പാലാരിവട്ടം പാലം നാടിന് സമർപ്പിച്ചു; പാലം ഉദ്ഘാടനത്തിന് മെട്രോമാന്റെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി
പാലാരിവട്ടം പാലം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്ത് സർക്കാർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് കൊണ്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് പകരം ചീഫ് എഞ്ചിനീയറായിരുന്നു പാലം തുറന്ന് നൽകിയത്. എട്ടുമാസം കൊണ്ട് പൂർത്തിയാക്കേണ്ട പണികൾ അഞ്ചുമാസം കൊണ്ട് പൂർത്തികരിച്ചായിരുന്നു പാലം തുറന്ന് കൊടുത്തത്. വൈകുന്നേരം നാലുമണിയോടയാണ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.
ഇടപ്പള്ളി ഭാഗത്തുനിന്ന് മന്ത്രി ജി സുധാകരന്‍ ആയിരുന്നു ആദ്യ യാത്രക്കാരൻ. പാലം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയതിന് മെട്രോമാന്‍ മന്ത്രി ഇ ശ്രീധരനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിക്കാന്‍ മറന്നിടത്താണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി അദ്ദേഹത്തെ ഓര്‍ത്തത് എന്നതുംഏറെ ശ്രദ്ധിക്കപ്പെട്ട കാര്യമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ പാലം പണിയിൽ സഹകരിച്ച എല്ലാ തൊഴിലാളികൾക്കും മാത്രമായിരുന്നു അഭിനന്ദനം അറിയിച്ചത്. പാലം പണി വേഗത്തിൽ പൂർത്തിയാക്കിയത് മെട്രോമാൻ ഇ ശ്രീധരന്റെ നേട്ടമെന്ന് പറയുമ്പോഴാണ്, മുഖ്യമന്ത്രി അഭിനന്ദിക്കാതിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം:
'തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്? പുസ്തകങ്ങൾ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കൻ പാറകളുയർത്തി അവ പടുത്തത് രാജാക്കന്മാരാണോ?'
വിപ്ലവ കവിയായ ബർതോൾഡ് ബ്രെഹ്ത് തൻ്റെ സുപ്രസിദ്ധമായ ഒരു കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യരാശിയുടെ നേട്ടങ്ങളുടെ അവകാശികൾ രാജാക്കന്മാരോ ഭരണാധികാരികളോ അല്ല, മറിച്ച് തൻ്റെ വിയർപ്പും രക്തവും ചിന്തി അദ്ധ്വാനിക്കുന്ന തൊഴിലാളികളാണ്. ആ സത്യം ചരിത്രം പലപ്പോളും വിസ്മരിക്കുകയാണ് ചെയ്തിട്ടുള്ളത്.
ഈ സർക്കാരിൻ്റെ കാലത്ത് നിരവധി നേട്ടങ്ങൾ നമ്മൾ സ്വന്തമാക്കിയിട്ടുണ്ട്. അസാധ്യമെന്നു കരുതിയിരുന്ന വൻകിട പദ്ധതികൾ യാഥാർഥ്യമാക്കിയിട്ടുണ്ട്. എന്നാൽ അവയെല്ലാം സാധ്യമായത് സർക്കാരിൻ്റെ ഇച്ഛാശക്തി കൊണ്ടു മാത്രമല്ല, ആ സ്വപ്നം തങ്ങളുടേതു കൂടിയാണെന്ന അർപ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാളികളുടേതു കൂടിയാണ്.
പൂർത്തീകരിക്കാൻ 18 മാസമെടുക്കുമെന്ന് തുടക്കത്തിൽ കരുതിയ പാലാരിവട്ടം പാലം 6 മാസമാകുന്നതിനു മുൻപ് നമുക്ക് പണി തീർക്കാൻ സാധിച്ചെങ്കിൽ, അതിൻ്റെ കാരണം, ആ ലക്ഷ്യത്തിനായി സ്വയമർപ്പിച്ച് അദ്ധ്വാനിച്ച നൂറു കണക്കിനു തൊഴിലാളികളാണ്. അവരോടാണ് ഈ നാടു കടപ്പെട്ടിരിക്കുന്നത്.
ഈ നാടിൻ്റെ വികസനത്തിനായി, ഈ സർക്കാർ സ്വപ്നം കണ്ട പദ്ധതികൾ സാക്ഷാൽക്കരിക്കുന്നതിനായി തൻ്റെ അദ്ധ്വാനം നീക്കി വച്ച ഓരോ തൊഴിലാളിയോടും ഹൃദയപൂർവം നന്ദി പറയുന്നു. നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ത്യാഗമാണ് കേരളത്തിൻ്റെ ഉറപ്പ്. ഇനിയും ഒരുപാട് നേടാനുണ്ട്, അതിനായി ഒത്തൊരുമിച്ച് മുന്നോട്ടു പോകാം.
https://www.facebook.com/Malayalivartha