ബി ജെ പിയിൽ ആശയകുഴപ്പം,ഇ ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർഥി ആകില്ല;മലക്കം മറിഞ്ഞ് കേന്ദ്ര മന്ത്രി മുരളീധരനും സുരേന്ദ്രനും

മെട്രോമാനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിനെ ചൊല്ലി ബിജെപിയിൽ ആശയക്കുഴപ്പം. ഇ. ശ്രീധരനായിരിക്കും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രി വി.മുരളീധരൻ ആദ്യം ഇത് ശരിവെച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ലെന്ന് പറഞ്ഞ് വൈകീട്ട് തിരുത്തി.വിജയയാത്രക്കിടെ തിരുവല്ലയിൽ വെച്ചായിരുന്നും സുരേന്ദ്രന്‍റെ ഈ പ്രഖ്യാപനം. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന പുതിയ കീഴ് വഴക്കത്തിന് തുടക്കമിട്ട സുരേന്ദ്രൻ പ്രസംഗശേഷം ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. മെട്രോമാനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നത് വഴി വികസനം അജണ്ടയാക്കലായിരുന്നു ലക്ഷ്യം. കേന്ദ്രസഹമന്ത്രി വി.മുരളീധരനും മുഖ്യമന്ത്രിസ്ഥാനാർത്ഥിയുടെ കാര്യം ആദ്യം സ്ഥിരീകരിച്ചു.
പക്ഷെ വൈകീട്ട് കേന്ദ്രമന്ത്രി മലക്കം മറിഞ്ഞു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യ പ്രതികരണമെന്നും പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നാണ് സംസ്ഥാന അധ്യക്ഷൻറെ വിശദീകരണമെന്നും പറഞ്ഞ് മുരളീധരൻ തിരുത്തി. ഇതോടെ സർവ്വത്ര ആശയക്കുഴപ്പമായി. കേന്ദ്ര നേതൃത്വത്തിൻറെ നിർദ്ദേശപ്രകാരമാണ് പ്രഖ്യാപനമെന്നായിരുന്നു സംസ്ഥാന നേതാക്കൾ അറിയിച്ചത്. തിരുവല്ലയിലെ പ്രഖ്യാപനത്തിന് മുമ്പ് സുരേന്ദ്രൻ സംസ്ഥാന നേതാക്കളുമായും ആശയവിനിമയം നടത്തിയിരുന്നു. പക്ഷെ പിന്നീട് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഒരു വിഭാഗം എതിർപ്പ് ഉയർത്തിയെന്നാണ് സൂചന. എന്താണ് ഉണ്ടായതെന്ന് വിശദീകരിക്കേണ്ട ബാധ്യത ഇനി സംസ്ഥാന പ്രസിഡണ്ടിനാണ്. വിവാദങ്ങൾ ശ്രീധരനെയും അസ്വസ്ഥനാക്കുമെന്നുറപ്പാണ്. നേരത്തെ മുഖ്യമന്ത്രിയാകാൻ താല്പര്യമുണ്ടെന്ന മെട്രോമാൻറെ പ്രസ്താവന ട്രോളുകൾക്ക് ഇടയാക്കിയിരുന്നു. അതിന് പിന്നാലെയാണിപ്പോൾ ആദ്യം പ്രഖ്യാപിച്ചും പിന്നീട് തിരുത്തിയും നേതാക്കളുണ്ടാക്കിയ ആശയക്കുഴപ്പം. നേരത്തെ മെട്രോമാന്‍ ഇ.ശ്രീധരനെ പോലൊരാള്‍ മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖഛായ മാറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താന്‍ ഇ. ശ്രീധരനെ പോലുള്ളവര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു. വിജയയാത്രയ്ക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. മെട്രോമാനെ പോലെ വികസന കാഴ്ചപ്പാടുള്ളവര്‍ നേതൃത്വത്തില്‍ എത്തിയാല്‍ കേരളത്തിന്റെ വികസനത്തില്‍ വന്‍ മാറ്റമാകും ഉണ്ടാകുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ക്രൈസ്തവരും ഹൈന്ദവരും യോജിച്ചില്ലെങ്കില്‍ കൂട്ടപ്പലായനമായിരിക്കും ഫലം. തൊടുപുഴയില്‍ അദ്ധ്യാപകന്റെ കൈവെട്ടിയപ്പോള്‍ പ്രതികരിക്കാതിരുന്ന ഇടതുവലത് മുന്നണികള്‍ ലൗജിഹാദിനെതിരെയും മിണ്ടുന്നില്ല. ശബരിമല വിഷയത്തില്‍ ഹിന്ദുക്കളെ പറ്റിച്ച പോലെ ക്രൈസ്തവരെയും വഞ്ചിക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും. ജനസംഖ്യാനുപാതികമായി വരുമ്പോള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഇനിയും സീറ്റുകള്‍ വര്‍ദ്ധിക്കുകയും മദ്ധ്യതിരുവിതാംകൂറില്‍ കുറയുകയും ചെയ്യും. ഇത് ഹിന്ദു ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്ക് അപകടമാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. മലബാര്‍ സംസ്ഥാനത്തിന് വേണ്ടിയുള്ള മുസ്ലിം തീവ്രവാദികളുടെ ചരട് വലിക്ക് യുഡിഎഫും എല്‍ഡിഎഫും മൗനാനുവാദം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























