നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ഡി ജി പി; ഇരുചക്രവാഹനത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂർണമായും നിരോധിച്ചു, ക്രമസാമാധാന പാലനത്തിന് പ്രത്യേക പട്രോളിംഗ് ടീം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും സംസ്ഥാനത്ത് പൂർത്തിയയാക്കി. സംസ്ഥാന ഡിജിപി ലോക്നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം മുഴുവൻ പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസിനെ വിന്യസിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
നാളെമുതൽ ഇതിനുള്ള പോലീസിനെ വിന്യസിക്കും. സംസ്ഥാനത്തെ 481 പോലീസ് സ്റ്റേഷനുകളെ 142 ഇലക്ഷന്‍ സബ്ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷാക്രമീകരണങ്ങൾക്ക് തയ്യാറായിരിയ്ക്കുന്നത്. ജില്ലാ പോലീസ് മേധാവിമാരാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
24,788 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 59,292 പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്. സിവില്‍ പോലീസ് ഓഫീസര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റാങ്കിലുള്ള 34,504 പേരും ഡ്യൂട്ടിക്കുണ്ടാകുമെന്ന് അറിയിച്ചു.
ലോക്കല്‍ പോലീസിനു പുറമേ ക്രൈംബ്രാഞ്ച്, വിജിലന്‍സ്, റെയില്‍വേ പോലീസ്, ബറ്റാലിയനുകള്‍, ട്രെയിനിംഗ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, വനം, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ്, മോട്ടോര്‍ വാഹനം എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി നിയോഗിച്ചു. സി.ഐ.എസ്.എഫ്, സി.ആര്‍.പി.എഫ്, ബി.എസ്.എഫ് എന്നീ കേന്ദ്രസേനാ വിഭാഗങ്ങളില്‍ നിന്നുള്ള 140 കമ്പനി സേനയും തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ കൊണ്ടുവന്നിട്ടുണ്ട്.
പോളിംഗ് ബൂത്തുകള്‍ സ്ഥിതിചെയ്യുന്ന 13,830 സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1694 ഗ്രൂപ്പ് പട്രോളിംഗ് ടീമുകള്‍ ഉണ്ടായിരിക്കും. എട്ടോ പത്തോ സ്ഥലങ്ങളിലുള്ള പോളിംഗ് ബൂത്തുകള്‍ പരമാവധി 15 മിനിറ്റിനുള്ളില്‍ ഒരു ടീമിന് ചുറ്റിവരാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ടീമിലും ഒരു വീഡിയോഗ്രാഫറും ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്.
കൂടാതെ ഓരോ പോലീസ് സ്റ്റേഷനും കേന്ദ്രീകരിച്ച് കേന്ദ്രസേനാംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു ലോ ആന്‍റ് ഓര്‍ഡര്‍ പട്രോള്‍ ടീം, ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഓരോ ഇലക്ഷന്‍ സബ്ബ് ഡിവിഷനിലും പ്രത്യേക പട്രോള്‍ ടീം എന്നിവയും ക്രമസമാധാനപാലനത്തിന് തയ്യാറാക്കിയിരിക്കുന്നു.
നക്‌സല്‍ ബാധിതപ്രദേശങ്ങളില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും തണ്ടര്‍ബോള്‍ട്ടും 24 മണിക്കൂറും നിതാന്ത ജാഗ്രത പുലര്‍ത്തും. ഈ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ക്കും പോളിംഗ് ബൂത്തുകള്‍ക്കും പ്രത്യേക സംരക്ഷണവും നിയോഗിച്ചിരിക്കുന്നു. കൂടാതെ ഏത് അടിയന്തര സാഹചര്യവും നേരിടാനായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ 95 കമ്പനി പോലീസ് സേനയും തയ്യാറാണ്.
അതിര്‍ത്തി ജില്ലകളിലെ കള്ളക്കടത്ത്, മദ്യക്കടത്ത്, ഗുണ്ടകളുടെ യാത്ര എന്നിവ തടയുന്നതിനായി 152 സ്ഥലങ്ങളില്‍ ബോര്‍ഡര്‍ സീലിംഗ് ഡ്യൂട്ടിയ്ക്കായി പോലീസിനെ നിയോഗിച്ചിട്ടുണ്ട്. പോളിംഗ് ദിവസം ഉള്‍പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നതും വോട്ടര്‍മാരെ തടയുന്നതും കണ്ടെത്താന്‍ ഡ്രോണ്‍ സംവിധാനം വിനിയോഗിക്കും. ഡ്രോണ്‍ മുഖേന ശേഖരിക്കുന്ന ദൃശ്യങ്ങള്‍ ഉടന്‍തന്നെ പോലീസ് പട്രോളിംഗ് പാര്‍ട്ടിക്ക് കൈമാറുകയും കുറ്റക്കാരെ പിടികൂടുകയും ചെയ്യുന്നതാണ്.
പോളിംഗ് ഏജന്റുമാര്‍ക്ക് സുരക്ഷാ ഭീഷണിയുള്ള പക്ഷം അതാത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ വിവരം അറിയിച്ചാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കും. പോളിംഗ് ഏജന്‍റുമാര്‍ക്ക് വീട്ടില്‍നിന്ന് പോളിംഗ് സ്റ്റേഷനിലേയ്ക്കും തിരിച്ചും യാത്രചെയ്യുന്നതിന് ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം നല്‍കും.
ഇരുചക്രവാഹനത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ച സാഹചര്യത്തില്‍ ഈ രീതിയില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പോലീസ് മേധാവി വ്യക്തമാക്കിയിരിക്കുന്നു.
പോലീസ് വിന്യാസവും സുരക്ഷാ നടപടികളും നിരീക്ഷിക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനുമായി എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
https://www.facebook.com/Malayalivartha