മുക്കാൽ മണിക്കൂർ യാത്ര ചെയ്തായിരുന്നു മീൻ പിടിക്കുന്ന സ്ഥലത്തെത്തിയത്; കടലിനെക്കുറിച്ച് അറിയാനായിരുന്നു അദ്ദേഹത്തിന് ഏറെയും താൽപര്യമുണ്ടായിരുന്നത്; രാഹുൽ ഗാന്ധിക്കൊപ്പമുള്ള വിശേഷങ്ങൾ പങ്ക് വച്ച് സെബിൻ
രാഹുൽ ഗാന്ധി കേരളത്തിലെത്തി മീൻപിടുത്ത ബോട്ടിൽ കടലിൽ പോയതും നടുക്കടലിൽ മുങ്ങിയതുമൊക്കെ വളരെയധികം ശ്രദ്ധയാകർക്ഷിച്ച സംഭവമായിരുന്നു. അദ്ദേഹത്തിനൊപ്പം പോയ വ്ലോഗർ സെബിൻ ആ വിശേഷങ്ങൾ പറഞ്ഞിരിക്കുകയാണ്. നാലു ദിവസം മുമ്പായിരുന്നു കടലിൽ പോകാൻ റെഡിയാണോ എന്നു ചോദിച്ചത് . പതിവായി കടലിൽ പോയി മീൻപിടിത്തം ഷൂട്ട് ചെയ്യുന്ന വ്ലോഗർ എന്ന നിലയിലായിരുന്നു അദ്ദേഹത്തിന് അവസരം കിട്ടിയത്.
ബുധനാഴ്ച പുലർച്ചെ കൊല്ലത്ത് വാടി കടപ്പുറത്ത് എത്താനായിരുന്നു പറഞ്ഞിരുന്നത് . ഹെലിക്യാം അടക്കം എട്ടു ക്യാമറകളായിരുന്നു ഇതിനായി ഉപയോഗിച്ചത്. പുലർച്ചെ 5.30ന് കടലിൽപ്പോയി. സുരക്ഷാ ഉദ്യോഗസ്ഥരും സഹായിയും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ 25 പേരായിരുന്നു ബോട്ടിൽ ആകെ ഉണ്ടായിരുന്നത്. 2 ബോട്ടുകൾ വേറെയും അവിടെ ഉണ്ടായിരുന്നു.
മുക്കാൽ മണിക്കൂർ യാത്ര ചെയ്തായിരുന്നു മീൻ പിടിക്കുന്ന സ്ഥലത്തെത്തിയത്. കടലിനെക്കുറിച്ച് അറിയാനായിരുന്നു രാഹുൽ ഗാന്ധിക്ക് ഏറെയും താൽപര്യമുണ്ടായിരുന്നത്. ആഴം, ചാകരയുടെ ലക്ഷണം, മീനിന്റെ ലഭ്യത, വില, തൊഴിലാളികളുടെ വരുമാനം എന്നിവയെല്ലാം അന്വേഷിക്കുകയും അറിയുകയും ചെയ്തു. നീന്തൽ അറിയുമോ എന്നു സെബിൻ ചോദിച്ചപ്പോൾ നന്നായി അറിയാമെന്നായിരുന്നു രാഹുലിന്റെ മറുപടി. ആഴക്കടൽ ഭാഗത്ത് മൂന്നു ബോട്ടുകളും എത്തി. മീൻ പിടിക്കുന്ന തൊഴിലാളികൾ കടലിലേക്കു ചാടി നീന്തിത്തുടങ്ങി.
ഇത് എന്തിനാണെന്നായിരുന്നു രാഹുൽ ഗാന്ധി ചോദിച്ചത് . മദർ ബോട്ടിനു ചുറ്റുമായിരുന്നു വല വിരിച്ചിരിക്കുന്നത്. ഈ ബോട്ടിന്റെ അടിയിൽ മാത്രം വല വലിക്കാൻ കഴിയില്ല. ഇതുവഴി മത്സ്യങ്ങൾ ചാടിപ്പോകും. ചാടിപ്പോകാതെ മത്സ്യങ്ങളെ ഇളക്കി വലയിൽ കുടുക്കാൻ വേണ്ടിയാണെന്നു പറഞ്ഞതോടെ താനും വെള്ളത്തിലേക്ക് ചാടിയാൽ കുഴപ്പമുണ്ടോ എന്നായി ചോദ്യം.
തുടർന്ന് രാഹുലും സുരക്ഷാ ഉദ്യോഗസ്ഥനും കടലിൽച്ചാടി. കൂടെയുണ്ടായിരുന്ന ചില തൊഴിലാളികളും ഇറങ്ങി. മുക്കാൽ മണിക്കൂർ കൊണ്ടായിരുന്നു വല വലിച്ചത്. പിടിച്ച മീൻ തന്നെ വെട്ടി കറിവയ്ക്കുകയും ചെയ്തു . ചൂടു മീൻകറിയും ബ്രഡ്ഡും എല്ലാവരും കഴിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു. നിരവധി കാഴ്ച്ചക്കാരുള്ള യൂട്യൂബ് വ്ലോഗറാണ് സെബിൻ.
https://www.facebook.com/Malayalivartha