സർക്കാരിന് ഇപ്പോൾ രക്ഷയില്ലാതായി... മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പങ്ക് പുറത്തുവരാതിരിക്കാൻ ഉദ്യോഗസ്ഥരെ ബലിയാടാക്കി സർക്കാർ... ആരെയും വിൽക്കാൻ തയ്യാറാവുന്ന മനോഭാവമാണെന്ന് ആഞ്ഞടിച്ച് ഷിബു ബേബി ജോൺ...

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ കാറ്റ് വീശിയപ്പോഴും അതിനെ ചെറുത്ത ആത്മവിശ്വാസത്തോടെ ഷിബു ബേബി ജോൺ പറഞ്ഞതു കേരളം മറന്നിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചുവന്നു തുടുത്ത കൊല്ലം. യുഡിഎഫിന് ഒരു സീറ്റ് പോലുമില്ലാതിരുന്ന ജില്ലയായിരുന്നു.
ലോക്സഭാ പോരാട്ടത്തിൽ ഈ കാറ്റിന്റെ ഗതി മാറി. വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ്-ആർഎസ്പി സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രൻ ജയിച്ചിരുന്നു. തദ്ദേശത്തിൽ യുഡിഎഫിന് എടുത്തുപറയാൻ ഒന്നുമില്ലാതിരുന്നപ്പോഴാണ്, കൊടുങ്കാറ്റിൽ ചവറ പിടിച്ചുനിന്നെന്നു മുൻ മന്ത്രി കൂടിയായ ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ പറഞ്ഞത്.
ആർഎസ്‌പി തുടർച്ചയായി ജയിച്ചുവന്ന ചവറ മണ്ഡലത്തിൽ 2016ൽ എൽഡിഎഫിലെ എൻ.വിജയൻ പിള്ളയാണു ചരിത്രം മാറ്റി കുറിച്ചത്. അപ്രതീക്ഷിത തോൽവിക്കു തിരിച്ചടി നൽകാൻ അന്നുമുതലേ ചവറയിൽ സജീവമായിരുന്നു ഷിബു ബേബി ജോൺ.മത്സ്യത്തൊഴിലാളികളും കശുവണ്ടിത്തൊഴിലാളികളും ഏറെയുള്ള തീരദേശ ജില്ല കൂടിയാണ് കൊല്ലം.
ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ടടക്കം മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് ഷിബു.
‘‘വിവാദ കരാര്‍ പിന്‍വലിച്ചെങ്കിലും പിണറായി സർക്കാർ ആദ്യം തൊട്ടേ മത്സ്യത്തൊഴിലാളികൾക്ക് എതിരായാണു പ്രവർത്തിച്ചത്. ഇതെല്ലാം പ്രചാരണ വിഷയമാക്കാനാണു യുഡിഎഫ് തീരുമാനം.
തീരദേശത്തുടനീളം മത്സ്യബന്ധന കരാറുൾപ്പെടെ ചർച്ചയാക്കാൻ ടി.എന്‍.പ്രതാപന്റെയും എന്റെയും നേതൃത്വത്തിൽ രണ്ടു പ്രചാരണ ജാഥകളാണു നടത്തുന്നത്. മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന തെക്കന്‍ മേഖലാ ജാഥ ഞാനും വടക്കന്‍ മേഖലാ ജാഥ പ്രതാപനും നയിക്കും.
കേരളത്തിലെ മത്സ്യബന്ധന ഗ്രാമങ്ങളിലൂടെയെല്ലാം ജാഥ കടന്നുപോകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര ഗംഭീര വിജയമായിരുന്നു. വലിയ ജനപിന്തുണയാണു കേരളയാത്രയ്ക്കു കിട്ടിയത്. യുഡിഎഫ് പ്രവർത്തകർക്കു പുത്തൻ ആവേശം നൽകി.
ഈ ഊർജം നിലനിർത്താനും സർക്കാരിനെ കൂടുതൽ തുറന്നു കാട്ടാനുമാണു തീരദേശ ജാഥയും സംഘടിപ്പിക്കുന്നത്. ഈ കരാറിൽ മാത്രമല്ല, പ്രതിപക്ഷ നേതാവ് ഉന്നയിച്ച മുൻ ആരോപണങ്ങളെത്തുടർന്നെല്ലാം സർക്കാരിന് ബന്ധപ്പെട്ട കരാറുകളിലും നിലപാടുകളിലുംനിന്നു പിന്മാറേണ്ടി വന്നിരുന്നു. മുഖ്യമന്ത്രിയുടെ പല പ്രസ്താവനകളും വാസ്തവമില്ലാത്തതാണ്.
