തെരഞ്ഞെടുപ്പ് പ്രചാരണം; മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ, നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ടു പേര്‍ മാത്രം...

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ തിരുവനന്തപുരം കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ ജില്ലയിലെ രാഷ്ട്രീയ കക്ഷികളോട് അഭ്യര്‍ഥിച്ചു. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം, ചെലവ് നിയന്ത്രണം തുടങ്ങിയവയിലും തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തില്‍ കളക്ടര്‍ വ്യക്തമാക്കി.
കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ടു പേര്‍ മാത്രമേ പാടുള്ളൂ. പത്രികാ സമര്‍പ്പണത്തിന് എത്തുന്നവര്‍ രണ്ടു വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും കളക്ടർ പറഞ്ഞു. കൂടാതെ വീടുകള്‍തോറുമുള്ള പ്രചാരണത്തിന് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചു പേര്‍ മാത്രമേ പോകാൻ പാടുള്ളൂ.
റോഡ് ഷോകള്‍ സംഘടിപ്പിക്കുമ്പോള്‍ അഞ്ചു വാഹനങ്ങളുടെ നിര കടന്നുപോയതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രമേ അടുത്ത അഞ്ചു വാഹനങ്ങൾ കടന്നുപോകാവൂ. പ്രചാരണത്തിലടക്കം തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ഹരിത ചട്ടം പാലിച്ചിരിക്കണം. പി.വി.സി. ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ എന്നിവ നിർബന്ധമായും ഒഴിവാക്കണം. കോട്ടണ്‍തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ പുനരുപയോഗ - പുനഃചംക്രമണ വസ്തുക്കൾ ഉപയോഗിക്കാം. രാഷ്ട്രീയ കക്ഷികളുടെ തെരഞ്ഞെടുപ്പ് ഓഫിസുകളിലടക്കം ഹരിത ചട്ടം ഉറപ്പാക്കാന്‍ സഹകരിക്കണമെന്നും കളക്ടര്‍ പറയുന്നു.
പ്രചാരണത്തിന് ഉപയോഗിക്കാവുന്ന 275 മൈതാനങ്ങളുടേയും ഓഡിറ്റോറിയങ്ങളുടേയും പട്ടിക പ്രസിദ്ധതീകരിച്ചു. ഇവിടങ്ങളില്‍ മുന്‍കൂര്‍ അനുവാദത്തോടെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാവുന്നതാണ്. പരിപാടി സംഘടിപ്പിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് അപേക്ഷിക്കണം. സുവിധ ആപ്പ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. റാലികള്‍ നടത്തുമ്പോഴും മുന്‍കൂര്‍ അനുമതി നിർബന്ധമായിരിക്കണം.
മൈക്ക് ഉപയോഗിച്ചുള്ള പ്രചാരണം രാവിലെ പത്തിനും വൈകിട്ട് ആറിനും ഇടയിലാണ് അനുവദിച്ചിരിക്കുന്നത്. വിഡിയോ വാള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ജില്ലാ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയില്‍നിന്ന് വിഡിയോകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിർബന്ധമായും വാങ്ങിയിരിക്കണം. കൂടാതെ ആര്‍.ടി.ഒയില്‍നിന്ന് വാഹന പെര്‍മിറ്റുംവാങ്ങണം. റാലികളിലും തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലും മറ്റു ഘട്ടങ്ങളിലും പടക്കങ്ങള്‍ ഉപയോഗിക്കരുത്. മൃഗങ്ങളെയും ഉപയോഗിക്കരുത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ടെങ്കില്‍ അതിന്റെ പശ്ചാത്തലം നിര്‍ബന്ധമായും മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തിയിരിക്കണം. നിലവിലുള്ള കേസിന്റെയും ശിക്ഷിക്കപ്പെട്ട കേസിന്റെയും വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം വിശദീകരിച്ചിരിക്കണം.
മണ്ഡലത്തില്‍ പ്രചാരമുള്ള പത്ര മാധ്യമത്തിലും ദൃശ്യ മാധ്യമത്തിലും പരസ്യപ്പെടുത്തണം. പത്രിക പിന്‍വലിക്കാനുള്ള ആദ്യ നാലു ദിവസത്തിനുള്ളില്‍ ആദ്യ ഘട്ടവും അഞ്ചു മുതല്‍ എട്ടു ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം തവണയും ഒമ്പതാമത്തെ ദിവസം മുതല്‍ പ്രചാരണത്തിനുള്ള അവസാന തീയതിക്കുള്ളില്‍ മൂന്നാം തവണയും പരസ്യവും നല്‍കണമെന്നും കളക്ടർ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിക്കുന്നതിന് കളക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. 1950, 0471 2732255 എന്നീ നമ്പറുകളില്‍ സേവനം ലഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പു വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ആര്‍. അഹമ്മദ് കബീര്‍, ജില്ലയിലെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























