ഒന്നൊന്നര വരവായിപ്പോയി... കഴിഞ്ഞ തവണത്തെ ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയായി യു പ്രതിഭ എത്തിയ അതേ സ്ഥാനത്ത് പ്രതിഭയ്ക്ക് ശക്തമായ വെല്ലുവിളിയോടെ അതേ പരിവേഷത്തോടെ എത്തി അരിത ബാബു; അയല്‍പക്കത്തെ പെണ്‍കുട്ടിയായി അരിത ബാബു മനസ് കീഴടക്കുമ്പോള്‍ പ്രതിഭ നന്നായി വിയര്‍ക്കും
ഇത്തവണ സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരങ്ങളിലൊന്നാണ് കായംകുളം. സിപിഎമ്മിന്റെ യുവ എംഎല്‍എ യു പ്രതിഭ വീണ്ടും സ്ഥാനാര്‍ത്ഥിയായതോടെ വിജയം ഉറപ്പായിരുന്നു.
ഇടയ്ക്ക് സഖാക്കളുടെ എതിര്‍പ്പിന് പാത്രമായെങ്കിലും പറഞ്ഞൊതുക്കി. എന്നാല്‍ മലപോലെ വന്നിറങ്ങുകയായിരുന്നു അരിത ബാബു. അയല്‍ക്കാരത്തെ പാവപ്പെട്ട പെണ്‍കുട്ടി എന്ന പരിഗണനയാണ് അരിതയ്ക്ക് ലഭിക്കുന്നത്. അതോടെ യു പ്രതിഭയ്ക്ക് ജയിക്കാന്‍ നന്നായി അധ്വാനിക്കണം.
അതേസമയം അരിതയ്ക്ക് നല്ല ആത്മവിശ്വാസമാണ്. വര്‍ഷങ്ങള്‍ക്കു ശേഷമാണു കായംകുളം സ്വദേശി മണ്ഡലത്തില്‍ മത്സരിക്കുന്നത് എന്നതു പ്ലസ് പോയിന്റാകുമെന്നാണു വിശ്വാസമെന്നാണ് അരിത പറയുന്നത്.
സ്വന്തം നാടാണ്, നാട്ടുകാരും. അറിയാത്ത വഴികളോ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി പോകാത്ത സ്ഥലങ്ങളോ ഇല്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച കൃഷ്ണപുരം ഡിവിഷനുള്‍പ്പെടുന്ന മണ്ഡലത്തില്‍ നിയമസഭയിലേക്കു മത്സരിക്കുന്നത് ഏറെ സന്തോഷമാണ്.
തനിക്കു വോട്ടുചെയ്യരുതെന്ന് പറഞ്ഞ ആദ്യ സ്ഥാനാര്‍ഥി കൂടിയായിരിക്കും അരിത. 2005ല്‍ കൃഷ്ണപുരം ഡിവിഷനില്‍ ആയിരുന്നു മത്സരിച്ചത്. മികച്ച പ്രവര്‍ത്തനമായതിനാല്‍ ഇക്കുറിയും സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടു. പക്ഷേ മുതിര്‍ന്ന സഹപ്രവര്‍ത്തകയ്ക്കുവേണ്ടി ഡിവിഷന്‍ വിട്ടുകൊടുക്കേണ്ടിവന്നു. അതില്‍ ഒട്ടും വിഷമം തോന്നിയിരുന്നില്ല.
പകരം പുന്നപ്ര ഡിവിഷന്‍ പരിഗണിച്ചെങ്കിലും ചില രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലം നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ നിര്‍ദേശം ലഭിച്ചു. കായംകുളത്തുനിന്ന് ഓടിയെത്തിയപ്പോഴേക്കു പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞിരുന്നു. അങ്ങനെ മത്സരിച്ചു, എന്നാല്‍ മത്സരിച്ചില്ല. പക്ഷേ വോട്ടെണ്ണിയപ്പോള്‍ 1027 വോട്ട് ലഭിച്ചു.
