കല്പറ്റ വെള്ളാരംകുന്നില്‍ പുലര്‍ച്ചെ നാലിനുണ്ടായ വാഹനാപകടം... ആളപായമൊന്നുമില്ലെന്ന് ആശ്വസിച്ചവര്‍ക്ക് ആശങ്കയേറി, ആറുമണിയോടെ കെട്ടിടം ഒരു വശത്തേക്ക് ചെരിയാന്‍ തുടങ്ങി, സര്‍വ മുന്നൊരുക്കങ്ങളുമെടുത്ത് നടത്തിയ മികച്ച രക്ഷാപ്രവര്‍ത്തനത്തിലൂടെ ദുരന്തഭീതിയെ തുടച്ചുനീക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായി
കല്പറ്റ വെള്ളാരംകുന്നില്‍ പുലര്‍ച്ചെ നാലിനുണ്ടായ വാഹനാപകടത്തില്‍ ആളപായമൊന്നുമില്ലെന്ന് ആശ്വസിച്ചവര്‍ക്ക് ഇടിയുടെ ആഘാതത്തില്‍ ബഹുനിലക്കെട്ടിടം ചെരിയാന്‍ തുടങ്ങിയതോടെ തിങ്കളാഴ്ച ആശങ്കയുടെ ദിവസമായി.
ജനവാസമേഖലയും സമീപത്തുതന്നെയുള്ള പെട്രോള്‍ പമ്പും അപകടഭീതിയുടെ ആക്കംകൂട്ടി. എന്നാല്‍, സര്‍വ മുന്നൊരുക്കങ്ങളുമെടുത്ത് നടത്തിയ മികച്ച രക്ഷാപ്രവര്‍ത്തനത്തിലൂടെ ദുരന്തഭീതിയെ തുടച്ചുനീക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായി. വൈകീട്ട് ആറു മണിയോടെ തുടങ്ങിയ കെട്ടിടം പൊളിക്കല്‍ രാത്രി വൈകിയും തുടര്‍ന്നു. പുലര്‍ച്ചെ നാലു മണിക്കു ശേഷമാണ് വാഹനാപകടം നടന്നത്.
സിമന്റുമായി ചുരം കയറിയെത്തിയ ലോറി വെള്ളാരംകുന്നിന് സമീപം ടെമ്പോ ട്രാവലറിലും യൂസ്ഡ് കാര്‍ ഷോറൂമില്‍ നിര്‍ത്തിയിട്ട കാറുകളിലും ഇടിച്ചതിനുശേഷമാണ് ബഹുനിലക്കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്. ഇതിനിടെ പ്രദേശത്തെ ആറു വൈദ്യുതപോസ്റ്റുകളും തകര്‍ന്നു.
ലോറിയുടെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേനയെത്തിയാണ് രക്ഷിച്ചത്. കെട്ടിടത്തിനുള്ളിലേക്ക് കയറി കാബിന്റെ ഭാഗങ്ങള്‍ മുറിച്ചു മാറ്റിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.അപകടത്തിന് ദൃക്‌സാക്ഷികളായ യാത്രക്കാരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. തലകീഴായി മറിഞ്ഞ ടെമ്പോ ട്രാവലറില്‍ സ്ത്രീകളും കുട്ടികളുമടക്കം 16 യാത്രക്കാരുണ്ടായിരുന്നു. നിസ്സാരപരിക്കുകളേറ്റ ഇവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
റോഡിനു താഴെയായി ബേസ്മെന്റും പിന്നെ മൂന്നു നിലകളുമുള്ള കെട്ടിടമാണ് വാഹനാപകടത്തില്‍ പാടെ തകര്‍ന്നത്. മൂന്നു തൂണുകള്‍ ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നതോടെ ആറു മണി കഴിഞ്ഞതോടെ ഒരു വശത്തേക്ക് ചെരിയാന്‍ തുടങ്ങി. ഏഴു മണിയോടെ നാലു തൂണുകള്‍കൂടി തകര്‍ന്ന് കെട്ടിടം ഒരു വശത്തേക്ക് ചെരിഞ്ഞു.
ഇതോടെ കെട്ടിടം പൂര്‍ണമായും മറിഞ്ഞു വീഴാന്‍ സാധ്യതയുണ്ടെന്ന ആശങ്ക പരന്നു. ഇതോടെ കെട്ടിടത്തിന് മുന്നിലെ ഗതാഗതം നിരോധിച്ചു. രാവിലെ സ്ഥലം സന്ദര്‍ശിച്ച കളക്ടര്‍ അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍, അസിസ്റ്റന്റ് കളക്ടര്‍ ബല്‍പ്രീത് സിങ്ങ്, എ.ഡി.എം. ടി. ജനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.
തുടര്‍ന്ന് ദുരന്തനിവാരണവിഭാഗം യോഗം ചേര്‍ന്ന് കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചു. കെട്ടിടത്തിനുള്ളിലെ മൂന്ന് ഗ്യാസ് സിലിന്‍ഡറുകളില്‍ രണ്ടെണ്ണം അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എടുത്തുമാറ്റി.
