ഉദ്ഘാടനം ഉണ്ടാക്കിയ പൊല്ലാപ്പ്... രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവരില്‍ തട്ടി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വീഴുമ്പോഴും കാരണം സ്വപ്നയല്ലേയെന്ന് ചോദിച്ച് മലയാളികള്‍; നല്ല ഇമേജുണ്ടാക്കിയിട്ടും അവസാനകാലത്ത് സ്വപ്നയുണ്ടാക്കിയ പേരുദോഷം ഇല്ലാതാക്കിയത് ശ്രീരാമകൃഷ്ണന്റെ രാഷ്ട്രീയ ഭാവി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതല്‍ സകലരേയും പൊന്നാനിയില്‍ തനിക്കെതിരാളിയായി മത്സരിക്കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വെല്ലുവിളിച്ചതാണ്. വെല്ലുവിളിച്ചവര്‍ക്കൊക്കെ സീറ്റും കിട്ടി പാവം ശ്രീരാമകൃഷ്ണന്‍ ഔട്ടാകുകയും ചെയ്തു. ഇതാണ് സാക്ഷാല്‍ സിപിഎമ്മിന്റെ വിധി.
ഇന്ത്യയിലെ ഏറ്റവും മികച്ച സ്പീക്കര്‍ എന്ന് പേരെടുത്ത ശ്രീരാമകൃഷ്ണന്‍ സ്വപ്ന വന്നതോടെയാണ് പെട്ടുപോയത്. സ്വപ്നയുടെ ക്ഷണപ്രകാരം വയസായ ഏതൊ ഒരു അമ്മയ്ക്ക് വേദനിക്കേണ്ടന്ന് കരുതി സന്ദീപിന്റെ കട ഉദ്ഘാടനം ചെയ്തതോടെ കടയും ശ്രീരാമകൃഷ്ണനും കുത്തുപാളയെടുത്തു. അവസാനം നിയമസഭയില്‍ സ്പീക്കര്‍ സീറ്റില്‍ നിന്നും താഴെയിറങ്ങി തന്നെത്തന്നെ പുകഴ്ത്തി എല്ലാം എണ്ണിയെണ്ണി പ്രസംഗിക്കേണ്ടി വന്നു.
ഏത് നിമിഷവും ഡോളര്‍ കടത്ത് കേസില്‍ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ ഇഡിയും കസ്റ്റംസും ഇരിക്കുകയാണ്. ഒരുപക്ഷെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അപ്പോള്‍ പൊക്കാന്‍ ഇരുന്നതാണ്. എന്നാല്‍ മാനത്ത് കാണുമ്പോള്‍ മനസില്‍ കാണുന്ന പാര്‍ട്ടി 5 മന്ത്രിമാരോടൊപ്പം സ്പീക്കറേയും വെട്ടി. രണ്ട് പ്രാവശ്യം എംഎല്‍എയായി ഞെളിഞ്ഞ് ഇരിക്കുകയല്ലേ.
ഇനി നില്‍. വെള്ളം കോരിയ വേറെ സഖാക്കള്‍ക്കും അവസരം നല്‍കേണ്ടെ. ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയില്‍ അത്ഭുതങ്ങള്‍ നടന്നില്ലെങ്കില്‍ സഖാവ് പി ശ്രീരാമകൃഷ്ണന്‍ ഔട്ടാണ്. സ്വപ്ന കാരണം തെറിച്ച ആദ്യ നേതാവെന്ന പേരുദോഷവും വരും.
വീണ്ടും മത്സരിക്കാന്‍ മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കുമുള്‍പ്പെടെ ഇളവുകള്‍ ശിപാര്‍ശചെയ്ത് ജില്ലാ സെക്രട്ടേറിയറ്റുകള്‍ സമര്‍പ്പിച്ച പട്ടിക സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വെട്ടിതോടെയാണ് ശ്രീരാമകൃഷ്ണും ഔട്ടായത്. തുടര്‍ച്ചയായി രണ്ടുതവണ നിയമസഭയിലെത്തിയവരെ ഒഴിവാക്കണമെന്ന മാനദണ്ഡം കര്‍ശനമാക്കാന്‍ നിര്‍ദേശം. ഇതോടെ അഞ്ച് മന്ത്രിമാരും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമടക്കം 25ല്‍ ഏറെ സിറ്റിങ് എം.എല്‍.എമാര്‍ക്ക് ഇക്കുറി സീറ്റുണ്ടാവില്ല.