എല്ലാ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പോലെയാണു തന്റെയും ജീവിതമെന്ന് അരിത പറയുന്നു. അച്ഛനാണ് എന്നും വഴികാട്ടി. സാമ്പത്തിക പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചു തന്നെയാണു വളര്‍ന്നത്. അമ്മ ആനന്ദവല്ലിയും സഹോദരന്‍ അജേഷും എന്നും പിന്തുണയുമായുണ്ട്. പുതുപ്പള്ളി എസ്ആര്‍വി എല്‍പിഎസ്, കായംകുളം ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണു പഠിച്ചത്. അക്കാലത്തുതന്നെ കെഎസ്‌യുവിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു.
കേരള സര്‍വകലാശാലയ്ക്കു കീഴില്‍ പ്രൈവറ്റായാണു ബികോം ബിരുദം നേടിയത്. ബിരുദ പഠനകാലത്തും സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ബികോം ബിരുദം നേടി. കെഎസ്‌യു കായംകുളം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിനൊപ്പം നാട്ടിലെ ഏതുകാര്യത്തിലും സജീവമായി ഇടപെടുമായിരുന്നു.
അങ്ങനെയാണ് 21ാം വയസ്സില്‍ ആദ്യ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജില്ലാപഞ്ചായത്ത് കൃഷ്ണപുരം ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ചു.
രാഷ്ട്രീയം തനിക്കു ജീവിതമാര്‍ഗമല്ലെന്നു പറയാന്‍ മടിയില്ല അരിതയ്ക്ക്. രാഷ്ട്രീയം വിട്ടു ജീവിതമില്ല, പക്ഷേ വരുമാനമാര്‍ഗം അതല്ല. മികച്ച ക്ഷീരകര്‍ഷകയാണ്. വീട്ടില്‍ ആറു പശുക്കളും ആടുകളുമുണ്ട്. അച്ഛനു ഹൃദ്രോഗം ബാധിച്ചതോടെയാണ് അരിത പശുക്കളുടെ പരിപാലനം പൂര്‍ണമായി ഏറ്റെടുത്തത്. അതിനുമുന്‍പ് അച്ഛനെ സഹായിക്കുകയായിരുന്നു പതിവ്.
പശുവിനെ കുളിപ്പിക്കുന്നതും പുല്ലരിയുന്നതും തീറ്റ വാങ്ങുന്നതുമെല്ലാം അരിത തന്നെയാണ്. അരിതയുടെ സ്‌കൂട്ടറെത്താത്ത സ്ഥലങ്ങളില്ലെന്ന് നാട്ടുകാര്‍ പറയും. ഏതു സഹായത്തിനും ഒരു വിളിയില്‍ ഓടിയെത്തുന്ന അയല്‍പക്കത്തെ പെണ്‍കുട്ടിയാണ് അവര്‍ക്ക് അരിത.
പുലര്‍ച്ച നാലര അഞ്ചോടെയാണു ദിവസം തുടങ്ങുന്നത്. തൊഴുത്തു വൃത്തിയാക്കി, പശുക്കളെ കുളിപ്പിച്ചു തീറ്റ കൊടുക്കും. നേരത്തേ ബാബു തന്നെയായിരുന്നു പശുക്കളെ കറക്കുന്നത്. ഇപ്പോള്‍ ആരോഗ്യം അനുവദിക്കാത്തതിനാല്‍ ഒരാളിനെ നിര്‍ത്തിയിട്ടുണ്ട്. പതിനഞ്ചിലധികം വീടുകളില്‍ ദിവസവും പാല്‍ വിതരണം ചെയ്യുന്നത് അരിതയാണ്. ഇനി സ്വന്തം പ്രചാരണത്തിന്റെ തിരക്കിലേക്കാണ് അരിത പോകുന്നത്. നിറഞ്ഞ ശുഭാഭ്തിയോടെ.
https://www.facebook.com/Malayalivartha