മൂന്നാം നിലയിലെ ഗ്യാസ് സിലിന്‍ഡര്‍ എടുക്കാനായില്ല. ജനറേറ്ററിന്റെ താക്കോല്‍ കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടതിനാല്‍ അതില്‍ ശേഷിച്ച ചെറിയ അളവ് ഡീസലും മാറ്റാനായില്ല. ഉച്ചയ്ക്ക് രണ്ടു മണിയോടെ 200 മീറ്റര്‍ ചുറ്റളവിലുള്ള കുടുംബങ്ങളെ ഒഴിപ്പിക്കുമെന്നും വൈദ്യുതബന്ധം വിച്ഛേദിക്കുമെന്നും ഗ്യാസ് കണക്ഷന്‍ വിച്ഛേദിക്കണമെന്നും അറിയിപ്പുവന്നു. ഇതോടെ ജനങ്ങളും പരിഭ്രാന്തരായി. കോഴിക്കോട്ടുനിന്നും ഖലാസികളുടെ സംഘമെത്തി കെട്ടിടം പൊളിച്ചുനീക്കുമെന്നും അറിയിപ്പുണ്ടായി.
ജനവാസമേഖലയിലാണെന്നതും സമീപത്തുതന്നെ പെട്രോള്‍ പമ്പുള്ളതിനാലും കെട്ടിടം പൊളിക്കല്‍ വളരെ സൂക്ഷ്മമായാണ് മുന്നേറിയത്. അഗ്‌നിരക്ഷാസേനയും പോലീസും സ്ഥലത്തുതന്നെ തമ്പടിച്ചു. ഉന്നതോദ്യോഗസ്ഥര്‍ പലകുറി സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തി.
എസ്.പി. പാനല്‍കൊണ്ട് കെട്ടിടം മറിച്ചതിനാല്‍ കെട്ടിടഘടന വ്യക്തമാക്കാത്തതും ആദ്യഘട്ടത്തില്‍ ആശങ്ക പരത്തി. മേപ്പാടി വഴിയും കല്പറ്റ ഗവ. കോളേജിലെ റോഡിലൂടെയും വാഹനഗതാഗതം വഴിതിരിച്ചുവിട്ടു.
സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, നഗരസഭാധ്യക്ഷന്‍ കേയംതൊടി മുജീബ് തുടങ്ങിയവരും സ്ഥലത്തെത്തി.
വൈകീട്ട് അഞ്ചു മണിയോടെ കെട്ടിടത്തിന് ചുറ്റും അളക്കാന്‍ തുടങ്ങി. ആറു മണിയോടെ വാഹനമെത്തിച്ച് അരമണിക്കൂറിനകം ഒരു വശത്ത് നിന്നു പൊളിച്ചുനീക്കാന്‍ തുടങ്ങി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് പൊളിച്ചത്. പോലീസ് കയറുകെട്ടി തിരിച്ചിടത്തും സമീപത്തെ കെട്ടിടങ്ങളുടെ മുകളിലും ജനം കൂടിനിന്നു.
അപ്രതീക്ഷിത ദുരന്തത്തിനുമുന്നില്‍ പകച്ചുനില്‍ക്കുകയാണ് കെട്ടിട ഉടമകളായ പള്ളത്ത് അബ്ദുള്‍സലീമും പാനൂര്‍ കെ.ടി. റിയാസും. അപകടവിവരം അറിഞ്ഞതോടെ രാവിലെത്തന്നെ ഇരുവരും സ്ഥലത്തെത്തി. ആദ്യമൊക്കെ അറ്റകുറ്റപ്പണികളോടെ കെട്ടിടം വീണ്ടെടുക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഒരു വശത്തേക്ക് ചെരിഞ്ഞു തുടങ്ങിയതോടെ എല്ലാ പ്രതീക്ഷകളും തീര്‍ന്നു.
2016-ലാണ് കെട്ടിടം പണിതത്. വിന്‍ഡ് ഗേറ്റ് എന്ന പേരില്‍ ടൂറിസ്റ്റ്‌ഹോം കെട്ടിടത്തിന്റെ രണ്ടു നിലകളിലായി ഇരുവരും നടത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധികള്‍ കഴിഞ്ഞ് സജീവമാകുന്നേയുണ്ടായിരുന്നുള്ളൂ. രണ്ടരക്കോടിക്ക് മുകളില്‍ നഷ്ടമുള്ളതായാണ് പ്രാഥമിക നിഗമനം.
കെട്ടിടത്തിന്റെ ബേസ്മെന്റിലും ഒന്നാം നിലയിലുമായി പ്രവര്‍ത്തിച്ച കഫെയാന എന്ന കോഫീ ഷോപ്പ് ജലാലുദ്ദീന്‍ കോറോട്, സമദ് പുല്‍പ്പറമ്പ്, ഹാഷിം വേങ്ങര, ഫസല്‍ റഹ്മാന്‍ വേങ്ങര എന്നിവര്‍ ചേര്‍ന്നാണ് നടത്തുന്നത്. 42 ലക്ഷം രൂപയുടെ നഷ്ടമാണ് ഇവര്‍ക്കുണ്ടായത്. എങ്കിലും വലിയ ആധി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇവര്‍.
"
https://www.facebook.com/Malayalivartha