തദ്ദേശ തെരെഞ്ഞെടുപ്പിലെ മുന്നേറ്റം തുണയാകുമെന്ന് നേതൃത്വം; ചെങ്ങന്നൂരിൽ ഭരണം പിടിക്കാൻ എം വി ഗോപകുമാർ

ചെങ്ങന്നൂരിൽ ഭരണം പിടിക്കുമെന്നു ഉറച്ച പ്രതീക്ഷയിൽ തന്നെയാണ് ബിജെപി നേതൃത്വം മുന്നോട്ട് പോകുന്നത്. മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എം വി ഗോപകുമാർ ജനനന്മയേകുന്ന പ്രവർത്തികളിലൂടെ മുന്നോട്ട് പോകുന്നതിനാൽ തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ വർദ്ധിക്കുന്നത്.
സജി ചെറിയാനിൽ നിന്നും ചെങ്ങന്നൂർ മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി മുന്നോട്ട് പോകുമ്പോൾ അത് സിപിഎമ്മിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ചെങ്ങന്നൂരിൽ ഒരു തെരഞ്ഞെടുപ്പിലും ബിജെപിയുടെ സ്വാധീനം വർധിക്കുകയാണ് എന്നത് ഇരു മുന്നണികളെയും ആശങ്ക പെടുത്തുകയാണ്. സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം സിറ്റിംഗ് സീറ്റ് കൈവിട്ടുപോകുമോ എന്ന ആശങ്കയും നേതാക്കൾക്കുണ്ട്.
കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ ബിജെപി നടത്തിയ മുന്നേറ്റവും സ്ഥാനാർത്ഥിയായി ബിജെപി ജില്ലാ അധ്യക്ഷൻ തന്നെ രംഗത്ത് ഇറങ്ങിയതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. യുഡിഎഫ് എം മുരളിയെ സ്ഥാനാർത്ഥിയായായി നിശ്ചയിച്ചത് കോൺഗ്രസ് അണികളെ തന്നെ ഞെട്ടിച്ചിട്ടുണ്ട്. എൽ ഡി എഫും യു ഡി എഫും തമ്മിലുള്ള ഒത്തുകളിയാണ് അപ്രസക്തമായ സ്ഥാനാർത്ഥിയെ രംഗത്ത് ഇറക്കിയതിലൂടെ വ്യക്തമാക്കുന്നതെന്നും ബിജെപി നേതാക്കൾ പറയുന്നു. ബിജെപി സ്ഥാനാർഥി എം വി ഗോപകുമാറിന് സ്ഥാനാർഥി പര്യേടനത്തിൽ ലഭിക്കുന്ന സ്വീകാര്യത ചെങ്ങന്നൂർ ഇക്കുറി മാറാനുറച്ച് തന്നെയാണ് എന്ന് വ്യക്തമാക്കുന്നതാണ്.
സ്ത്രീകൾ,യുവാക്കൾ,തൊഴിലാളികൾ അങ്ങനെയെല്ലാവരും ബിജെപി സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തുകയാണ്. ചെങ്ങന്നൂരിന്റെ രാഷ്ട്രീയം മാറുകയാണ്. ചുമപ്പിൽ നിന്നും കാവിയിലേക്കുള്ള മാറ്റം തന്നെയാണ് ചെങ്ങന്നൂരിൽ ദൃശ്യമാകുന്നത്. ചെങ്ങന്നൂരിൽ പടിപടിയായി ബിജെപി അവരുടെ സ്വാധീനം വർധിപ്പിക്കുകയാണ്. ബിജെപിയുടെ വിജയ പ്രതീക്ഷയുള്ള മണ്ഡലമായി ചെങ്ങന്നൂർ മാറുമ്പോൾ അത് ശബരിമലയിലെ ആചാര സംരക്ഷണത്തിലടക്കം പാർട്ടി സ്വീകരിച്ച നിലപാടുകളുടെ വിജയം കൂടിയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ആലപ്പുഴ ജില്ലയിൽ നടത്തിയ മുന്നേറ്റം സിപിഎം ജില്ലാ നേതൃ യോഗത്തിൽ പോലും ചർച്ചയായിരുന്നു.
ചെങ്ങന്നൂരിൽ ശക്തമായ ത്രികോണ മത്സരം നടക്കുമ്പോൾ മണ്ഡലത്തിലെ പല മേഖലകളിലും പ്രചാരണത്തിൽ ഇരു മുന്നണികളെയും പിന്നിലാക്കുന്നതിന് ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. സഭാ തർക്കത്തിലടക്കം ഇടതുപക്ഷ സർക്കാർ സ്വീകരിച്ച നിലപാടും ശബരിമലയിൽ വിശ്വാസികൾക്കെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടും ഒക്കെ എടുത്തുകാട്ടി സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാർ വിശ്വാസികൾക്കെതിരാണ് എന്ന് ബിജെപി പറയുമ്പോൾ അത് ചെങ്ങന്നൂരിൽ ചർച്ചയാവുകയാണ്. സഭാ തർക്കം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലുകളും ബിജെപിക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്.
സിപിഎം ജില്ലാ നേതൃ യോഗത്തിൽ പങ്കെടുത്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെ ബിജെപി മുന്നേറ്റത്തെ ഗൗരവമായി കാണണം എന്ന് പറയുകയും ചെയ്തു.എന്തായാലും ഇപ്പോൾ ചെങ്ങന്നൂരിൽ ബിജെപി കൈവരിച്ചിരിക്കുന്ന വളർച്ച മുഖ്യമന്ത്രിയുടെ ആശങ്ക അസ്ഥാനത്തല്ല എന്ന് വ്യക്തമാക്കുകയാണ്.ദുർബല സ്ഥാനാർത്ഥിയെ രംഗത്തിറക്കി സിപിഎമ്മുമായി ഒത്തു കളിക്കുന്ന കോൺഗ്രസിനെ തുറന്നു കാട്ടിയുള്ള ബിജെപിയുടെ പ്രചാരണവും ചെങ്ങന്നൂരിലെ വോട്ടർമാർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും എടുത്ത് കാട്ടി ബിജെപി നടത്തുന്ന പ്രചാരണവും ഇരു മുന്നണികളെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.ഇക്കുറി ചെങ്ങന്നൂരിൽ ചരിത്രം തിരുത്തികുറിക്കും എന്ന പ്രതീക്ഷയിൽ തന്നെയാണ് ബിജെപി മുന്നോട്ടു പോകുന്നത്.
https://www.facebook.com/Malayalivartha


