സ്വർണക്കടത്ത്, സ്പ്രിൻക്ലർ, പൊലീസ് നിയമഭേദഗതി, പിഡബ്ല്യുസി വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ തെറ്റായിരുന്നുവെന്നു തെളിഞ്ഞു. പറഞ്ഞതെല്ലാം അദ്ദേഹം തിരുത്തി. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതു പിഎസ്‍സി തസ്തികകളിലല്ല എന്ന ന്യായീകരണവും ശരിയല്ലെന്നു രേഖകളിലൂടെ തെളിയിക്കപ്പെട്ടു.
അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ആഴക്കടൽ മത്സ്യബന്ധന കരാർ ഒപ്പിട്ടതിലും ആദ്യം പറഞ്ഞ മറുപടികൾ മുഖ്യമന്ത്രിക്കു വിഴുങ്ങേണ്ടി വന്നു. സർക്കാരുമായി ആരും ഒരു ധാരണാപത്രവും ഒപ്പിട്ടിട്ടില്ലെന്നാണു മുഖ്യമന്ത്രി പറഞ്ഞത്.
സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങളിൽ പോലും മുഖ്യമന്ത്രിക്ക് അറിവില്ലെന്നത് ഒരു ഭരണാധികാരിയുടെ കഴിവുകേടാണ്. വിവാദ കരാർ നടപ്പായിരുന്നെങ്കിൽ മത്സ്യത്തൊഴിലാളികൾ എന്ന വിഭാഗം തന്നെ ഇല്ലാതാകുമായിരുന്നു.
മത്സ്യബന്ധന മേഖല പൂർണമായും കുത്തകവൽക്കരിക്കാനുള്ള പദ്ധതിയായിരുന്നു അതെന്നും ഈ കരാർ മാത്രമല്ല, ഇടതു സർക്കാരിന്റെ മുഖം എന്താണെന്നുകൂടി ജനത്തെ ബോധ്യപ്പെടുത്താനാണു ശ്രമം. പല വിവാദസന്ദർഭങ്ങളിലും സർക്കാർ എങ്ങനെയൊക്കെയോ രക്ഷപ്പെടുകയായിരുന്നു. ഇതിനു മുൻപും സമാനരീതിയിലായിരുന്നു കാര്യങ്ങൾ.
പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോഴെല്ലാം പിണറായി വിജയൻ വിദഗ്ധമായി ഒഴിഞ്ഞുമാറി. എന്നാൽ, ഇത്തവണ കള്ളക്കളി വ്യക്തമായി എല്ലാവർക്കും ബോധ്യപ്പെട്ടു. സ്പ്രിൻക്ലർ, ബ്രൂവറി, ഡിസ്റ്റിലറി, പൊലീസ് നിയമഭേദഗതി തുടങ്ങിയവയിലെല്ലാം കള്ളത്തരം പിടിക്കപ്പെട്ടപ്പോൾ സർക്കാർ പിന്മാറിയിരുന്നു.
എങ്കിലും ആ വിവാദങ്ങളൊന്നും താനറിഞ്ഞിരുന്നില്ല എന്ന മട്ടിലാണു മുഖ്യമന്ത്രി പെരുമാറിയത്. മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ടു പക്ഷേ, പിണറായി പച്ചനുണ പറഞ്ഞതു ജനത്തിനു മനസ്സിലായി. മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന പദ്ധതി എന്നതിനൊപ്പം, ആരെയും വിൽക്കാൻ തയാറാവുന്ന മനോഭാവമാണു സർക്കാരിനെന്നും ജനം തിരിച്ചറിഞ്ഞു.
രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചപ്പോൾ കണ്ടിട്ടില്ല, കേട്ടിട്ടില്ല, അറിഞ്ഞിട്ടില്ല എന്നീ തൊടുന്യായങ്ങൾ നിരത്തി. അങ്ങനെയൊരു പദ്ധതിയേ ഇല്ല എന്നാണു മുഖ്യമന്ത്രിയും മന്ത്രിമാരും പറഞ്ഞിരുന്നത്.
കമ്പനി പ്രതിനിധികൾ ഇതു തള്ളുകയും സർക്കാരിന്റെ വാദങ്ങളെ പൊളിച്ചടുക്കുന്ന തെളിവുകൾ ഓരോന്നായി പ്രതിപക്ഷ നേതാവ് പുറത്തുവിടുകയും ചെയ്തതോടെ സർക്കാരിനു രക്ഷയില്ലാതായി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇടപാടിലുള്ള പങ്ക് പുറത്തുവരാതിരിക്കാൻ ഏതാനും ഉദ്യോഗസ്ഥരെ ബലിയാടാക്കി സർക്കാർ കൈകഴുകി.’’– ഷിബു ബേബി ജോൺ പറഞ്ഞു.
https://www.facebook.com/Malayalivartha