വോട്ട് തട്ടാന്‍ എട്ട് മാസക്കാലത്തോളം കുട്ടികളുടെ അന്നം മുടക്കിയത് സംസ്ഥാന സര്‍ക്കാർ; ഉച്ചക്കഞ്ഞി അലവന്‍സായി കഴിഞ്ഞ ഏഴു മാസം വിതരണം ചെയ്യാതിരുന്ന അരി ഇപ്പോള്‍ ഒരുമിച്ചു വിതരണം ചെയ്യുന്നതിനെതിരെ ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ട് തട്ടാന്‍ എട്ട് മാസക്കാലത്തോളം കുട്ടികളുടെ അന്നം മുടക്കിയത് സംസ്ഥാന സര്‍ക്കാരെന്നു ആരോപണം. ഉച്ചക്കഞ്ഞി അലവന്‍സായി കഴിഞ്ഞ ഏഴു മാസം വിതരണം ചെയ്യാതിരുന്ന അരി ഇപ്പോള്‍ ഒരുമിച്ചു വിതരണം ചെയ്യുന്നതിനെതിരേയാണു ചെന്നിത്തല രംഗത്ത് വന്നിരിക്കുന്നത്.
സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ വിതരണം ചെയ്യാതെ പൂഴ്ത്തിവച്ച ശേഷം വോട്ടെടുപ്പിന് തൊട്ടുമുമ്ബ് ഒന്നിച്ച് വിതരണം ചെയ്യുകയാണ് ഇവർ. ഇത് വോട്ട് തട്ടാനല്ലെങ്കില്‍ പിന്നെ മറ്റെന്തിനാണെന്ന് ചെന്നിത്തല ചോദിക്കുകയുണ്ടായി.
പിഞ്ചു കുഞ്ഞുങ്ങള്‍ പട്ടിണി കിടന്നാലും വേണ്ടില്ല, തങ്ങള്‍ക്ക് വോട്ട് കിട്ടിയാല്‍ മതിയെന്ന് കരുതുന്ന ക്രൂരമായ മനോനിലയിലാണ് മുഖ്യമന്ത്രി എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തവണ വിഷു ഏപ്രില്‍ 14 നാണ്. വിഷുവിനുള്ള ഭക്ഷ്യക്കിറ്റും വോട്ടെടുപ്പിന് തൊട്ടുമുമ്ബ് വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണ്.
അതും ഏപ്രില്‍ ആറ് കഴിഞ്ഞ് വിതരണം ചെയ്താല്‍ മതിയെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുള്ളത്. വോട്ടെടുപ്പന് തൊട്ടു മുമ്ബ് ഭക്ഷ്യക്കിറ്റുകളെല്ലം ഒന്നിച്ച് വിതരണം ചെയ്ത് ജനങ്ങളെ മയക്കാമെന്നാണോ മുഖ്യമന്ത്രി കരുതുന്നത്? അത്രയ്ക്ക് പ്രബുദ്ധരല്ലാത്തവരാണ് ജനങ്ങളെന്നാണോ മുഖ്യമന്ത്രി കരുതുന്നത്? ഏപ്രില്‍ ആറിന് ശേഷം വിഷുക്കിറ്റ് നല്‍കിയാല്‍ കുഴപ്പമൊന്നും വരാനില്ല എന്നും അദ്ദേഹം പറയുകയുണ്ടായി.
അതോടൊപ്പം തന്നെ മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും ഏപ്രില്‍ മാസം വോട്ടെടുപ്പിന് മുമ്ബ് മുന്‍കൂട്ടി നല്‍കുന്നതും വോട്ടര്‍മാരെ സ്വാധീനിക്കാനാണ്. ഇതും ഏപ്രില്‍ ആറിന് ശേഷം നല്‍കിയാല്‍ മതിയാകും. തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ കത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടത് എല്ലാം ഏപ്രില്‍ ആറിന് ശേഷം നല്‍കണമെന്നാണ്. ഇത്തരം ചെപ്പടി വിദ്യകള്‍ കൊണ്ടൊന്നും ഇടതു മുന്നണി ഇപ്പോഴത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
അതേസമയം യഥാര്‍ഥ ജനഹിതത്തെ അട്ടിമറിക്കാന്‍ വളരെ ആസൂത്രിതമായാണ് വന്‍തോതില്‍ വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ചിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഇരട്ട വോട്ടുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്.ഇത്തരം വോട്ടുകള്‍ ചേര്‍ക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്നും ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയതായി അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























