കേന്ദ്ര അന്വേഷണ ഏജന്‍സികളെ സംസ്ഥാന സര്‍ക്കാരിന് ഭയം; നിയമവാഴ്ചയെ അട്ടിമറിക്കുന്നതിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് കെ. സുരേന്ദ്രന്‍

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ വാദപ്രതിവാദങ്ങൾ ഉയരുകയാണ്. ഇപ്പോഴിതാ കേന്ദ്ര അന്വേഷണ ഏജന്‍സികളെ സംസ്ഥാന സര്‍ക്കാരിന് ഭയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വ്യക്തമാക്കുകയുണ്ടായി. നിയമവാഴ്ചയെ അട്ടിമറിക്കുന്നതിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ ചോദ്യം ചെയ്ത ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നത് ഈ ശ്രമത്തിന്റെ ഭാഗമാണ്. പദവിയുടെ അന്തസിന് ചേരുന്ന പരാമര്‍ശങ്ങളല്ല മുഖ്യമന്ത്രി നടത്തിയത്. തെറ്റ് ചെയ്‌തെന്ന മനഃസാക്ഷിക്കുത്താണ് മുഖ്യമന്ത്രിയുടെ ബഹളത്തിന് കാരണമെന്നും സുരേന്ദ്രന്‍ ആരോപണം ഉന്നയിക്കുകയുണ്ടായി.
ബംഗാളിലും ത്രിപുരയിലും ചെലവായ പരിപ്പ് കേരളത്തിലും ചെലവാകും. മുഖ്യമന്ത്രി അന്തസ് മറന്ന് പെരുമാറുന്നു. സ്വന്തം സര്‍ക്കാരിനെതിരായ സിഎജി റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണെന്നാണ് പിണറായി വിജയന്‍ പറയുന്നത്. കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമിക്കുന്നത്. ഭീരുത്വം മൂലമാണ് പിണറായി വിജയന്‍ ഭീഷണികള്‍ മുഴക്കുന്നത്. വാദം പൊളിയുമ്ബോള്‍ ബഹളംവെക്കുന്ന രീതി പിണറായി വിജയന്‍ അവസാനിപ്പിക്കണം. തന്റെ സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതിന്റെ കുറ്റബോധംകൊണ്ടാണ് അദ്ദേഹം ബഹളംവെക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചു.
അതോടൊപ്പം തന്നെ വനിതാ ഉദ്യോഗസ്ഥയെ ചോദ്യം ചെയ്തിട്ട് മാസങ്ങളായി. ചോദ്യം ചെയ്ത സമയത്ത് ആരുംതന്നെ ഇങ്ങനെയൊരു പരാതി പറഞ്ഞിട്ടില്ല. ഇത്തരം ഒരു പരാതി ഒരു ഘട്ടത്തിലും ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിട്ടില്ല. ഇത് കേരളമാണ്, ഇവിടെ വിരട്ടലൊന്നും നടക്കില്ലെന്ന പദപ്രയോഗം മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്ന കാര്യമല്ലെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കുകയുണ്ടായി.
അതേസമയം കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചതിന് പിന്നാലെ മെട്രോമാന്‍ ഇ ശ്രീധരന്റെ കാര്യത്തില്‍ മലക്കം മറിഞ്ഞ് കെ സുരേന്ദ്രന്‍. ഇ ശ്രീധരന്‍ ബി ജെപി യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കുകയുണ്ടായി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും ശ്രീധരന്റെ നേതൃത്വം ജനങ്ങളും പാര്‍ടിയും ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞതെന്നും കെ സുരേന്ദ്രന്‍ കോന്നിയില്‍ പ്രതികരിച്ചത്. തന്റെ പ്രസ്താവന മാധ്യമങ്ങളാണ് വിവാദമാക്കിയത് എന്നും അദ്ദേഹം പറയുകയുണ്ടായി.
https://www.facebook.com/Malayalivartha

























