പൊതുജനങ്ങൾക്ക് കാട്ടുതീ ജാഗ്രത നിർദേശങ്ങൾ പുറപ്പടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 2 -3 ഡിഗ്രി സെൽഷ്യസ് ഉയരാൻ സാധ്യതയുള്ളതിനാലും കേരളത്തിൽ ദിനാന്തരീക്ഷ താപനില കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. കാട്ടുതീ ജാഗ്രത നിർദേശങ്ങൾ കൂടെ പുറപ്പടുവിച്ചിരുന്നു.
- വനമേഖലകളോട് ചേർന്ന് താമസിക്കുന്നവരും വനാധിഷ്ടിത ഉപജീവനം നടത്തുന്നവരും കാട്ടുതീ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണം.
- കാട്ടിലേക്ക് തീപ്പൊരി വീഴുന്ന തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുക.
- വിറകടുപ്പ് കത്തിക്കുമ്പോഴും, ചവർ കത്തിക്കുമ്പോഴും തീ പൂർണമായും കെട്ടടങ്ങി എന്നുറപ്പു വരുത്തുക.
- വനാതിർത്തികളിൽ താമസിക്കുന്നവർ തങ്ങളുടെ അതിരുകളിൽ 1 മീറ്റർ വീതിയിൽ എങ്കിലും വൃത്തിയാക്കി സൂക്ഷിക്കുക.
- വനവിഭവ ശേഖരണത്തിന് പോകുന്നവർ കാടിന് തീയിടുന്ന നടപടികളിൽ ഏർപ്പെടരുത്.
- നിങ്ങളുടെ സമീപ പ്രദേശങ്ങളിൽ തീ പടരുന്നതായി കണ്ടാൽ ഉടനടി വനം വകുപ്പിനെയോ ഫയർ ഫോഴ്‌സിനെയോ വിവരം അറിയിക്കുക.
- തീ കത്തിത്തുടങ്ങുന്ന സമയത്ത് തന്നെ ശ്രദ്ധയിൽപെടുകയാണെങ്കിൽ തീ അണയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുക.
- കാട്ടുതീ കാടിനു മാത്രമല്ല നാടിനും വല്യ ആപത്താണെന്നു തിരിച്ചറിയുക.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കി പ്രസിദ്ധീകരിച്ച സംസ്ഥാന ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവർത്തന മാർഗരേഖ (State Heat Action Plan) https://sdma.kerala.gov.in/heat-action-plan/ ലിങ്കിൽ ലഭ്യമാണ്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും എങ്ങനെയെല്ലാം തയ്യാറെടുക്കണമെന്നുള്ള വിവരങ്ങളും ഉഷ്ണകാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള പൊതുവിവരങ്ങളും ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.
കേരളത്തിൽ ചിലയിടങ്ങളിൽ പൊതുവെ ചൂട് വർധിച്ചു വരുന്നതിൻറെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‍നങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു .
കേരളം ഉയർന്ന അന്തഃരീക്ഷ ആർദ്രതയുള്ള ഒരു തീരദേശ സംസ്ഥാനമായതിനാൽ താപനില ഉയരുന്നത് അനുഭവഭേദ്യമാകുന്ന ചൂട് വീണ്ടും ഉയർത്തുകയും സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha