം. ജോസഫ് സി ബി ഐ കേസ് കേള്‍ക്കുന്ന ബഞ്ചില്‍ അംഗമാണ്. നീതിന്യായരംഗത്ത് ഏറെ തെളിമയുള്ള പേരാണ് ജസ്റ്റിസ് കെ.എം. ജോസഫിന്റേത്. നിയമത്തിന്റെ നൂലിഴ കീറി പരിശോധിക്കാനുള്ള വൈദഗ്ധ്യം അദ്ദേഹത്തിനുണ്ട്. സൂക്ഷ്മമായ നിയമ വശങ്ങള്‍ വരെ അദ്ദേഹം ഇഴകീറി പരിശോധിക്കും. അഞ്ച് പ്രതികളുള്ള ഒരു കേസില്‍ മൂന്നു വരെ വെറുതെ വിടാനുള്ള തീരുമാനം തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.
ജസ്റ്റിസ് യു യു ലളിത് ചില്ലറക്കാരനല്ല. 2 ജി സ്‌പെക്ട്രം അഴിമതിയില്‍ സി ബി ഐയുടെ പ്രോസിക്യൂട്ടറായി സുപ്രീം കോടതി നേരിട്ട് നിയോഗിച്ച ന്യായാധിപനാണ് അദ്ദേഹം. തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അധികാരം നിലനിര്‍ത്തി നല്‍കിയ ബഞ്ചിലും അദ്ദേഹം അംഗമായിരുന്നു. അഴിമതി കേസുകള്‍ വാദിക്കാനും പഠിക്കാനും പ്രാഗല്ഭ്യമുള്ള ജഡ്ജിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. എന്നാല്‍ അയോധ്യ കേസില്‍ നിന്നും അദ്ദേഹം തലയൂരിയിരുന്നു. കല്യാണ്‍ സിംഗിന് വേണ്ടി നേരത്തെ കോടതിയില്‍ ഹാജരായെന്ന ന്യായം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം അയോദ്ധ്യ കേസില്‍ നിന്നും ഒഴിവായത്.
ഏതായാലും ഇനിയുള്ള ദിനങ്ങള്‍ പിണറായിക്ക് നിര്‍ണായകമാണ്. അദ്ദേഹത്തിന്റെ ഭാവി ബിജെപി തീരുമാനിക്കും.
https://www.facebook.com/Malayalivartha