യുവസഖാക്കളെ നേരിടാന്‍ 'വയസന്‍ 'കോണ്‍ഗ്രസ് തകർന്ന് തരിപ്പണമാകുമോ ?
മരിക്കും വരെ എംഎല്‍എയും എംപിയും മന്ത്രിയുമായി ആരും അധികാരത്തിലും പദവിയിലും വാഴേണ്ടെന്ന സിപിഎം, സിപിഎം നയം യുഡിഎഫിന് ബാധകമല്ല.
കാലങ്ങളോളം ഇരുന്നു ഭരിച്ചവര്‍ പ്രായം നോക്കാതെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തകരിലേക്കിറങ്ങി സാധാരണ സഖാവായി മാറാനുള്ള കമ്യൂണിസ്റ്റ് നയം ഭയങ്കര സംഭവം തന്നെ. ഇതേ സമയം വന്ദ്യവയോധികന്‍മാര്‍ മാറാനും മാറ്റി നിറുത്താനും സാധിക്കാത്ത യുഡിഎഫില്‍ 80 വയസു കഴിഞ്ഞ എത്രയോ കിളവന്‍മാരാണ് സീറ്റിനായി ഇടിക്കുന്നത്. 50 വര്‍ഷമോ അതിലേറെയോ ആയി പോസ്റ്ററൊട്ടിച്ചും സിന്ദാബാദ്
വിളിച്ചു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ നേതാക്കളുണ്ടായിരിക്കെ, അവര്‍ക്ക് ഒരിക്കല്‍പോലും സീറ്റ് കൊടുക്കാതെയാണ് വൃദ്ധരുടെ അധികാര ആര്‍ത്തി തുടരുന്നത്.
ഭരണ തുടര്‍ച്ചയുണ്ടായാല്‍ കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ യുവമന്ത്രിമാരുടെ വലിയൊരു നിരയായിരിക്കും അധികാരത്തിലെത്തുകയെന്നതില്‍ സംശയം വേണ്ട. അതേ സമയം യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കാലങ്ങളായി മന്ത്രിക്കസേരകളില്‍ വാഴുന്നവരെല്ലാവരും മന്ത്രിസ്ഥാനത്ത് തുടരുകയും ചെയ്യും. ജാതിയുടെയും ജില്ലയുടെയും മതത്തിന്റെയും ലേബരില്‍ വിലപേശി മന്ത്രിക്കസേരയിലെത്താന്‍ ഇടിയും ചവിട്ടും ഉയരും.
എട്ടു തവണ എംഎല്‍എയും മന്ത്രിയുമായ കെസി ജോസഫിനെ ഇരിക്കൂറിലെ തലമുറകള്‍ മടുത്തോടിക്കുന്ന സാഹചര്യത്തിലാണ് ജന്‍മനാടാണെന്ന പേരില്‍ ചങ്ങനാശേരിയിലോ കാഞ്ഞിരപ്പള്ളിയിലോ ഏറ്റുമാനൂരിലോ പടവെട്ടാന്‍ എത്തുന്നത്. ഇവരൊക്കെപുതിയ തലമുറയെ ശക്തിപ്പെടുത്താന്‍ ഒരാഴ്ച പോലും പാര്‍ട്ടി പ്രവര്‍ത്തകരായി ഇറങ്ങിവരാന്‍ എന്തേ താല്‍പര്യപ്പെടുന്നില്ല.
ഫിലിപ്പ് ജോസഫ്, ലതിക സുഭാഷ്, ടോമി കല്ലാനി, ജോഷി ഫിലിപ്പ്, തോമസ് കല്ലാടന്‍ തുടങ്ങി 20 നേതാക്കള്‍ക്ക് ഇന്നേ വരെ മത്സരിക്കാന്‍ സീറ്റ് കിട്ടാത്ത നിലയിലാണ് കോട്ടയം ജില്ലയില്‍ കെസി ജോസഫിനെപ്പോലെ 40 വര്‍ഷം തുടരെ എംഎല്‍എയായിരുന്നവരുടെ തീരാത്ത ആര്‍ത്തി.
ഉമ്മന്‍ ചാണ്ടി നായകനെന്ന നിലയില്‍ മുന്നണിയെ നയിക്കാന്‍ പാര്‍ട്ടി നിയോഗിക്കപ്പെട്ടിരിക്കുന്നു. അതേ സമയം ആറു വിജയം കഴിഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ നേതാക്കള്‍ മത്സരക്കളരിയില്‍ സജീവമാണ്. രമേശ് ചെന്നിത്തലയ്ക്കും പ്രായം 65 വയസ് പിന്നിട്ടിരിക്കുന്നു.
