തോല്‍വി ഭയന്ന് എതിരാളികളെ ഭയപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്; കേന്ദ്ര ഏജന്‍സികളെ തെരഞ്ഞെടുപ്പ് ആയുധമാക്കുന്നത് അപലപനീയം ; ആഞ്ഞടിച്ച് സീതാറാം യെച്ചൂരി

സ്റ്റാലിന്റെ മകളുടെ വീട്ടിലെ റെയിഡ് വളരെയധികം ഞെട്ടൽ ഉണ്ടാക്കിയ സംഭവമായിരുന്നു. എന്നാൽ ഈ സംഭവത്തിനെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്.
തോല്‍വി ഭയന്ന് എതിരാളികളെ ഭയപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നതെന്നും കേന്ദ്ര ഏജന്‍സികളെ തെരഞ്ഞെടുപ്പ് ആയുധമാക്കുന്നത് അപലപനീയമെന്നും സീതാറാം യെച്ചൂരി പറഞ്ഞു .
നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാലിന്റെ മകളുടെ വസതിയില്‍ നടത്തിയ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ പറഞ്ഞു. വെല്ലൂരിലെ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഈ വിലകുറഞ്ഞ നടപടികളില്‍ ഞങ്ങളുടെ പാര്‍ട്ടി ഭയപ്പെടില്ല. ഇത് ജനാധിപത്യമല്ല, കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടിയെ ഞാന്‍ അപലപിക്കുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഞങ്ങളെ ശക്തിപ്പെടുത്തുകയേയുള്ളൂ,' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞമാസവും ഡിഎംകെ നേതാക്കളുടെയും സഖ്യകക്ഷിയായ എംഡിഎംകെ നേതാക്കളുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് റെയ്ഡ് എന്നാണ് ഡിഎംകെ നേതാക്കളുടെ പ്രതികരണം.
ഏപ്രില്‍ ആറിന് തമിഴ്നാട് പോളിങ് ബൂത്തിലേക്ക് പോകാനൊരുങ്ങുകയാണ്. അതിനു മുന്‍പ് ഡിഎംകെയ്ക്ക് എതിരെ തെറ്റായ പ്രചരണം നടത്തുന്നതിനുള്ള ബിജെപിയുടെയും എഐഎഡിഎംകെയുടെയും ശ്രമമാണ് ഇതെന്നും ഡിഎംകെ നേതാക്കള്‍ പറയുന്നു.
ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മകള്‍ സെന്താമരയുടെ വീട്ടിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
വീടിനു പുറമേ മറ്റ് നിരവധി സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഡിഎംകെയുടെ അണ്ണാ നഗര്‍ സ്ഥാനാര്‍ത്ഥി എം കെ മോഹന്റെ മകന്‍ കാര്‍ത്തിക് മോഹന്റെ വസതിയിലും തിരച്ചില്‍ നടത്തി.
https://www.facebook.com/Malayalivartha