സ്ഥാനാര്‍ഥിപ്പട്ടികയില്‍ 50 ശതമാനത്തോളം പുതുമുഖങ്ങളെ അവതരിപ്പിക്കാനാണു സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ പൊതുവികാരം. ഇന്നുചേരുന്ന സംസ്ഥാനസമിതിയുടേതാകും അന്തിമതീരുമാനം. പോളിറ്റ് ബ്യൂറോയില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമേ മത്സരിക്കൂ. മന്ത്രിമാരായ ഇ.പി. ജയരാജന്‍, എ.കെ. ബാലന്‍, ടി.എം. തോമസ് ഐസക്, ജി. സുധാകരന്‍, സി. രവീന്ദ്രനാഥ്, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കു പുറമേ മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മുന്‍മന്ത്രി എസ്. ശര്‍മ്മ എന്നിവരും ഒഴിവാകും. പ്രായാധിക്യം മൂലം വിശ്രമജീവിതം നടയിക്കുന്ന വി.എസ്. ഇക്കുറി ഇതാദ്യമായി പ്രചരണത്തിനുണ്ടാവില്ല. മുഖ്യമന്ത്രിതന്നെയാകും പ്രചാരണം നയിക്കുക.
1977നുശേഷം കണ്ണൂരിലെ ജയരാജന്‍മാരില്‍ ആരും മത്സരരംഗത്തില്ലാത്ത തെരഞ്ഞെടുപ്പുകൂടിയാകും ഇതെന്നാണു സൂചന. കല്‍പ്പറ്റ മണ്ഡലം എല്‍.ജെ.ഡിക്കു വിട്ടുനല്‍കേണ്ടിവരുമ്പോള്‍ സിറ്റിങ് എം.എല്‍.എ: സി.കെ. ശശീന്ദ്രനും സീറ്റ് നഷ്ടപ്പെടും. ഒരുതവണ മാത്രം എം.എല്‍.എയായ നേതാവാണു ശശീന്ദ്രന്‍. ബേപ്പൂരില്‍ സിറ്റിങ് എം.എല്‍.എ: വി.കെ.സി. മമ്മദ് കോയയും സാധ്യതാപ്പട്ടികയിലില്ല.
രാജു ഏബ്രഹാം, എ. പ്രദീപ്കുമാര്‍, പി. അയിഷ പോറ്റി, ബി. സത്യന്‍, ആര്‍. രാജേഷ്, കെ. സുരേഷ്‌കുറുപ്പ്, എസ്. രാജേന്ദ്രന്‍, പി. ഉണ്ണി, കെ.വി. അബ്ദുള്‍ ഖാദര്‍, ബി.ഡി. ദേവസ്സി, കെ. ദാസന്‍, ടി.വി. രാജേഷ്, ജെയിംസ് മാത്യു, സി. കൃഷ്ണന്‍, കെ. കുഞ്ഞിരാമന്‍ തുടങ്ങിയവരും ഇക്കുറി ഒഴിവാകും. അന്തരിച്ച കെ.വി. വിജയദാസിനു പകരം കോങ്ങാട് പുതുമുഖമെത്തും.
മന്ത്രിമാരില്‍ കെ.കെ. ശൈലജ, എ.സി. മൊയ്തീന്‍, ടി.പി. രാമകൃഷ്ണന്‍, എം.എം. മണി, കെ.ടി. ജലീല്‍ എന്നിവര്‍ വീണ്ടും മത്സരിച്ചേക്കും. ജലീല്‍ സി.പി.എം. സ്വതന്ത്രനായതിനാല്‍ മൂന്നുതവണ നിബന്ധന ബാധകമാവില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്കും ഇളവുവേണ്ടെന്നു കഴിഞ്ഞ സംസ്ഥാനസമിതി യോഗം നിര്‍ദേശിച്ചിരുന്നു.
അന്തിമതീരുമാനം ഇന്നത്തെ യോഗത്തില്‍. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.കെ. ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം. മണി, ടി.പി. രാമകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍ തുടങ്ങിയവരൊക്കെ പുതിയ സാധ്യതാപ്പട്ടികയില്‍ പ്രചരിക്കുന്ന പേരുകളാണ്. ജില്ലാ കമ്മിറ്റികളുടെ അംഗീകാരത്തോടെ, എട്ടിന് അന്തിമപട്ടിക തയാറാക്കി, 10ന് ഔദ്യോഗിക പ്രഖ്യാപനത്തിനാണു സി.പി.എം. ഒരുങ്ങുന്നത്.
"
https://www.facebook.com/Malayalivartha

























