ഈ പത്രക്കാരെ കൊണ്ട് തോറ്റു എന്ന മാന്നാല്‍ മത്തായി സ്പീക്കിങ്ങിലെ ആശാന്റെ അവസ്ഥയായി സ്വാമി സന്ദീപാനന്ദഗിരിയ്ക്കും ടീമിനും... ഈ സോഷ്യല്‍ മീഡിയാക്കാരെ കൊണ്ടു തോറ്റു എന്നാണ് പറയുന്നത് എന്ന് മാത്രം
ഈ പത്രക്കാരെ കൊണ്ട് തോറ്റു എന്ന മാന്നാല്‍ മത്തായി സ്പീക്കിങ്ങിലെ ആശാന്റെ അവസ്ഥയായി സ്വാമി സന്ദീപാനന്ദഗിരിയ്ക്കും ടീമിനും. ഈ സോഷ്യല്‍ മീഡിയാക്കാരെ കൊണ്ടു തോറ്റു എന്നാണ് പറയുന്നത് എന്ന് മാത്രം ...
ആദ്യം ഐഫോണ്‍ വിവാദത്തില്‍ ചെന്നിത്തലയ്ക്കിട്ട് കൊട്ടുമായിറങ്ങിയ സ്വാമിയെ പിന്നീട് സൈബര്‍ പോരാളികള്‍ കൊട്ടുന്നതാണ് കണ്ടത്. വിനോദിനി ബാലകൃഷ്ണനുമായി ബന്ധപെട്ട ഐ ഫോണ്‍ വിവാദത്തില്‍ സാങ്കേതിക വിദ്യയും നിലപാടുമാണ് താരമായതെങ്കില്‍ ഇന്ന് ബി.ജെ.പി മാഫിയയാണ് പ്രശ്നമായിരിക്കുന്നത്
ബി.ജെ.പി മാഫിയ പ്രയോഗവുമായി ഫെയ്‌സ്ബുക്കില്‍ നിറഞ്ഞാടിയ സ്വാമി ഉടന്‍ തന്നെ അത് പിന്‍വലിച്ചു. കാരണം മറ്റൊന്നുമല്ല ബാലശങ്കറിന്റെ സിപിഎമ്മിന് നേരെയുള്ള കടുംവെട്ട് തന്നെ കാരണം. ബിജെപിയെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ നേതൃത്വമാണെന്നും 30 വര്‍ഷത്തേക്ക് ഒരു വിജയസാധ്യതയുമില്ലെന്നും ആര്‍എസ്എസ് സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍ ബാലശങ്കര്‍ പറഞ്ഞതിന് തൊട്ടുപിന്നാലെ ആഘോഷകമ്മിറ്റിയുമായി സിപിഎം സൈബര്‍ പോരാളികള്‍ ഇറങ്ങിയിരുന്നു. ഒപ്പമാണ് സ്വാമിയുടെ പോസ്റ്റ് വന്നത്.
എന്നാല്‍ സിപിഎമ്മിന് പണി കിട്ടിയപ്പോള്‍ ആരെയും കാണാനില്ല. ഏതായാലും ബി.ജെ.പിയെ മാത്രമല്ല സിപിഎമ്മിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ബാലനിറങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സി.പിഎ.മ്മും തമ്മില്‍ ധാരണയുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ കേരളം ചര്‍ച്ച ചെയ്യുന്നത് ആര്‍ ബാലശങ്കറിനെക്കുറിച്ചുകൂടിയാണ്.
ചെങ്ങന്നൂരില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ചര്‍ച്ചക്ക് ബാലശങ്കര്‍ വഴിമരുന്നിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ധാരണയുണ്ടെന്നായിരുന്നു ആര്‍ ബാലശങ്കറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഈ ധാരണയുടെ ഭാഗമായാണ് തനിക്ക് ചെങ്ങന്നൂര്‍ സീറ്റ് നിഷേധിച്ചത് എന്നായിരുന്നു ബാലശങ്കറിന്റെ ആരോപണം.പരാമര്‍ശങ്ങളില്‍ സി.പി.എമ്മും ബിജെപിയും ഒരേസമയം പ്രതിരോധത്തിലായി.
ആരോപണമുന്നയിച്ചയാള്‍ ചില്ലറക്കാരനല്ല എന്നതാണ് ഇരുപാര്‍ട്ടികളെയും കുഴക്കുന്നത്. അമിത് ഷാ വിഭാവനം ചെയ്ത ബി.ജെ.പി നേതാക്കള്‍ക്ക് പരിശീലനം നല്‍കുന്ന സമിതിയുടെ ദേശീയ കോ കണ്‍വീനറും പാര്‍ട്ടി പബ്ലിക്കേഷന്‍ വിഭാഗം കോ കണ്‍വീനറുമാണ് ഇദ്ദേഹം.
ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്ററും കൂടിയാണ് ബാലശങ്കര്‍. മോദിയെ പ്രകീര്‍ത്തിച്ച് 'മോദി: ക്രിയേറ്റീവ് ഡിസ്റപ്റ്റര്‍, ദ മേക്കര്‍ ഓഫ് ന്യൂ ഇന്ത്യ' എന്ന പുസ്തകവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. അമിത് ഷാ ആണ് പുസ്തകം പ്രകാശനം ചെയ്തത്. എട്ടു ഭാഷകളിലാണ് മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ബാലശങ്കര്‍ എഴുതിയ പുസ്തകം ബി.ജെ.പി പുറത്തിറക്കിയത്.
1998-2004 കാലയളവില്‍ മാനവവിഭവ ശേഷി വകുപ്പിലെ ഉപദേഷ്ടാവായി ആര്‍ ബാലശങ്കര്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ദ വീക്ക്, പ്രോബ്, ഓണ്‍ലുക്കര്‍, ഫൈനാന്‍ഷ്യല്‍ എക്സ്പ്രസ്, ഫ്രീ പ്രസ് ജേണല്‍ എന്നീ മാധ്യമങ്ങളില്‍ ജേണലിസ്റ്റ് ആയി ജോലി ചെയ്ത അനുഭവസമ്പത്തും ബാലശങ്കറിനുണ്ട്. കേസരി ആഴ്ചപ്പതിപ്പിലെ കോളമിസ്റ്റായും ബാലശങ്കര്‍ ജോലി നോക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവായിരുന്ന മാമ്പറ്റ രാഘവന്‍ പിള്ളയുടെ മകനാണ് ഇദ്ദേഹം. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളും ആല പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുന്ന വേളയിലാണ് ആര്‍.എസ്.എസ് അംഗത്വമെടുത്തത്. ഭാര്യ മംഗള മൂന്നു വര്‍ഷം മുമ്പ് മരിച്ചു. സംഘ്പരിവാറിന്റെ ദാര്‍ശനിക മുഖമായ ജി പരമേശ്വരനുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവ് കൂടിയാണ് ഇദ്ദേഹം. ശ്രീ എമ്മുമായും അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്.
2018ലെ ഉപതെരഞ്ഞെടുപ്പില്‍ 35270 വോട്ട് നേടിയ മണ്ഡലമാണ് ചെങ്ങന്നൂര്‍. ഇവിടെയാണ് അവസാന നിമിഷം ബാലശങ്കറിനെ മറികടന്ന് പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് എംവി ഗോപകുമാര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചത്. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് ചെങ്ങന്നൂരിലേക്ക് വന്നത് എന്നാണ് ബാലശങ്കര്‍ വ്യക്തമാക്കിയിരുന്നത്.
https://www.facebook.com/Malayalivartha