2018ലെ പ്രളയം മനുഷ്യ നിർമിതമെന്ന് വിദഗ്ധ റിപ്പോർട്ട് പുറത്ത്... എൽഡിഎഫിനെതിരെ ആഞ്ഞടിച്ച് യുഡിഎഫ്....

വളരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 2018-ലെ പ്രളയത്തിന്‍റെ കാരണങ്ങളെ കുറിച്ചുള്ള കണ്ടെത്തലുകൾ നിർണായകമാണ്. പ്രളയം മനുഷ്യ നിർമിതമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ബെംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ വിദഗ്ധർ അക്കൗണ്ടന്‍റ് ജനറലിന് സമർപ്പിച്ച റിപ്പോർട്ടിലാണ് 2018-ലെ പ്രളയം സംബന്ധിച്ചുള്ള വിശദമായ പഠന റിപ്പോർട്ടുള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് പുറത്തു വന്ന ഈ റിപ്പോർട്ട് രാഷ്ട്രീയായുധമാക്കി സർക്കാരിനെതിരെ പ്രതിരോധം തീർക്കുകയാണ് യുഡിഎഫ്.
പ്രളയ ബാധിത മേഖലകൾ സന്ദര്‍ശിച്ചും പരമാവധി രേഖകള്‍ സമാഹരിച്ചുമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ വിദഗ്ധ സംഘം അക്കൗണ്ടന്‍റ് ജനറലിന് റിപ്പോര്‍ട്ട് സമർപ്പിച്ചത്. ഒരു വർഷത്തെ വിവിധ സമയങ്ങളിൽ ഡാമുകളിൽ എത്ര വെള്ളം സംഭരിക്കണം, എത്ര ശൂന്യമാക്കി സൂക്ഷിക്കണം എന്ന് വ്യക്തമാക്കുന്ന റൂൾ കർവ് ഡാം മാനേജ്മെന്‍റിൽ വളരെ പ്രധാനമാണ്.
2018-ലെ പ്രളയകാലത്ത് റൂൾ കർവ് അടിസ്ഥാനമാക്കിയല്ല ഡാമുകളുടെ പ്രവർത്തനമോ, വെള്ളം സൂക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളോ കൈകാര്യം ചെയ്തിരുന്നത്. മഴക്കാലത്ത് അധികമായെത്തുന്ന വെള്ളം ഡാമുകളിലെ ഫ്ളഡ് കുഷ് എന്ന ഭാഗത്താണ് സംഭരിക്കുന്നത്. ഇടുക്കി ഡാമില്‍ പ്രളയകാലത്ത് ഇത് ഉപയോഗിച്ചിരുന്നില്ല. വെളളപ്പൊക്കത്തിന് മുന്നോടിയായി വേണ്ടത്ര മുന്നറിയിപ്പുകൾ ജനങ്ങൾക്ക് നല്‍കിയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി കൊണ്ട് തന്നെയാണ് 2018-ലെ പ്രളയം മനുഷ്യനിർമിതമാണെന്ന് ഐഐഎസ്സിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
അണക്കെട്ടുകൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് 2018-ലെ പ്രളയത്തിന്‍റെ കെടുതികള്‍ വർദ്ധിപ്പിച്ചതെന്ന് കേരള ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയും കണ്ടെത്തിയിരുന്നു.
എന്നാല്‍, അണക്കെട്ട് ഇല്ലാത്ത പ്രദേശങ്ങളിലും പ്രളയം ഉണ്ടായെന്ന് ന്യായീകരിച്ച് ഇടത് സര്‍ക്കാര്‍ ഈ ആക്ഷേപം പൂർണ്ണമായും തള്ളുകയായിരുന്നു. 433 ജീവനുകള്‍ പൊലിഞ്ഞ, 54 ലക്ഷം പേരെ നേരിട്ട് ബാധിച്ച 2018-ലെ പ്രളയം അങ്ങനെ 2021-ലെ തെരഞ്ഞെടുപ്പ് കാലത്തും വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്.
പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന ശാസ്ത്രീയ കണ്ടെത്തല്‍ അതീവ ഗൗരവതരമെന്ന് യുഡിഎഫ് പറയുന്നു. 433 പേരുടെ മരണത്തിന് ഉത്തരം പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബാധ്യസ്ഥനാണ്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പ്രളയത്തിന്‍റെ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി പറഞ്ഞു.
യു.ഡി.എഫ് വികസന വിരോധികളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണത്തിനും ഉമ്മൻചാണ്ടി മറുപടി നൽകി. വികസന വിരോധികൾ ആരെന്ന് ചരിത്രം പരിശോധിച്ചാൽ അറിയാം. വികസന വിരോധിപട്ടം പിണറായി സ്വയം ചാർത്തിയാൽ മതിയെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ട്രാക്ടറിനും കംപ്യൂട്ടറിനും എതിരെ സമരം ചെയ്തവരാണ് എൽ.ഡി.എഫ്.
എന്‍റെ നെഞ്ചിൽ കൂടിയേ വിമാനം ഇറങ്ങൂവെന്ന് പറഞ്ഞയാളെ നെടുമ്പാശേരി വിമാനത്താവള ഡയറക്ടറുടെ മുറിയിൽ താൻ കണ്ടെന്നും ഉമ്മൻചാണ്ടി പരിഹസിച്ചു. വികസനം നാടിനും ജനങ്ങൾക്കും വേണ്ടിയാണ്. ജനങ്ങൾക്ക് വേണ്ടാത്ത വികസനവുമായി യു.ഡി.എഫ് മുന്നോട്ടു പോകുകയില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച മുഖ്യമന്ത്രിക്ക് മറുപടി നൽകുകയായിരുന്നു ഉമ്മൻചാണ്ടി.
https://www.facebook.com/Malayalivartha

























