കോന്നി പിടിക്കാന്‍ റോബിന്‍ പീറ്റര്‍;പ്രചരണ ചുമതല ഏറ്റെടുത്ത് അടൂർ പ്രകാശ്
ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നഷ്ടപ്പെട്ട കോന്നി മണ്ഡലം തിരിച്ചുപിടിക്കാൻ അടൂർ പ്രകാശ് എംപി രംഗത്ത്. കോൺഗ്രസ് സ്ഥാനാർത്ഥി റോബിൻ പീറ്ററിന്‍റെ പ്രചരണ ചുമതല ഏറ്റെടുത്ത് അടൂർ പ്രകാശ് മണ്ഡലത്തിൽ സജീവമാണ്. തുടർച്ചയായി അഞ്ച് തവണ അടൂർ പ്രകാശിനെ നിയമസഭയിലേക്ക് അയച്ച മണ്ഡലമാണ് കോന്നി. അടൂർ പ്രകാശ് ലോക്സഭയിലേക്ക് പോയതോടെ കൈവിട്ട മണ്ഡലം തിരികെ പിടിക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുത്താണ് പ്രചരണം.
ഉപതെരഞ്ഞെടുപ്പ് മുതൽ തന്‍റെ പിൻഗാമിയായി അടൂർ പ്രകാശ് ഉയർത്തിക്കാട്ടിയ റോബിൻ പീറ്ററാണ് കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടുന്നത്. കഴിഞ്ഞ കാലങ്ങളിൽ അടൂർ പ്രകാശ് പ്രചരണം തുടങ്ങിയ ഇടത്ത് നിന്ന് തന്നെ പ്രചരണം ആരംഭിച്ച് റോബിൻ പീറ്ററും കളം നിറയുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നെ മണ്ഡലത്തിൽ അടൂർ പ്രകാശിനും റോബിൻ പീറ്ററിനുമെതിരെ പോസ്റ്ററിന്‍റെയും കത്തിന്‍റെയും രൂപത്തിൽ വിമത ശബ്ദമുയർത്തിയവർക്കുള്ള പരോക്ഷ മറുപടി കൂടിയാണ് അടൂർ പ്രകാശിന്‍റെ സാന്നിധ്യം.
അതേസമയം, കോണ്‍ഗ്രസ് എം.പി. അടൂര്‍ പ്രകാശിനും റോബിന്‍ പീറ്ററിനും എതിരേ കോന്നിയില്‍ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞിരുന്നു. കോന്നിയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന റോബിന്‍ പീറ്റര്‍ അടൂര്‍ പ്രകാശിന്റെ ബിനാമിയാണെന്നും റോബിന്‍ പീറ്ററെ കോന്നിയ്ക്ക് വേണ്ടെന്നുമാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. കെ.പി.സി.സി. വിഷയത്തില്‍ ഇടപെടണമെന്നും കോണ്‍ഗ്രസ് സംരക്ഷണ വേദിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ആവശ്യപ്പെടുന്നു.
ആറ്റിങ്ങല്‍ എം.പി.യുടെ ബിനാമി റോബിന്‍ പീറ്ററെ കോന്നിയ്ക്ക് വേണ്ടെന്നാണ് പോസ്റ്ററിലെ തലവാചകം. കോന്നി ഉപതിരഞ്ഞെടുപ്പില്‍ മോഹന്‍രാജിനെ എന്‍.എസ്.എസ്. സ്ഥാനാര്‍ഥിയായി ആക്ഷേപിച്ച് പരാജയപ്പെടുത്തിയില്ലേ, റോബിന്‍ പീറ്റര്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളെ തോല്‍പ്പിച്ചതിന് നേതൃത്വം നല്‍കിയില്ലേ, പ്രമാടം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിക്കാന്‍ കാരണമായില്ലേ, കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നതാണോ മത്സരിക്കാനുള്ള യോഗ്യത തുടങ്ങിയ ചോദ്യങ്ങളും പോസ്റ്ററിലുണ്ടായിരുന്നു. എന്നാൽ, പലയിടത്തും റോബിന്‍ പീറ്ററിന്റെ അനുയായികള്‍ പോസ്റ്ററുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.
ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ പഴി കേട്ട അടൂർ പ്രകാശിന് തന്‍റെ പഴയ തട്ടകം ഇളകാതെ നോക്കേണ്ടതും പ്രധാനാമാണ്. ദിവസങ്ങൾക്ക് മുമ്പെ പ്രചരണത്തിൽ മുൻതൂക്കം നേടിയ സിറ്റിങ്ങ് എംൽഎ കെ യു ജനീഷ്കുമാറും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സജീവമാകുന്നതോടെ മണ്ഡലത്തിൽ ത്രികോണ പോര് മുറുകും.
https://www.facebook.com/Malayalivartha