'വാളയാറിലെ അമ്മയെ യു ഡി എഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. വിജയിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല മത്സരങ്ങള്‍, അവ പൊരുതുവാന്‍ ഉള്ളത്കൂടിയാണ്...' വാളയാര്‍ അമ്മയുടെ തീരുമാനത്തെ പിന്തുണച്ച് നടൻ ജോയ് മാത്യു
നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിക്കുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇതിനുപിന്നാലെ നിരവധി പേര്‍ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് നിന്ന് മത്സരിക്കുമെന്ന് വാളയാര്‍ അമ്മയുടെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമ നടന്‍ ജോയ് മാത്യുവും പിന്തുണ അറിയിച്ചിരിക്കുകയാണ്.
മാത്രമല്ല, സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത ലതിക സുഭാഷിനെ ജോയ് മാത്യു വിമര്‍ശിക്കുകയും ചെയ്തു. ശിരോമുണ്ഡനങ്ങള്‍ പലതുണ്ട്. അധികാരക്കൊതിമൂത്ത് എങ്ങിനെയെങ്കിലും സ്ഥാനാര്‍ത്ഥിയാകാന്‍ ചിലര്‍ തലതന്നെ വെട്ടി കാഴ്ചവെക്കും. എന്നാല്‍ മറ്റുചിലര്‍ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്റെ നീതി നിഷേധത്തിനെതിരെയുള്ള പോരാട്ടമായും എടുക്കും. അവിടെയാണ് ശിരോമുണ്ഡനങ്ങള്‍ മൂല്യവത്താകുന്നതെന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
'ധര്‍മ്മാധര്‍മ്മങ്ങളുടെ ധര്‍മ്മടം
നിയമസഭാതെരഞ്ഞെടുപ്പില്‍ ധര്‍മ്മടം ശ്രദ്ധയാകര്ഷിക്കുന്നത് ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം എന്ന നിലക്കാണ് . അത് കൊണ്ടാണ് ധര്‍മ്മടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുന്നത്. ശിരോമുണ്ഡനങ്ങള്‍ പലതുണ്ട്. അധികാരക്കൊതിമൂത്ത് എങ്ങിനെയെങ്കിലും സ്ഥാനാര്‍ത്ഥിയാകാന്‍ ചിലര്‍ തലതന്നെ വെട്ടി കാഴ്ചവെക്കും.
എന്നാല്‍ മറ്റുചിലര്‍ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടമായും എടുക്കും. അവിടെയാണ് ശിരോമുണ്ഡനങ്ങള്‍ മൂല്യവത്താകുന്നത്. വാളയാറിലെ അമ്മയെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയായി മാറുന്നതും അതുകൊണ്ടാണ്.
ഈ പോരാട്ടം ഏറ്റെടുക്കുബോള്‍ യു ഡി എഫിന്റെ മൂല്യബോധവും ധാര്‍മ്മികമായ ഉത്തരവാദിത്വവും ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന പ്രതീകാത്മകമായ നിലപാടാണു വ്യക്തമാകുന്നത്. വാളയാറിലെ അമ്മയെ യു ഡി എഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. വിജയിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല മത്സരങ്ങള്‍, അവ പൊരുതുവാന്‍ ഉള്ളത്കൂടിയാണ്. ധര്‍മ്മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മക്ക് തന്നെ; സംശയമില്ല.'
https://www.facebook.com/Malayalivartha