വരണം ധീരസഖാവേ... മകന്‍ കാരണം ചികിത്സയുടെ പേരുപറഞ്ഞ് മാറി നില്‍ക്കേണ്ടി വന്ന കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം തിരികെ ഏറ്റെടുക്കുമെന്ന് പ്രചാരണം ശക്തം; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോടിയേരിയെ രംഗത്തിറക്കി ശക്തമാക്കാനുറച്ച് സിപിഎം
കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിക്ക് നല്‍കിയ ഊര്‍ജം തിരികെ കൊണ്ടുവരാന്‍ സിപിഎം. ബിനീഷ് കോടിയേരി ജയിലിലായതോടെ വലിയ വിമര്‍ശനം നേരിട്ടതോടെ ചികിത്സയുടെ പേര് പറഞ്ഞ് കോടിയേരി അവധിയെടുത്തിരുന്നു. എന്നാല്‍ കോടിയേരി തിരിച്ചുവരുമെന്ന ശക്തമായ പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്കു കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുമെന്ന അഭ്യൂഹം പരന്നെങ്കിലും സിപിഎം സ്ഥിരീകരിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് കോടിയേരിയെ വീണ്ടും സെക്രട്ടറി ആക്കുമെന്ന പ്രചാരണം ശക്തമാണ്. എന്നാല്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം പരിഗണിച്ചില്ല.
ബെംഗളൂരു മയക്കുമരുന്നു കേസിലെ കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയുടെ പേരില്ല എന്നതു കോടിയേരിക്കു നല്‍കിയ സമാശ്വാസം കൂടി കണക്കിലെടുത്താണ് അദ്ദേഹം മടങ്ങിയെത്തുമെന്ന പ്രചാരണം നടന്നത്. ഹൈക്കോടതിയെ സമീപിക്കുന്ന ബിനീഷിനു ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ പാര്‍ട്ടി കേന്ദ്രങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍, ചികിത്സ തുടരുന്ന കോടിയേരി ഇനിയും പൂര്‍ണമായി സുഖം പ്രാപിച്ചിട്ടില്ല. 2 മാസം കൂടിയെങ്കിലും ചികിത്സ തുടരേണ്ടി വന്നേക്കാം. ഈ സാഹചര്യത്തില്‍ യാത്രയ്ക്കും പൊതു പരിപാടികള്‍ക്കും നിയന്ത്രണമുണ്ട്.
എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ തിരുവനന്തപുരത്തെ സമാപന സമ്മേളനത്തിലും കോടിയേരി പങ്കെടുത്തില്ല. ആക്ടിങ് സെക്രട്ടറി, എല്‍ഡിഎഫ് കണ്‍വീനര്‍ പദവികളില്‍ എ. വിജയരാഘവന്‍ തുടരുമെന്നാണു സൂചനകള്‍. 5നു സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തില്‍ വ്യക്തത വരുത്തും.
സിപിഎം രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമെന്ന് വിശേഷിപ്പിക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയെ അഞ്ചുവര്‍ഷം നയിച്ചതിന് ശേഷമാണ് പടിയിറങ്ങയത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറി വരെയെത്തിയ കോടിയേരി അവധിയില്‍ പ്രവേശിക്കുന്നത് മക്കളുണ്ടാക്കിയ വിവാദങ്ങള്‍ മാനസികമായി തളര്‍ത്തിയതോടെയാണ്. ചികില്‍സക്കെന്ന പേരില്‍ അവധിയില്‍ പ്രവേശിക്കുന്ന കോടിയേരി പൊതുജീവിതം തന്നെ മതിയാക്കുമോ എന്ന ആശങ്ക അടുത്ത വൃത്തങ്ങള്‍ക്കുണ്ടായിരുന്നു.
മക്കള്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ പാര്‍ട്ടിയുടെ മുകളിലേക്ക് വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ച കോടിയേരി ബാലകൃഷ്ണന്‍ ഇനിയും അതിന് കഴിയില്ലെന്ന് തിരച്ചറിഞ്ഞതോടെയാണ് രോഗത്തിന്റെ പേരില്‍ സെക്രട്ടറി പദവിയില്‍ നിന്ന് താല്ക്കാലികമായി ഒഴിയുഞ്ഞത്. അഞ്ചു തവണ തലശേരിയില്‍ നിന്ന് നിയമസഭ സമാജികനായ കോടിയേരി ആഭ്യന്തരമന്ത്രിയായും പ്രതിപക്ഷഉപനേതാവായും തിളങ്ങി. കോയംമ്പത്തൂരില്‍ 2008 നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പിബിയിലെത്തിയ കോടിയേരി 2015 ല്‍ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കുപ്പായമിടുന്നത് . 2018ലെ തൃശൂര്‍ സമ്മേളനത്തിലും കോടിയേരി ബാലകൃഷ്ണന്റെ പദവിക്ക് ഇളക്കം കട്ടിയില്ല.
2001-2006 കാലത്ത് വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായി കോടിയേരിയുടെ പൊലീസിന് കടുത്ത അച്ചടക്കമായിരുന്നു. എന്നാല്‍ രാഷ്ട്രീയനേതാവായി കാട്ടിയ കരുത്ത് കുടുംബത്തില്‍ മക്കളെ നിയന്ത്രിക്കാന്‍ കാട്ടിയല്ലെന്ന വിമര്‍ശനമാണ് കോടിയേരിയെ ഏറ്റവുമധികം വേട്ടയാടിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി കോടിയേരി ബാലകൃഷ്ണനുള്ള ഉറ്റ ബന്ധമാണ് മക്കളുടെ പേരില്‍ പാര്‍ട്ടിയില്‍ ആരും കോടിയേരിക്കെതിരെ എതിര്‍ശബ്ദമുയര്‍ത്താരുന്നതിന്റെ മുഖ്യ കാരണം.
അതിനിടെ അര്‍ബുദ രോഗം കോടിയേരിയെ പിടികൂടി. വിദേശത്തുള്‍പ്പെടെ ചികില്‍സക്ക് പോയി. ചികില്‍സക്ക് പോകാന്‍ പാര്‍ട്ടിക്ക് അപേക്ഷനല്‍കിയെന്ന സൂചനകള്‍ പുറത്തുവന്നിരുന്നെങ്കിലും അങ്ങനെ ഒരു രീതിയില്ലെന്ന് പറഞ്ഞ് കോടിയേരിയേ പാര്‍ട്ടി സംരക്ഷിച്ചു. പക്ഷെ ഏറ്റവുമൊടുവില്‍ മകന്‍ ലഹരി സംഘത്തിന് സാമ്പത്തിക സ്രോതസ് ആയതിന്റെ പേരില്‍ കോടിയേരി പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു. പദവി ഒഴിയേണ്ടെന്ന് പാര്‍ട്ടി കമ്മിറ്റികള്‍ പറഞ്ഞപ്പോള്‍ അതു അനുസരിച്ച കോടിയേരിയേ മകന്റെ ജയില്‍വാസം തളര്‍ത്തി. മകന്‍ ജയിലിലായതോടെ പൊതുസമൂഹത്തെ നേരിടാനാകാതെ കോടിയേരി അവധിയിലേക്ക് പോവുകയായിരുന്നു. അതില്‍ നിന്നുള്ള കോടിയേരിയുടെ തിരിച്ചു വരവ് തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ എന്ന ചോദ്യം മാത്രമാണ് ബാക്കി.
https://www.facebook.com/Malayalivartha