രണ്ടും കൽപിച്ച് പി.സി. ജോർജ്... ജനപക്ഷം പാര്‍ട്ടി വീണ്ടും എന്‍ഡിഎയുടെ ഘടകകക്ഷി ആകാൻ സാധ്യത... നാളെ നിർണായക നിലപാട് പ്രഖ്യാപിക്കും...

നിയമസഭാ തിരഞ്ഞെടുപ്പ് മുറുകിയിരിക്കുന്ന നേരത്ത്, ഞെട്ടിക്കുന്ന ഒരു തീരുമാനം പുറത്ത് പറഞ്ഞിരിക്കുകയാണ് പി.സി. ജോര്‍ജ്. അദ്ദേഹത്തിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ ഘടക കക്ഷിയായേക്കും എന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത.
യുഡിഎഫില്‍ ഘടക കക്ഷിയാക്കുന്നതിനോട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം എതിര്‍പ്പ് ഉന്നയിച്ചതോടെയാണ് പി.സി. ജോര്‍ജ് നിലപാട് മാറ്റാൻ ഒരുങ്ങുന്നത്. ഈ മാസം 27ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും പി.സി ജോര്‍ജ് അറിയിച്ചിട്ടിട്ടുണ്ട്.
പി.സി. ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ സമാന്തര സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതോടെ പൊതു സ്വതന്ത്രനായി മത്സരിച്ചാല്‍ പിന്തുണ നല്‍കാമെന്നാണ് ഒടുക്കം യുഡിഎഫ് നിലപാടെടുത്ത്. എന്നാല്‍ ഇതിനോട് പി.സി ജോര്‍ജിന് ഒട്ടും തന്നെ താൽപര്യമില്ല. ഇതേ തുടര്‍ന്നാണ് മറ്റ് മാര്‍ഗങ്ങള്‍ നോക്കാന്‍ പി.സി. ജോര്‍ജ് നിര്‍ബന്ധിതമായത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമാവുകയും പത്തനംതിട്ട മണ്ഡലത്തില്‍ കെ. സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വിജയം എന്‍ഡിഎയ്ക്ക് ലഭിച്ചില്ല. തൊട്ടുപിന്നാലെ എന്‍ഡിഎ എന്നത് കേരളത്തില്‍ ഉഡായിപ്പ് സംവിധാനമാണെന്ന് ആക്ഷേപിച്ച് പി.സി. ജോര്‍ജ് മുന്നണി വിട്ട് പോവുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിന്റെ ഭാഗമാകാന്‍ ജോര്‍ജ് താത്പര്യം പ്രകടിപ്പിച്ചു. പാര്‍ട്ടിയില്‍ ഒരു വിഭാഗം അങ്ങനെ ആവശ്യപ്പെടുന്നുവെന്നാണ് പി.സി. ജോര്‍ജ് നല്‍കിയ മറുപടി.
ആദ്യഘട്ടത്തില്‍ ചര്‍ച്ചകള്‍ അനുകൂലമായി മുന്നോട്ടു പോയെങ്കിലും പെട്ടെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം എതിര്‍പ്പുമായി രംഗത്ത് എത്തിയത്. പി.സി ജോര്‍ജിന്റെ ബിജെപി ബന്ധവവും സമീപകാലത്ത് നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശവും മറ്റും തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക നേതൃത്വം എതിര്‍പ്പ് ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നാണ് പി.സി. ജോര്‍ജ് പറയുന്നത്. നിലവില്‍ ഒരുമുന്നണിയുടെയും ഭാഗമല്ലാതിരിക്കുന്ന പി.സി ജോര്‍ജിനെ എന്‍ഡിഎയിലേക്ക് തിരികെ കൊണ്ടുവരാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്.
പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി.സി ജോര്‍ജിന് കാര്യമായ സ്വാധീനം ഉണ്ടെന്നതും അതിനൊപ്പം ബിജെപി സംവിധാനവും ചേരുമ്പോള്‍ വിജയം ഉറപ്പാണെന്നാണ് ബിജെപി വിലയിരുത്തുന്നത്.
മുന്നണിയിലേക്കെത്തിയാല്‍ പൂഞ്ഞാറിന് പുറമെ കാഞ്ഞിരപ്പള്ളി സീറ്റുകൂടി ബിജെപി വിട്ടുകൊടുത്തേക്കും. കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് കാര്യമായ സംഘടനാ സംവിധാനമുണ്ട്. പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാന്‍ തയ്യാറായാല്‍ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കാന്‍ ബിജെപി തയ്യാറായേക്കും.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാമക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് പി.സി ജോര്‍ജ് സംഭാവന നല്‍കിയിരുന്നു. താൻ 1000 രൂപയാണ് കൊടുത്തതെന്നും ഇനി അവർ ചോദിച്ചാൽ വേണമെങ്കിൽ ഒരു ലക്ഷം ആയാലും കൊടുക്കുമെന്നും മുൻപ് പി.സി. പറഞ്ഞിരുന്നു. ഇതോടെയാണ് എന്‍ഡിഎ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയര്‍ന്നു വന്നത്.
നിയമസഭയില്‍ പരമാവധി സീറ്റുകള്‍ നേടിയെടുക്കുക എന്നതാണ് ബിജെപി നീക്കം. കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി തോമസാണ് ഇതിനായി ശ്രമം തുടങ്ങിയത്. കുറെനാളായി മുന്നണിയില്‍ നിന്ന് അകലം പാലിച്ച പി.സി തോമസ് തിരികെ സജീവമായിട്ടുമുണ്ട്.
പാലാ സീറ്റ് ഇത്തവണ എന്‍ഡിഎ പി.സി തോമസിന് നല്‍കാൻ ആണ് സാധ്യത. പി.സി. ജോര്‍ജ് മുന്നണിയിലേക്ക് വന്നാല്‍ പാലായില്‍ വിജയ സാധ്യതയുണ്ടെന്നാണ് പി.സി തോമസിന്റെ വിലയിരുത്തല്‍. അതുകൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ കരുനീക്കം.
അതേസമയം, കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ബിജെപി ഏതറ്റം വരെയും പോകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പുതുച്ചേരി സംഭവവികാസങ്ങളെന്ന് പ്രതികരിച്ച് മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ജനാധിപത്യത്തിന്റെ എല്ലാ തത്വങ്ങളേയും ബിജെപി വെല്ലുവിളിക്കുന്നതായും കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉണ്ടായിരുന്ന കാലത്ത് ഇത്തരം ഇടപെടലുകള്‍ ഉണ്ടായിരുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കോണ്‍ഗ്രസ് ഒരിക്കലും ബിജെപി മുക്ത ഭാരതം എന്നു പറഞ്ഞിട്ടില്ലെന്നും അതാണ് കോണ്ഡഗ്രസിന്റെ ജനാധിപത്യ പാരമ്പര്യമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാജിവെച്ച് ഒഴിഞ്ഞിരുന്നു. ആറ് എം.എല്‍.എമാരുടെ രാജിയാണ് സര്‍ക്കാരിന്റെ പതർച്ചയിലേക്ക് നയിച്ചത്.
https://www.facebook.com/Malayalivartha
