സിപിഎമ്മും സിപിഐയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പുലര്‍ത്തിയ മാനദണ്ഡം കോണ്‍ഗ്രസിലും കര്‍ക്കശമാക്കിയാല്‍ ഇപ്പോള്‍ സീറ്റിനായി ഇടിക്കുന്ന പകുതിപ്പേര്‍ക്കു പോലും മത്സരിക്കാന്‍ അവസരമുണ്ടാകില്ല.
ജനം എംപിയാക്കി വിജയിപ്പിച്ച് ഡല്‍ഹിയിലേക്ക് അയച്ച നാലു കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ വീണ്ടും കേരളത്തില്‍ എംഎല്‍എയും മന്ത്രിയുമാകാന്‍ കച്ച കെട്ടി തിരികെ വന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. രാജ്യത്ത് പ്രതിപക്ഷം എന്നു പറയാന്‍പോലും യോഗ്യതയില്ലാത്ത കോണ്‍ഗ്രസിന് ലോക്സഭയില്‍ 50ല്‍ താഴെ അംഗങ്ങളേയുള്ളു എന്നിരിക്കെ പാര്‍ട്ടിയുടെ ഭാവിയല്ല സ്വന്തം സ്ഥാനവും ഭാവിയുമാണ് വലുതെന്ന് അവര്‍ നയം വ്യക്തമാക്കിയിരിക്കുന്നു.
പി.സി ചാക്കോ, എകെ ആന്‍ണി, വയലാര്‍ രവി തുടങ്ങിയ വയോധിക നിര ഇനിയെങ്കിലും പദവികള്‍ പുതിയ തലമുറയ്ക്ക് വിട്ടുകൊടുക്കേണ്ട കാലമായി. ഏറ്റവും കുറഞ്ഞത് വിഎം സുധീകന്‍ കാണിച്ച മാന്യതയെങ്കിലും തലമൂത്തവരും കിടപ്പുരോഗികളും പുലര്‍ത്തേണ്ടിയിരിക്കുന്നു.
കോണ്‍ഗ്രസിലെ തലമൂത്തവരുടെ അധികാരക്കൊതി കാരണമാണ് ആ പ്രസ്ഥാനത്തിലേക്ക് പുതിയ തലമുറയും നേതാക്കളും കടന്നുവരാത്തത്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും തലയുര്‍ത്തിവന്ന പത്തോളം സംസ്ഥാന നേതാക്കള്‍ക്ക് സുരക്ഷിതമായ സീറ്റ് നേടിക്കൊടുത്ത് അടുത്ത തലമുറയ്ക്കായി മാറിക്കൊടുക്കാന്‍ കടുംവെട്ട് നേതാക്കള്‍ മനസുകാണിക്കാത്തിടത്തോളം കാലം കോണ്‍ഗ്രസ് സംവിധാനം നേരേയാവില്ല.
യുഡിഎഫിലെ ഘടകക്ഷികളായ മുസ്ലിം ലീഗീലും കേരള കോണ്‍ഗ്രസിലും സ്ഥിതി ഇതുതന്നെ. ലീഗിനുള്ളില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ആറും ഏഴും തവണ വിജയിച്ചവരാണ് മന്ത്രിസ്ഥാനം സ്വപ്നം കണ്ട് വീണ്ടും മത്സരത്തിനിറങ്ങുന്നത്. കേരള കോണ്‍ഗ്രസില്‍ പിജെ ജോസഫിനുമുണ്ട് പ്രായം എണ്‍പത്. നാടിന്റെ മാറ്റത്തിന് പുതിയ തലമുറ കടന്നുവന്ന് പുത്തന്‍ വികസന കാഴ്ചപ്പാടുകള്‍ നാട്ടില്‍ നടപ്പിലാക്കേണ്ടിയിരിക്കുന്നു.
മൂന്നു തവണ തുടരെ ജയിച്ച ശേഷം സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ കഴിഞ്ഞയാഴ്ച പൊട്ടിത്തെറിയുണ്ടായപ്പോള്‍ അതിനെ ചെറുക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞു. ഭരണപരിചമുള്ള പ്രഗത്ഭനേതാക്കളെ വീണ്ടും മത്സരിപ്പിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റികള്‍ കഴിഞ്ഞ ദിവസം എഴുതി ആവശ്യപ്പെട്ടെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ആ നിര്‍ദേശം കാറ്റില്‍ പറത്തി വിപ്ലകരം എന്നു വിശേഷിപ്പിക്കാവുന്ന തീരുമാനമെടുത്തു.
ഇനി എന്നാവുമോ കോണ്‍ഗ്രസിലും യുഡിഎഫിലും ഇത്തരത്തില്‍ കര്‍ക്കശമായ തീരുമാനവും നയപരിപാടിയുമുണ്ടാവുക.
https://www.facebook.com/Malayalivartha